മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി ഭക്തര്‍ നല്‍കിയ സംഭാവന മോഷണം പോയതിനുപിന്നില്‍ ക്ഷേത്ര ജീവനക്കാര്‍ മാത്രമല്ലെന്നും ഇവര്‍ക്ക് പിന്നില്‍ 'വന്‍ സ്രാവുകളു'ണ്ടെന്നും പ്രിയങ്ക ആരോപിച്ചു. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റി അനില്‍ മിശ്ര എന്നിവര്‍ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെച്ചിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്ത് നടത്തിയ അന്വേഷണത്തില്‍ എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ട ശ്രീരാമന്റെയും അദ്ദേഹത്തിന്റെ കോടിക്കണക്കിന് ഭക്തരുടെയും വിശ്വാസത്തെ വഞ്ചിക്കുന്ന തട്ടിപ്പ് ഞെട്ടിക്കുന്നതാണെന്ന് പ്രിയങ്ക ഗാന്ധി തന്റെ സോഷ്യല്‍ മീഡിയാ കുറിപ്പില്‍ വ്യക്തമാക്കി. ഭക്തരുടെ വൈകാരികവും മതപരവുമായ വിശ്വാസങ്ങളെ ചോദ്യംചെയ്യുന്ന മോഷണമാണ് നടന്നിരിക്കുന്നത്. പണംനല്‍കിയ ഭക്തരോടുള്ള ഉത്തരവാദിത്വം ട്രസ്റ്റ് നിറവേറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ ബിജെപിയും ആര്‍എസ്എസും ഉത്തരം പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ആവശ്യപ്പെട്ടു. രാമക്ഷേത്ര പ്രോജക്റ്റ് അതിന്റെ തുടക്കംമുതല്‍ ആര്‍എസ്എസിന്റെ മേല്‍നോട്ടത്തിലും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുമായിരുന്നുവെന്നും ഖേര പറഞ്ഞു. പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുള്ള നൃപേന്ദ്ര മിശ്ര, മുന്‍ ആര്‍എസ്എസ് പ്രചാരകനായ ചമ്പത് റായ് തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് ട്രസ്റ്റ് രൂപീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്ഷേത്രത്തിനുള്ളിലെ ഉദ്യോഗസ്ഥനായ മഹിപാല്‍ സിങ് മുന്‍പ് മോഷണവിവരം റിപ്പോര്‍ട്ട് ചെയ്തിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം അദ്ദേഹത്തെ പുറത്താക്കുകയാണ് ചെയ്തത്. അഴിമതിക്കാര്‍ തങ്ങളുടെ കുറ്റങ്ങള്‍ മറയ്ക്കാനുള്ള കവചമായി വിശ്വാസത്തെ ഉപയോഗിക്കുകയാണ്. ഈ അഴിമതിപ്പണം ഡല്‍ഹിയിലേക്കും നാഗ്പൂരിലേക്കും എത്തുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും പവന്‍ ഖേര ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























