പാക് വ്യോമസേനയുടെ യുഎസ് നിര്‍മിത പോര്‍വിമാനം നഷ്ടമായിട്ടില്ലെങ്കില്‍ പിന്നെ അംറാം മിസൈല്‍ എന്തിന്റെ ഭാഗമായിരുന്നു ; മാഗസിന്‍ ഉന്നയിച്ചിരിക്കുന്ന വാദങ്ങള്‍ അടിസ്ഥാനമില്ലാത്തത് ; അവര്‍ക്ക് വാര്‍ത്ത ലഭിച്ച ഉറവിടം ഏതെന്നതില്‍ പോലും വ്യക്തതയില്ല ; അമേരിക്കക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ

ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ പാകിസ്ഥാന്റെ എഫ്-16 പോര്‍വിമാനം നഷ്ടമായിട്ടില്ലെന്ന യുഎസ് മാഗസിന്റെ വാദങ്ങളെ തള്ളി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. മാഗസിന്‍ ഉന്നയിച്ചിരിക്കുന്ന വാദങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് മന്ത്രി വ്യക്തമാക്കി. അവര്‍ക്ക് വാര്‍ത്ത ലഭിച്ച ഉറവിടം ഏതെന്നതില്‍ പോലും വ്യക്തതയില്ല.
പാക് വ്യോമസേനയുടെ യുഎസ് നിര്‍മിത പോര്‍വിമാനം നഷ്ടമായിട്ടില്ലെങ്കില്‍ പിന്നെ അംറാം മിസൈല്‍ എന്തിന്റെ ഭാഗമായിരുന്നു. എഫ്-16 വിമാനത്തിലുപയോഗിക്കുന്ന മിസൈലുകളാണവ. അതിന്റെ അവശിഷ്ടങ്ങളാണ് ഇന്ത്യയില്‍ നിന്ന് ലഭിച്ചതെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
പാകിസ്ഥാന്റെ പക്കലുള്ള എഫ്-16 വിമാനങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ലെന്നും തങ്ങള്‍ കൈമാറിയ എല്ലാ വിമാനങ്ങളും പാകിസ്ഥാന്റെ പക്കല്‍ ഇപ്പോഴുമുണ്ടെന്നും കഴിഞ്ഞ ദിവസമാണ് ഒരു അമേരിക്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ പാകിസ്ഥാന്റെ പക്കല്‍ അമേരിക്ക അവര്‍ക്ക് നല്‍കിയ എല്ലാ എഫ്-16 പോര്‍വിമാനവും സുരക്ഷിതമായുണ്ടെന്നും, എണ്ണത്തില്‍ കുറവ് വന്നിട്ടില്ലെന്നും മാഗസിന്‍ അവകാശപ്പെട്ടിരുന്നു. അമേരിക്കയുടെ പ്രതിരോധ മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടെന്നായിരുന്നു വാദം.
എന്നാല്‍ പാകിസ്ഥാന് നല്‍കിയ എഫ്-16 നഷ്ടമായിട്ടുണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് തങ്ങള്‍ യാതൊരു അന്വേഷണവും നടത്തിയിട്ടില്ലെന്നും പെന്റഗണ്‍ പിന്നീട് പ്രതികരിച്ചു. ഇതിനെ കുറിച്ച് അറിവില്ലെന്നും പാകിസ്ഥാന് നല്‍കിയ എഫ്-16 നഷ്ടമായിട്ടുണ്ടോ എന്നത് സംബന്ധിച്ച് യാതൊരു അന്വേഷണവും നടത്തിയിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു.
പാകിസ്ഥാന്റെ എഫ്-16 പോര്‍വിമാനം തകര്‍ത്തെന്ന ഇന്ത്യയുടെ വാദം തെറ്റാണെന്ന് പറഞ്ഞ അമേരിക്കന്‍ മാധ്യമത്തെ തള്ളി ഇന്ത്യന്‍ വ്യോമസേനയും രംഗത്തെത്തിയിരുന്നു. തങ്ങളുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്ഥാന്റെ എഫ്-16 വെടിവച്ചിട്ടുവെന്നും, ഇതിന് കൃത്യമായ തെളിവുകളുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.
പാക് അധിനിവേശ കശ്മീരിലെ നൗഷേര മേഖലയിലാണ് എഫ്-16 വിമാനം വെടിവച്ച് വീഴ്ത്തിയതെന്ന് എയര്‍ സ്റ്റാഫ് അസിസ്റ്റന്റ് ചീഫ് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ.കപൂര്‍ പറഞ്ഞു. വ്യോമാക്രമണം നടന്ന ഫെബ്രുവരി 27ന് അവരുടെ വിമാനം തിരിച്ചെത്തിയിട്ടില്ലെന്ന കാര്യം പാക് വ്യോമസേനയുടെ റേഡിയോ ആശയവിനിമയത്തിലും വ്യക്തമാണ്. വിമാനങ്ങളില്‍ നിന്നുള്ള ഇജക്ഷന്‍ സംബന്ധിച്ച ഇലക്ടോണിക് സിഗ്‌നേച്ചറുകളിലും പാകിസ്ഥാന്റേത് എഫ്-16 ആണെന്ന വിവരമുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്റെ എഫ്-16 ഉപയോഗിച്ചതിന് തെളിവായി അന്ന് വിക്ഷേപിച്ച മിസൈലിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യ പുറത്തുവിട്ടിരുന്നു. അംറാം മിസൈലിന്റെ അവശിഷ്ടങ്ങള്‍ കാണിക്കുകയും, അഭിനന്ദന്‍ പറത്തിയ മിഗ് 21 ബൈസന്‍ വിമാനം പാകിസ്ഥാന്റെ എഫ്-16 നെ വെടിവെച്ചിട്ടതായും വ്യോമസേന സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha





















