റാഫേല്‍: സിഎജി റിപ്പോര്‍ട്ട് ഇന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിക്കും; ബുധനാഴ്ച പാര്‍ലമെന്റില്‍ വയ്ക്കും; സിഎജി രാജീവ് മെഹ്‌റിഷിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് കോണ്‍ഗ്രസ്
റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് സിഎജി തയ്യാറാക്കിയ ഓഡിറ്റ് റിപ്പോര്‍ട്ട് ഇന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിക്കും.തുടര്‍ന്നു പാര്‍ലമെന്റിന്റെ ഇരുസഭകളിലും വയ്ക്കാക്കാനായി ലോക്‌സഭാ സ്പീക്കര്‍ക്കും രാജ്യസഭാ ചെയര്‍മാനും രാഷ്ട്രപതി ഭവന്‍ റിപ്പോര്‍ട്ട് െകെമാറും. റിപ്പോര്‍ട്ട് ബജറ്റ് സമ്മേളനത്തിന്റെ അവസാനദിവസമായ ബുധനാഴ്ച പാര്‍ലമെന്റില്‍ വയ്ക്കാനാണ് സാധ്യത.
രാഷ്ട്രപതിക്കു സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സി.എ.ജി. കേന്ദ്ര സര്‍ക്കാരിനും െകെമാറും. കഴിഞ്ഞ വെള്ളിയാഴ്ച തന്നെ റിപ്പോര്‍ട്ട് പൂര്‍ത്തിയായതായതായും അച്ചടി നടപടികള്‍ പുരോഗമിക്കുകയാണെന്നും സി.എ.ജി. വൃത്തങ്ങള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
നേരത്തെ റാഫേലില്‍ സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റിന് മുമ്പാകേയും പിഎസിക്ക് മുമ്പാകെയും വെച്ചുവെന്നാണ് സുപ്രീം കോടതിയെ മോഡി സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചത്. അങ്ങനെയാണ് റാഫേലില്‍ വിശദമായ അന്വേഷണം വേണ്ടെന്ന സുപ്രീം കോടതി ഉത്തരവ് സമ്പാദിച്ചത്.
റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സി.എ.ജിയുമായി കേന്ദ്ര സര്‍ക്കാര്‍ ആശയവിനിമയം നടത്തിയിരുന്നു. വ്യോമസേനയുടെ ആയുധ ഇടപാടുകള്‍ മുഴുവന്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാണു പാര്‍ലമെന്റില്‍ വയ്ക്കുകയെന്നാണു സൂചന.
ഫ്രാന്‍സില്‍നിന്ന് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോര്‍ട്ട് തയാറായതായും തിങ്കളാഴ്ച മുതല്‍ ഏതു സമയത്തും അതു പാര്‍ലമെന്റില്‍ വച്ചേക്കാമെന്നും സി.എ.ജി. വൃത്തങ്ങള്‍ പ്രതികരിച്ചു.
റിപ്പോര്‍ട്ട് മോഡി സര്‍ക്കാരിനെ സംരക്ഷിക്കുന്നതായിരിക്കുമെന്ന ആരോപണം പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. സിഎജി രാജീവ് മെഹ്‌റിഷിയുടെ വിശ്വാസ്യതയെയും പ്രതിപക്ഷം ചോദ്യം ചെയ്യുന്നു.
രാജീവ് മെഹ്റിഷി കേന്ദ്ര ധനസെക്രട്ടറിയായിരിക്കെയാണ് കരാറിനുള്ള പ്രധാന കൂടിയാലോചനകള്‍ നടന്നത്. 2015 ഏപ്രിലില്‍ ഫ്രാന്‍സില്‍വച്ച് റിലയന്‍സ് ഉടമ അനില്‍ അംബാനിയുടെയും മറ്റും സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കരാര്‍ പ്രഖ്യാപനം നടത്തുന്ന ഘട്ടത്തിലും രാജീവ് മെഹ്‌റിഷിയായിരുന്നു ധനകാര്യ സെക്രട്ടറി. പിന്നീട് മെഹ്‌റിഷി 2015 ആഗസ്റ്റില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി നിയമിക്കപ്പെട്ടു.
2017ല്‍ ആഭ്യന്തര സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച മെഹ്‌റിഷിയെ രണ്ടുമാസത്തിനുള്ളില്‍ മോഡി സര്‍ക്കാര്‍ സിഎജിയായി നിയമിച്ചു. ധന സെക്രട്ടറിയെന്ന നിലയില്‍ മെഹ്റിഷി കൂടി പങ്കാളിയായ തീരുമാനങ്ങള്‍ ഇപ്പോള്‍ സിഎജി എന്ന നിലയില്‍ അദ്ദേഹം തന്നെ അന്വേഷിക്കുന്നത് എങ്ങനെ ശരിയാകുമെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു.
കേന്ദ്ര സര്‍ക്കാരിനെതിരായി പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടിന് വലിയ പ്രാധാന്യമാണു കല്‍പ്പിക്കപ്പെടുന്നത്. ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് കമ്പനിയുമായി സമാന്തരചര്‍ച്ച നടത്തിയെന്നതിന്റെ രേഖകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഈ നടപടിക്കെതിരേ പ്രതിരോധസെക്രട്ടറി പ്രതിരോധമന്ത്രിക്കു നല്‍കിയ കത്തിന്റെ പകര്‍പ്പാണ് ഒരു പ്രമുഖ ദേശീയ ദിനപത്രം വഴി പുറത്തുവന്നത്.
യുദ്ധോപകരണങ്ങള്‍ വാങ്ങുന്നതിനായി നടത്തുന്ന ചര്‍ച്ചകളില്‍ അതിനു നിയോഗിക്കപ്പെടുന്ന സമിതിക്കല്ലാതെ (നെഗോസിയേഷന്‍ കമ്മിറ്റി) മറ്റാര്‍ക്കും (പ്രധാനമന്ത്രി ഉള്‍പ്പെടെ) ഇടപെടാനാവില്ലെന്ന ചട്ടം (ഡിഫന്‍സ് പ്രോക്യൂര്‍മെന്റ് പ്രൊസീജിയര്‍) മറികടന്നാണു പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്നും ഇതിനെതിരേയാണു പ്രതിരോധമന്ത്രാല സെക്രട്ടറി പ്രതിരോധമന്ത്രിക്ക് കുറിപ്പ് നല്‍കിയതെന്നുമായിരുന്നു റിപ്പോര്‍ട്ട്.
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ സമാന്തരമായി ചര്‍ച്ച നടത്തിയാല്‍ ഇന്ത്യയുടെ വിലപേശല്‍ശക്തി നഷ്ടപ്പെടുമെന്നും പ്രതിരോധ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. എന്നാല്‍, കത്തിന്റെ ഒരു ഭാഗംമാത്രമാണു പുറത്തുവന്നതെന്നും ചത്ത കുതിരയെ പായിക്കാനാണു പ്രതിപക്ഷത്തിന്റെ ശ്രമമെന്നുമായിരുന്നു പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ പ്രതികരണം.
റാഫേല്‍ വിഷയം തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനിടെയാണ് സി.എ.ജി. റിപ്പോര്‍ട്ട് പുറത്തുവരുന്നതെന്നതെന്നതും ശ്രദ്ധേയം. ഇടക്കാല ബജറ്റ് സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചപോലും നടത്താനാകാതെ ഇരുസഭകളിലും കഴിഞ്ഞ ദിവസം പ്രതിഷേധം കത്തിയിരുന്നു. അതിനിടെയാണ് സി.എ.ജി. റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
റാഫേലില്‍ വിശദമായ അന്വേഷണം വേണ്ടെന്ന കേന്ദ്രസര്‍ക്കാരിന് അനുകൂലമായ ഉത്തരവില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പാര്‍ലമെന്റില്‍ സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ പറ്റി പറയുന്നുണ്ടായിരുന്നു. സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചെന്നുംം പിഎസി പരിശോധിച്ചെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ കോടതിയ്ക്ക് കൈമാറിയ വിവരത്തിലുണ്ടായിരുന്നത്.
റാഫേൽ വിഷയത്തില്‍ സി.എ.ജി. റിപ്പോര്‍ട്ടുണ്ടെന്നും അത് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ചെന്നുമുള്ള വിധിയിലെ പരാമര്‍ശം വസ്തുതാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും ഹര്‍ജിക്കാരും രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha