ലോക്‌സഭാ തെരഞ്ഞെടുപ്പ്: ജനപ്രിയ പദ്ധതികള്‍ക്ക് പണം തേടി കേന്ദ്ര സര്‍ക്കാര്‍; വീണ്ടും റിസര്‍വ് ബാങ്കില്‍ നിന്ന് പിടിവിടാതെ കേന്ദ്ര സര്‍ക്കാര്‍; 27,380 കോടി കൂടി ആവശ്യപ്പെട്ടു; ഇതുവരെ നല്‍കിയത് 40,000 കോടി
വീണ്ടും റിസർവ് ബാങ്കിൽ നിന്ന് പണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ രംഗത്ത് . ഇപ്പോൾ 27,380 കോടി നൽകണമെന്നാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി കരുതൽ ധനമായി സൂക്ഷിച്ചിട്ടുള്ള പണത്തിൽ നിന്നാണ് 27,380 കോടി നൽകണമെന്ന് കേന്ദ്ര ധനമന്ത്രാലയം ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2016-17 കാലഘട്ടത്തിൽ 13,190 കോടിയും 2017-18ൽ 14,190 കോടിയുമാണ് റിസർവ്ബാങ്ക് കരുതൽ
ധനമായി നീക്കിവെച്ചിട്ടുള്ളത്. ഇതാണിപ്പോൾ നൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനുപുറമേ , നടപ്പു സാമ്പത്തിക വർഷത്തെ ഇടക്കാല വിഹിതവും നൽകണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
റിസർവ് ബാങ്കിൽ നിന്ന് ഇടക്കാല വിഹിതമായി സർക്കാർ 28,000 കോടിയാണ് പ്രതീക്ഷിക്കുന്നതെന്ന് സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് മുൻപ് പറഞ്ഞിരുന്നു. ഈ 28,000 കോടി കൂടി നൽകുകയാണെങ്കിൽ റിസർവ് ബാങ്ക് 2018-19ൽ നൽകിയ വിഹിതം 68,000 കോടിയാകും.ഈ സാമ്പത്തികവർഷം ഇതുവരെ കേന്ദ്രത്തിന് 40,000 കോടി റിസർവ് ബാങ്ക്നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍മാരെ ആകര്‍ഷിക്കാനായി രാജ്യത്തെ പാവപ്പെട്ടവര്‍ക്കെല്ലാം നിശ്ചിതതുക മാസവരുമാനമായി അക്കൗണ്ടിലെത്തിക്കുന്ന പദ്ധതി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് ഭൂവിസ്തൃതിയനുസരിച്ച് സഹായധനം നല്‍കാനും ആലോചനയുണ്ട്. ഇവ നടപ്പാക്കണമെങ്കില്‍ ആര്‍ബിഐയില്‍നിന്ന് പണം കിട്ടിയേ തീരൂ.
അടുത്ത സാമ്പത്തിക വർഷത്തെ ലാഭവിഹിതമായി കേന്ദ്ര സർക്കാർ 69,000 കോടി പ്രതീക്ഷിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. ആർബിഐ കൂടാതെ ദേശസാത്കൃത ബാങ്കുകളിൽ നിന്നും അടുത്തവർഷത്തേക്കുള്ള പണം സ്വരൂപിക്കാൻ സർക്കാർ നീക്കം നടക്കുന്നതായി സൂചന. ഇതിനായി കൂടുതൽ ബാങ്കുകളുടെ ലയനം ഉടൻ നടത്തുമെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭത്തില്‍ നിന്ന് നേരത്തെ 50,000 കോടി രൂപ റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാരിന് നല്‍കിയിരുന്നു. ഇത് കൂടാതെ കരുതല്‍ ധനത്തില്‍ നിന്ന് കൂടുതല്‍ പണം സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ അതിന് വഴങ്ങിയിരുന്നില്ല. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങാതെ രാജി വയ്ക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് സ്ഥാനമേറ്റെടുത്ത മോഡി സര്‍ക്കാരിന്റെ വിശ്വസ്തനായ ശക്തികാന്ത ദാസ് വഴിയാണ് ആവശ്യം വീണ്ടുമറിയിക്കുന്നത്.
റിസര്‍വ് ബാങ്ക് നിയമത്തിന്റെ 47-ാം വകുപ്പില്‍ ലാഭത്തിന്റെ ഒരു വിഹിതമാണ് ഓരോ വര്‍ഷവും കേന്ദ്രസര്‍ക്കാരിന് കൈമാറാന്‍ നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍, ചെലവുകഴിച്ചുള്ള മുഴുവന്‍ മിച്ചവും കേന്ദ്രത്തിന് നല്‍കുകയാണ് പൊതുവേ ആര്‍ബിഐ ചെയ്യുന്നത്.
https://www.facebook.com/Malayalivartha