ഒരാഴ്‌ചയില്‍ കൂടുതല്‍ ഭര്‍ത്താവ് കുളിക്കുകയോ താടി വടിക്കുകയോ ചെയ്യാറില്ല; വിചിത്രമായ കാരണവുമായി ദമ്പതികൾ കുടുംബകോടതിയിൽ
വൃത്തിയില്ലാത്ത നടക്കുന്ന ഭർത്താവിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി കോടതിയിൽ. മദ്ധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശി 23കാരിയാണ് വിചിത്രമായ കാരണവുമായി കുടുംബകോടതിയില്‍ എത്തിയത്.
കഴിഞ്ഞ വര്‍ഷം വിവാഹിതരായ ദമ്പതികളോട് ആറ് മാസം പിരിഞ്ഞ് താമസിക്കാനും അതിന് ശേഷം വിവാഹമോചനം ആവശ്യമാണെങ്കില്‍ നല്‍കാമെന്നുമാണ് യുവതിയുടെ ആവശ്യത്തോട് ജഡ്‌ജി ആര്‍.എന്‍.ചന്ദ് നിര്‍ദ്ദേശിച്ചത്. യുവതിയും ഭര്‍ത്താവും പരസ്പര ധാരണയോടെ പിരിയാന്‍ സമ്മതം അറിയിച്ചെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരാഴ്‌ചയില്‍ കൂടുതല്‍ തന്റെ ഭര്‍ത്താവ് കുളിക്കുകയോ താടി വടിക്കുകയോ ചെയ്യാറില്ലെന്ന് യുവതി തന്റെ പരാതിയില്‍ പറയുന്നു. കുളിക്കാന്‍ പറഞ്ഞാല്‍ പെര്‍ഫ്യൂം പുരട്ടുകയാണ് ഭര്‍ത്താവിന്റെ ശീലം. സഹികെട്ടതോടെയാണ് യുവതി കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. യുവാവ് സിന്ധിയും പെണ്‍കുട്ടി ബ്രാഹ്മണ സമുദായാംഗവുമാണ്. സ്വന്തം സമുദായത്തില്‍ നിന്ന് അനുയോജ്യമായ ബന്ധം കണ്ടെത്താനാവാതെ വന്നതോടെയാണ് ഭോപ്പാലില്‍ കട നടത്തുന്ന യുവാവ് ഇതര സമുദായാംഗമായ യുവതിയെ വിവാഹം ചെയ്‌തത്. ഇവര്‍ക്ക് കുട്ടികളില്ല. ദമ്പതികളെ അനുനയിപ്പിക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
2016 ല്‍ ഉത്തര്‍പ്രദേശിലെ മീറത്തുകാരനും സമാനമായ ഒരു പരാതിയുമായി കോടതിയെ സമീപിച്ചിരുന്നു. താടി വടിക്കാന്‍ ഭാര്യ തന്നെ നിര്‍ബന്ധിക്കുകയാണെന്നും ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതായും കാട്ടിയായിരുന്നു യുവാവിന്റെ പരാതി.
https://www.facebook.com/Malayalivartha