പുൽവാമ ഭീകരാക്രമണത്തിൽ ഭാവി പരിപാടി നിശ്ചയിക്കാൻ സർവ്വ കക്ഷി യോഗം;യോഗത്തിലെ തീരുമാനം നിർണ്ണായകമാകും; സുരക്ഷാ വീഴ്ച പരിശോധിക്കാന്‍ അന്വേഷണം ആരംഭിച്ചു
കശ്മീര്‍ പുൽവാമ ഭീകരാക്രമണം ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്.രാവിലെ 11 മണിക്ക് പാര്‍ലമെന്റ് മന്ദിരത്തിലെ ലൈബ്രറി കെട്ടിടത്തില്‍ നടക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ പങ്കെടുക്കും. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് യോഗത്തില്‍ അധ്യക്ഷനാകും.
ഭീകരാക്രമണത്തിനു എങ്ങനെ തിരിച്ചടി നൽകണം എന്നതിൽ പ്രതിപക്ഷ കക്ഷികളുമായി സമവായമുണ്ടാക്കുകയാണ് ലക്ഷ്യം.ഭീകരരെ നേരിടുന്ന കാര്യത്തിൽ കോൺഗ്രസ് സർക്കാരിനും സൈന്യത്തിനും ഒപ്പമാണെന്ന് രാഹുൽ ഗാന്ധി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഇത് രണ്ടാം തവണയാണ് സര്‍വകക്ഷിയോഗം വിളിക്കുന്നത്. ഉറി ഭീകരാക്രമണത്തിന് ശേഷം സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. മറിച്ച് പിന്നീട് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന് ശേഷം അത് വിശദീകരിക്കാനായിരുന്നു യോഗം വിളിച്ചത്.
അതേസമയം പുൽവാമ ഭീകരാക്രമണത്തിൽ പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. പാക് സ്ഥാനപതി സൊഹൈൽ മുഹമ്മദിനെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് വിളിപ്പിച്ച് പ്രതിഷേധം അറിയിച്ചത്. പുൽവാമയിൽ ആക്രമണം നടത്തിയ ജെയ്ഷെ മൊഹമ്മദിനെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
സൈന്യത്തിന് തിരിച്ചടിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രതികരിച്ചിരുന്നു. ആക്രമണത്തിന് പിന്നിലുള്ളവര്‍ക്ക് കനത്ത ശിക്ഷ നല്‍കും. രാജ്യത്തെ അസ്ഥിരപ്പെടുത്താനാവില്ലെന്നും ഒറ്റക്കെട്ടായി നേരിടുമെന്നും മോദി പറഞ്ഞിരുന്നു.
അക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെയും നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റേയും നേതൃത്വത്തില്‍ ആന്വേഷണം ആരംഭിച്ചു. സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നാണ് പ്രാഥമികമായ നിഗമനം. മുന്നറിയിപ്പുകള്‍ ഗൗരവത്തിലെടുക്കുന്നതില്‍ പരാജയപ്പെട്ടു
രണ്ട് ദിവസം മുമ്പ് തന്നെ ഭീഷണി സന്ദേശവുമായുള്ള ജയ്ഷ് ഇ മുഹമ്മദിന്റെ വീഡിയോ പുറത്തുവന്നിരുന്നു. അഫ്ഗാനിസ്ഥാനിലെ ഭീകാരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ കാണിച്ച വീഡിയോ കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ വഴിയാണ് ഭീകരര്‍ പുറത്തുവിട്ടത്. സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ചുള്ള ആക്രമണമാണ് ഇതില്‍ കാണിച്ചിരിക്കുന്നത്.
ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഇന്റലിജന്‍സ് ഏജന്‍സികളുമായി വീഡിയോ ഷെയര്‍ ചെയ്തിരുന്നു. എന്നിട്ടും കൃത്യമായ നടപടിയെടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്.
വ്യാഴാഴ്ച വൈകീട്ട് നടന്ന ആക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാൻമാരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സിആർപിഎഫിന്റെ വാഹനം കടന്നുപോകുന്ന വഴിയിൽ ഭീകരർ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.
പരിശീലനം കഴിഞ്ഞ് ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് വരികയായിരുന്ന സൈനികരുടെ വാഹന വ്യൂഹത്തിനു നേരെ ആയിരുന്നു ഭീകരാക്രമണം ഉണ്ടായത്. 78 ബസുകളിലായി 2547 സിആര്‍പിഎഫ് സൈനികർ ആയിരുന്നു ഉണ്ടായിരുന്നത്. സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ജെയ്ഷെ മുഹമ്മദ് ഭീകരനാണ് ഇടിച്ചു കയറ്റിയത്.
https://www.facebook.com/Malayalivartha