ചെരിപ്പേറിനും മഷിയേറിനും പിന്നാലെ കരണത്തടി; വാഹനത്തിലേക്ക് ചാടിക്കയറി കെജ്‍രിവാളിന്റെ മുഖത്ത് ആഞ്ഞടിച്ച് യുവാവിന്റെ അപ്രതീക്ഷിത പ്രതികരണം; ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് നേരെയുണ്ടായ അപകടത്തിൽ അപലപിച്ച് ആം ആദ്മി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് മർദ്ദനം. തുറന്ന വാഹനത്തിലായിരുന്നു കെജ്‌രിവാളും സ്ഥാനാർത്ഥികളും പ്രചാരണം നടത്തിയത്. ഇതിനിടെ ഡൽഹി മോത്തി ബാഗിൽവച്ച് യുവാവ് വാഹനത്തിലേക്ക് ചാടിക്കയറി കെജ്‍രിവാളിന്റെ മുഖത്ത് അടിക്കുകയായിരുന്നു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. കൈലാഷ് പാർക്ക് സ്വദേശി സുരേഷ് ആണ് കെജ്‌രിവാളിനെ മർദ്ദിച്ചതെന്നാണ് സൂചനകൾ. ഇയാളെ മോത്തിനഗർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു വരുന്നു.
വടക്ക് കിഴക്കൻ ദില്ലി കേന്ദ്രീകരിച്ചായിരുന്നു ഇന്ന് കെജ്‍രിവാളിന്‍റെ പ്രചാരണപ്രവർത്തനങ്ങൾ. നോർത്ത് - ഈസ്റ്റ് ദില്ലിയിലെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ മനോജ് തിവാരി നല്ല നർത്തകനാണെന്നും, നർത്തകരെയല്ല, നല്ല രാഷ്ട്രീയക്കാരെയാണ് നാടിനാവശ്യമെന്നും കെജ്‍രിവാൾ പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായാണ് യുവാവ് ആക്രമണം നടത്തിയതെന്നാണ് സൂചന. ആക്രമണത്തെ ആം ആദ്മി പാർട്ടി അപലപിച്ചു.
ആക്രമണത്തെ ആം ആദ്മി പാർട്ടി അപലപിച്ചു. കേന്ദ്രസർക്കാരിന്‍റെ കീഴിലുള്ള ദില്ലി പൊലീസ് മുഖ്യമന്ത്രിക്ക് വേണ്ട സുരക്ഷയൊരുക്കുന്നതിൽ വരുത്തിയ വീഴ്ചയാണിതെന്നും ഈ ഭീരുത്വത്തെ അപലപിക്കുന്നതായും പാർട്ടി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. മുൻപും പല തവണ കെജ്‍രിവാളിനെതിരെ ചെരിപ്പേറും മഷിയേറും ഉണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha