പാക്ക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യയ്ക്ക് കൈമാറരുതെന്ന ഹര്‍ജി ഇസ്്‌ലാമാബാദ് ഹൈക്കോടതി തള്ളി

പാക്ക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യയ്ക്ക് കൈമാറരുതെന്ന ഹര്‍ജി ഇസ്്‌ലാമാബാദ് ഹൈക്കോടതി തള്ളി. രാജ്യദ്രോഹ കുറ്റം ചുമത്തി അഭിനന്ദിനെ ജയിലിലടച്ച് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് ഇസ്്‌ലാമാബാദ് സ്വദേശിയാണ് ഹര്‍ജി നല്‍കിയത്. ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തി ബോംബിട്ടതിനാല്‍ പാക്കിസ്ഥാനെതിരായി യുദ്ധമാണ് അഭിനന്ദന്‍ നടത്തിയത്. അതിനാല്‍ വിങ് കമാന്‍ഡറെ വിട്ട് നല്‍കാനുള്ള പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ഉത്തരവ് റദ്ദാക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഹര്‍ജിക്കാരനെ കേള്‍ക്കാന്‍ പോലും തയ്യറാകാതെ കോടതി പരാതി തള്ളുകയായിരുന്നു. ജനീവ കരാര്‍ പ്രകാരം ആക്രമണത്തിനിടെ അതിര്‍ത്തിക്കപ്പുറത്ത് അകപ്പെട്ട് പോകുന്ന സൈനികരെ അവരുടെ രാജ്യത്തിന് കൈമാറണമെന്നാണ് വ്യവസ്ഥ. അതിനാലാണ് കോടതി ഹര്‍ജി പരിഗണിക്കാതിരുന്നത്.
അതേസമയം പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യയുമായുള്ള നയതന്ത്രം വഷളായത് പരിഹരിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പ് എന്ന നിലയിലാണ് പാക്കിസ്ഥാന്‍ അഭിനന്ദിനെ മോചിപ്പിക്കുന്നത്. പാക്ക് നടപടിയെ ഐക്യരാഷ്ട്രസഭയും മറ്റ് ലോകരാഷ്ട്രങ്ങളും സ്വാഗതം ചെയ്തു. തീവ്രവാദത്തിന്റെ ഇറ്റില്ലമെന്ന ദുഷ്‌പ്പേര് മാറ്റാനുള്ള തത്രപ്പാടില്‍ ഉഴറുന്ന പാക്കിസ്ഥാന് വലിയ ആശ്വാസമാണ് അഭിനന്ദിന്റെ മോചനവും ഐക്യരാഷ്ട്രസഭയുടെ പ്രശംസയും. ഇന്ത്യയ്‌ക്കെതിരെ സൈനിക നീക്കം നടത്തരുതെന്ന് അമേരിക്ക ഉള്‍പ്പെടെ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയത്. അതോടെയാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഒലിവ് ചില്ലയുമായി രംഗത്തെത്തിയത്. മാത്രമല്ല അഭിനന്ദിനെ വിട്ട്‌കൊടുക്കണമെന്ന് പാക്കിസ്ഥാനി എഴുത്തുകാരിയായ ഫാത്തിമാ ഭൂട്ടോ അടക്കം ആവശ്യപ്പെട്ടിരുന്നു.
യുദ്ധം ഒഴിവാക്കണമെന്നും സമാധാനം നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് നിരവധി സന്നദ്ധപ്രവര്‍ത്തകര്‍ പാക്കിസ്ഥാനില്‍ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. നോ വാര്‍, വാണ്ട് ലവ് എന്നെഴുതിയ പ്ലക്കാഡുകളുമായി ഗായകര്‍ ഉള്‍പ്പെടെ തെരുവിലിറങ്ങിയിരുന്നു. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം മാത്രം മൂവായിരം തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. അഭിനന്ദിനെ മോചിപ്പിച്ചത് അടക്കമുള്ള സമാധാന നീക്കങ്ങളുമായി പാക് സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും അവരുടെ സൈന്യം ആക്രമണം തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ കാശ്മീരിലെ ഉറിയില്‍ പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ പ്രദേശവാസിയടക്കം ഏഴ് പേര്‍ക്ക് പരിക്ക് പറ്റി. ഒരാളുടെ നില ഗുരുതരമാണ്.
ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്്‌ലാമിക് കോര്‍പ്പറേഷന്‍ സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ മുഖ്യാതിഥി ആക്കരുതെന്ന പാക്കിസ്ഥാന്റെ ആവശ്യം അവര്‍ നിരസിച്ചതും പാക്കിസ്ഥാന് തിരിച്ചടിയായി. പാക്ക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറോഷി സമ്മേളനത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയും പ്രതിനിധിയെ അയയ്ക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് ഇസ്്‌ലാമിക രാജ്യങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ യോഗ്യതയില്ലെന്നും കാശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തുന്നതെന്നും ഷാ മെഹ്മൂദ് ഖുറോഷി ആരോപിച്ചു. എന്നാല്‍ പുല്‍വാമ ആക്രമണം പാക് സര്‍്ക്കാരിന്റെ അറിവോടെയാണെന്ന വിവരം ഇന്ത്യ കൈമാറിയിട്ടുണ്ടെങ്കിലും തെളിവുകള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha























