ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തുറ്റ നേതാവായ മനോഹര്‍ പരീക്കര്‍ വിടവാങ്ങിയതോടെ ഗോവയില്‍ മനോഹര്‍ പരീക്കറിനു പകരം പുതിയ നേതാവിനെ കണ്ടെത്താന്‍ ബി.ജെ.പി. ശ്രമം

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തുറ്റ നേതാവ്, പകരം വയ്ക്കാനില്ലാത്തതുമായ മനോഹര്‍ പരീക്കര്‍ വിടവാങ്ങിയതോടെ ഗോവയില്‍ മനോഹര്‍ പരീക്കറിനു പകരം പുതിയ നേതാവിനെ കണ്ടെത്താന്‍ ബി.ജെ.പി. ശ്രമം തുടങ്ങി. മുന്‍ ബി.ജെ.പി. നേതാവും കോണ്‍ഗ്രസ് എം.എല്‍.എ.യുമായ ദിഗംബര്‍ കാമത്തിനെ പാര്‍ട്ടിയില്‍ തിരികെയത്തിച്ച് മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങള്‍ ഞായറാഴ്ച നടക്കുന്നതിനിടെയാണ് പരീക്കറുടെ മരണം സംഭവിച്ചത്. മുതിര്‍ന്ന മന്ത്രിമാരെയാരെയെങ്കിലും ഇടക്കാലമുഖ്യമന്ത്രിയാക്കുകയോ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയോ ആണ് ഇനി ബി.ജെ.പി.ക്കുമുന്നിലുള്ള വഴി.
ബി.ജെ.പി. എം.എല്‍.എ. ഫ്രാന്‍സിസ് ഡിസൂസയുടെ മരണത്തെത്തുടര്‍ന്ന് പരീക്കര്‍ സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും തങ്ങളെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കണമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസ് ശനിയാഴ്ച ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് കത്തു നല്കിയിരുന്നു. പരീക്കര്‍ കൂടി മരിച്ചതോടെ 40 അംഗ നിയമസഭയില്‍ 35 അംഗങ്ങളാണുള്ളത്. ബി.ജെ.പി.യുടെ അംഗസംഖ്യ 12 ആയി കുറഞ്ഞു. 14 അംഗങ്ങളുള്ള കോണ്‍ഗ്രസാണ് വലിയ ഒറ്റക്കക്ഷി. മൂന്നു മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കാനിരിക്കെയാണ് പുതിയ സംഭവങ്ങള്‍
മൂന്നംഗങ്ങള്‍ വീതമുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടി(ജി.എഫ്.പി.)യും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എം.ജി.പി.)യും മൂന്നു സ്വതന്ത്രരുമാണ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത്. പരീക്കറുടെ അഭാവത്തില്‍ ഈ കക്ഷികള്‍ ഒപ്പമുണ്ടാകുമോയെന്ന ആശങ്ക ബി.ജെ.പി.ക്കുണ്ട്. തങ്ങള്‍ പരീക്കറെയാണ് പിന്തുണച്ചതെന്നും ഏതെങ്കിലും പാര്‍ട്ടിയെ അല്ലെന്നുമുള്ള ജി.എഫ്.പി. നേതാവ് വിജയ് സര്‍ദേശായി ഞായറാഴ്ച നിലപാടെടുത്തിരുന്നു. സംസ്ഥാനത്തെ മൂന്നു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ നിയമസഭ മരവിപ്പിച്ചുനിര്‍ത്താനുള്ള സാധ്യതയും ബി.ജെ.പി. പരിശോധിക്കുന്നുണ്ട്
സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് അവകാശവാദമുന്നയിച്ചതിനുപിന്നാലെ ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷടക്കം രണ്ടു നിരീക്ഷകരെ ബി.ജെ.പി. സംസ്ഥാനത്തേക്ക് നിയോഗിച്ചിരുന്നു. പാര്‍ട്ടി എം.എല്‍.എ.മാര്‍ സംസ്ഥാനത്തുതന്നെയുണ്ടാവണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം ബി.ജെ.പി.യില്‍ ചേരുമെന്ന വാര്‍ത്തകള്‍ ദിഗംബര്‍ കാമത്ത് നിഷേധിച്ചു. ബി.ജെ.പി.യില്‍ ചേരുന്നത് രാഷ്ട്രീയാത്മഹത്യയാകുമെന്നും താന്‍ സ്വകാര്യാവശ്യത്തിനായാണ് ഡല്‍ഹിയില്‍ പോകുന്നതെന്നും കാമത്ത് പ്രതികരിച്ചതോടെയാണ് ഊഹാപോഹങ്ങള്‍ക്ക് അറുതിയായത്. കാമത്ത് മുതിര്‍ന്ന നേതാവാണെന്നും പാര്‍ട്ടി വിടില്ലെന്നും പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കവേല്‍കറും അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha





















