കനത്ത നാശം വിതച്ച് 'ഫോനി' പശ്ചിമ ബംഗാളും കടന്ന് ബംഗ്ലാദേശിൽ; 26 പേര്‍ മരണപ്പെട്ടതായി റിപ്പോർട്ടുകൾ; 36 ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിൽ; 16 ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി

ഒഡീഷയില്‍ കനത്ത നാശം വിതച്ച ഫോനി ചുഴലിക്കാറ്റ് പശ്ചിമ ബംഗാളും കടന്ന് ബംഗ്ലാദേശിലെത്തി. ഇന്ന് പുലര്‍ച്ചെ ബംഗാളിലെ കരഗ്പുരിയിലെത്തിയ ഫോനിയുടെ വേഗത മണിക്കൂറില്‍ 200 കിലോമീറ്ററില്‍ നിന്നും 90 കിലോമീറ്ററായി കുറഞ്ഞിരുന്നു. ബംഗാളിന്റെ വടക്ക് - കിഴക്കന്‍ മേഖലയിലേക്ക് നീങ്ങിയ ഫോനി ഉച്ചയോടെ ബംഗ്ലാദേശിലേക്ക് കടന്നു. ഫോനിയില്‍ ആകെ 26പേര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഒഡീഷയില്‍ മരണനിരക്ക് 12ആയി ഉയര്‍ന്നു. ബംഗ്ലാദേശില്‍ 14പേര്‍ മരിക്കുകയും 63പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 36ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായെന്നാണ് റിപ്പോര്‍ട്ട്. 16ലക്ഷം പേരെയാണ് ഇപ്പോള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്.
ബംഗാളില്‍ കനത്ത മഴയും ഇടി മിന്നലും തുടരുകയാണ്. ബംഗാളില്‍ ഈസ്റ്റ് മേദിനിപൂര്‍, വെസ്റ്റ് മേദിനിപൂര്‍, നോര്‍ത്ത് 24 പര്‍ഗാനസ്, ഹൗറ, ഹൂഗ്ലി, ജാര്‍ഗാം, കൊല്‍ക്കത്ത എന്നീ പ്രദേശങ്ങളെ ഫോനി ബാധിക്കുമെന്നാണ് വിവരം. കൊല്‍ക്കത്തയില്‍ നിന്നുള്ള 200ല്‍ അധികം വിമാന സര്‍വീസുകള്‍ റദ്ദാക്കിയെങ്കിലും ഉച്ചയോടെ പുന:സ്ഥാപിച്ചു. ഫോനിയുടെ പശ്ചാത്തലത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് റാലികള്‍ രണ്ട് ദിവസത്തേക്ക് മാറ്റിവച്ചു. ഒ.എന്‍.ജി.സിയുടെ എണ്ണകിണറുകളില്‍ നിന്നും 500 ജീവനക്കാരെ മാറ്റി. കൊല്‍ക്കത്ത - ചെന്നൈ പാതയിലെ 200 ലധികം ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുകയാണ്.
ബംഗാളിലെ തീര പ്രദേശങ്ങളില്‍ നിന്നും വിനോദ സഞ്ചാരികളെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആന്ധ്രാ, തമിഴ്നാട് തീരങ്ങളില്‍ കോസ്റ്റ് ഗാര്‍ഡിന്റെ നാലു കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്. അതേ സമയം, ഒഡീഷയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 9 ആയി. ഇന്നലെ രാവിലെ എട്ടോടെ ഒഡീഷ തീരത്ത് വീശിയടിച്ച ഫോനി ചരിത്ര പ്രസിദ്ധമായ പുരി നഗരത്തില്‍ വന്‍ നാശം വിതച്ചു. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. വൈദ്യുതി ബന്ധം താറുമാറായി. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.
https://www.facebook.com/Malayalivartha