ക്രാഷ് ലാൻഡിങ്ങിനു ശേഷം ശത്രു രാജ്യത്തിന്റെ പിടിയിൽ , ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാത്ത ധൈര്യം, ശത്രുക്കളെ പോലും ഞെട്ടിച്ച് മാതൃരാജ്യത്തിലേക്ക് മാസ് എൻട്രി, ആ ധൈര്യത്തിന്റെ പേര് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാൻ

ക്രാഷ് ലാൻഡിങ്ങിനു ശേഷം ശത്രു രാജ്യത്തിന്റെ പിടിയിൽ , ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാത്ത ധൈര്യം, ശത്രുക്കളെ പോലും ഞെട്ടിച്ച് മാതൃരാജ്യത്തിലേക്ക് മാസ് എൻട്രി, ആ ധൈര്യത്തിന്റെ പേര് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാൻ. ഇന്ത്യയുടെ ഹൃദയാഭിമാനത്തിന്റെ കൊടിയുയർത്തിയാണ് രാജ്യത്തിന്റെ കാത്തിരിപ്പിന് ശേഷം അഭിനന്ദൻ വാഗാ അതിർത്തി കടന്നെത്തിയത്.
പാക്ക് സൈന്യത്തിന്റെ കൈകളിൽ അകപ്പെട്ടിട്ടും അഭിനന്ദൻ കാണിച്ച ധൈര്യവും രാജ്യസ്നേഹവും അമ്പരപ്പോടെയാണ് ലോകം കണ്ടത്. 132 കോടി ജനങ്ങളുടെ പ്രാര്‍ത്ഥനകളും ലോകരാജ്യങ്ങളെ ഒപ്പം നിറുത്തിയുള്ള പ്രയത്‌നങ്ങളും ലക്ഷ്യം കണ്ടതിന്റെ ഫലമായിട്ടാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ മടങ്ങിവരവ്.
ഇന്ത്യൻ സൈനിക താവളങ്ങളെയും സൈന്യത്തെയും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടെത്തിയ പാക്ക് പോർവിമാനങ്ങളെ തുരത്തുന്നതിനിടെയാണ് അഭിനന്ദൻ എന്ന രാജ്യത്തിന്റെ വീരൻ പാക് സൈന്യത്തിന്റെ കൈകളിൽ അകപ്പെടുന്നത്. ബുധനാഴ്ച രാവിലെ 8.45 നായിരുന്നു നിയന്ത്രണ രേഖയ്ക്കു സമീപത്തെ പാക്ക് ഗ്രാമമായ ഹോറയില്‍ ഇന്ത്യന്‍ വിമാനം തകർന്നുവീണത്. ആ വാർത്ത അറിഞ്ഞതുമുതൽ രാജ്യം അഭിനന്ദന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു.
ബുധനാഴ്ച നടന്ന വ്യോമാക്രമണത്തിനിടെ പാക്കിസ്ഥാന്റെ എഫ്–16 വിമാനങ്ങളെ വീഴ്ത്തിയത് അഭിനന്ദൻ പറത്തിയ മിഗ് 21 വിമാനമാണ്. തുടർന്ന് എഫ്–16 വിമാനം പാക്ക് അധിനിവേശ കശ്മീരിലെ നിയന്ത്രണരേഖക്കു സമീപം തകർന്നു. ഇന്ത്യയ്ക്ക് മിഗ് 21 വിമാനം നഷ്ടമായി. വിമാനത്തിൽനിന്നു പാരച്യൂട്ടിൽ രക്ഷപെട്ട വൈമാനികൻ അഭിനന്ദൻ ഇറങ്ങിയതു പാക്ക് അധിനിവേശ കശ്മീരിലാണ്. ഇവിടെ വച്ചാണ് അദ്ദേഹം പാക്ക് പട്ടാളത്തിന്റെ പിടിയിലാകുന്നത്.
വിമാനത്തില്‍നിന്നു പാക്ക് പ്രദേശത്ത് പാരച്യൂട്ടില്‍ ഇറങ്ങിയ അഭിനന്ദനെ റസാഖ് എന്ന പ്രദേശവാസിയാണ് ആദ്യം കാണുന്നത്. പാരച്യൂട്ട് പറന്നിറങ്ങിയ സ്ഥലത്തേക്ക് റസാഖ് ചെറുപ്പക്കാരെ കൂട്ടി എത്തുകയായിരുന്നു. എന്നാൽ കീഴടങ്ങാന്‍ അഭിനന്ദന്‍ കൂട്ടാക്കിയില്ല. ഓടിക്കൂടിയ യുവാക്കളോട് ഇത് ഇന്ത്യയാണോ പാക്കിസ്ഥാനാണോ എന്ന് അഭിനന്ദന്‍ ചോദിച്ചു. ഇന്ത്യയാണെന്നു ചിലർ മറുപടി നൽകി. പക്ഷേ, പാക്കിസ്ഥാൻ ആണെന്ന് മനസ്സിലായതോടെ അഭിനന്ദൻ ഇന്ത്യയ്ക്ക് അനുകൂലമായി ജയ് വിളിച്ചു. ഉടനെ യുവാക്കള്‍ പാക്ക് സേനയ്ക്ക് അനുകൂല മുദ്രാവാക്യം വിളിച്ചു. ഇതോടെ കയ്യിലുണ്ടായിരുന്ന പിസ്റ്റളില്‍നിന്നും അഭിനന്ദന്‍ ആകാശത്തേക്കു വെടി ഉതിര്‍ത്തു.
ആള്‍ക്കൂട്ടത്തെ വിരട്ടിയോടിച്ച ശേഷം തിരിച്ച് ഇന്ത്യയിലേക്ക് ഓടാന്‍ ശ്രമിച്ചു. കൈവശമുണ്ടായിരുന്ന രേഖകള്‍ വലിച്ചുകീറി കളയാനും വെള്ളത്തില്‍ ഒഴുക്കിക്കളയാനും ശ്രമിച്ചതായും ഡോണ്‍ റിപ്പോർട്ടു ചെയ്യുന്നു. ഇതിനുശേഷമാണ് സൈന്യമെത്തി അഭിനന്ദനെ കസ്റ്റഡിയിലെടുക്കുന്നത്. പാക്കിസ്ഥാന്‍റെ ചോദ്യം ചെയ്യലിലും തന്റെ പേരല്ലാതെ മറ്റുവിവരങ്ങളൊന്നും അഭിനന്ദന്‍ പങ്കു വച്ചില്ല. മരണം മുന്നിൽ കണ്ടപ്പോളും ആ വീരൻ തന്റെ പിറന്ന നാടിനെ ഒറ്റികൊടുക്കാൻ തയ്യാറായില്ല.
സുഖോയ് 30 എംകെഐ വിമാനത്തിന്റെ പൈലറ്റായി പ്രവർത്തനം തുടങ്ങിയ അഭിനന്ദൻ പിന്നീടാണ് മിഗ് 21 ബൈസൺ സ്ക്വാഡ്രന്റെ ഭാഗമാകുന്നത്. ശ്രീനഗർ വ്യോമതാവളത്തിലായിരുന്നു പോസ്റ്റിങ്. ആശങ്കയുടെയും പിരിമുറുക്കത്തിന്റെയും നയതന്ത്ര ഇടപെടലുകളുടെയും മണിക്കൂറുകൾ പലതു പിന്നിട്ട ശേഷമാണ് അഭിനന്ദനെ മോചിപ്പിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. പൈലറ്റിനെ ഉപയോഗിച്ചുള്ള വിലപേശലിനില്ലെന്നും ഉടൻ വിട്ടയയ്ക്കണമെന്നുമുള്ള വിട്ടുവീഴ്ചയില്ലാത്ത ഇന്ത്യൻ നിലപാട് സമ്മർദമായപ്പോൾ പാക്കിസ്ഥാൻ ഒടുവിൽ അടിയറവ് പറഞ്ഞു. വെള്ളിയാഴ്ച അഭിനന്ദനെ മോചിപ്പിക്കുമെന്നു പാക്ക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നേരിട്ടാണ് പ്രസ്താവന നടത്തിയത്.
https://www.facebook.com/Malayalivartha























