2014ന് ശേഷം നടന്ന 80 ശതമാനം എക്സിറ്റ്പോള്‍ ഫലങ്ങളും തെറ്റ് ; എക്സിറ്റ്പോള്‍ ഫലങ്ങളെ തള്ളി കോണ്‍ഗ്രസ് ഡാറ്റാ അനലറ്റിക്സ് വിഭാഗം തലവന്‍ പ്രവീണ്‍ ചക്രവര്‍ത്തി
എക്സിറ്റ്പോള്‍ ഫലങ്ങളെ തള്ളി കോണ്‍ഗ്രസ് ഡാറ്റാ അനലറ്റിക്സ് വിഭാഗം തലവന്‍ പ്രവീണ്‍ ചക്രവര്‍ത്തി. 2014ന് ശേഷം നടന്ന വലിയ സംസ്ഥാന തെരഞ്ഞെടുപ്പുകളിലെല്ലാം നടന്ന 80 ശതമാനം സീറ്റ് പ്രവചനങ്ങളും തെറ്റായിരുന്നുവെന്ന് പ്രവീണ്‍ ചക്രവര്‍ത്തി മെയ് 15ന് ചെയ്ത ട്വീറ്റില്‍ പറയുന്നു.
രാജസ്ഥാന്, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന, ഹരിയാന, കര്‍ണാടക, പഞ്ചാബ്, ബീഹാര്‍, യു.പി, ഗുജറാത്ത്, മഹാരാഷ്ട്ര, ബംഗാള്‍, കേരളം, ദല്‍ഹി, തമിഴ്നാട് സംസ്ഥാനങ്ങളില്‍ എക്സിറ്റ്പോള്‍ ഫലങ്ങള്‍ പങ്ക് വെച്ചുകൊണ്ടാണ് പ്രവീണ്‍ ചക്രവര്‍ത്തിയുടെ ട്വീറ്റ്.
അതേസമയം ഇ.വി.എമ്മില്‍ കൃത്രിമം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ മെയ് 23ന് ഫലം വന്നതിന് ശേഷം ഓരോ ബൂത്തിലെയും വിവരങ്ങള്‍ ഡാറ്റ അനലറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റിന് അയച്ചുകൊടുക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
ബൂത്ത് തലത്തില്‍ വരെ പരിശോധന നടത്തി ഇ.വി.എമ്മുകളില്‍ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് മനസിലാക്കാന്‍ ‘ഫോറന്‍സിക് മാതൃക’യിലുള്ള സംവിധാനമാണ് കോണ്‍ഗ്രസിന്റെ ഡാറ്റാ അനലറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റ് ഒരുക്കിയിരിക്കുന്നത്. ‘ഏത് ബുത്തിലാണ് ഇ.വി.എം അട്ടിമറി നടന്നതെന്ന് ഇനി മനസിലാക്കാന്‍ സാധിക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമേ ഇത് സാധ്യമാവുകയുള്ളൂ’ കോണ്‍ഗ്രസ് അനലറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റ് ചെയര്മാന് പ്രവീണ്‍ ചക്രവര്‍ത്തി പറഞ്ഞു.
അതേസമയം എക്സിറ്റ് പോളുകളൊന്നും എക്സാറ്റ് ( യഥാര്‍ത്ഥ)പോളുകളല്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും പ്രതികരിച്ചു. 1999 മുതലുള്ള എക്സിറ്റ് പോളുകള്‍ പരിശോധിച്ചാല്‍ നമുക്കത് മനസിലാവുമെന്നും വെങ്കയ്യനായിഡു പറഞ്ഞു. ‘എക്സിറ്റ് പോളുകളൊന്നും എക്സാറ്റ് പോളുകളല്ല. നമുക്കത് മനസ്സിലാവും. 1999മുതല്‍ എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റായാണ് വരാറ്.’വെങ്കയ്യനായിഡു പറഞ്ഞു.
ഇപ്പോള്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് തന്നെ പരിശോധിച്ചാല്‍ എല്ലാ പാര്‍ട്ടികള്‍ക്കും അമിത ആത്മവിശ്വാസമാണെന്നും വെങ്കയ്യനായിഡു പറഞ്ഞു. ഫലം വരുന്നത് വരെ എല്ലാവരും അവരുടെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.അതിന് അടിസ്ഥാനമൊന്നുമില്ല. അതുകൊണ്ട് നമുക്ക് 23 വരെ കാത്തിരിക്കാം.’
രാജ്യത്തിനും സംസ്ഥാനങ്ങള്‍ക്കും വേണ്ടത് യോജിച്ച നേതാക്കളെയും സ്ഥിരമായ സര്‍ക്കാരിനെയാണെന്നും അത് ആരൊക്കെയാണോ അവരെയൊക്കെയാണ് വേണ്ടെതെന്നും സാമൂഹത്തിലെ മാറ്റങ്ങളുടെ അടിസ്ഥാനം രാഷ്ട്രീയപാര്‍ട്ടികളാണെന്നും വെങ്കയ്യനായിഡു പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എൻ.ഡി.എ സർക്കാർ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം നിലനിറുത്തുമെന്ന് വിവിധ ദേശീയചാനലുകളുടെ എക്സിറ്റ് പോളുകൾ പ്രവചിച്ചു. കേരളത്തിൽ യു.ഡി.എഫ് തരംഗമുണ്ടാകുമെന്നും ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നും മിക്ക സർവേകകളും പറയുന്നു. കോൺഗ്രസ് നില മെച്ചപ്പെടുത്തും. എട്ട് സർവേകളാണ് മോദിയുടെ തുടർഭരണം പ്രവചിക്കുന്നത്. ലോക്സഭയിലെ 543 സീറ്റിൽ ബി. ജെ. പി മുന്നണിയായ എൻ.ഡി.എയ്ക്ക് 280 മുതൽ 365വരെ സീറ്റുകളാണ് പ്രവചിക്കപ്പെട്ടത്. മൂന്നൂറ് കടക്കുമെന്ന് റിപ്പബ്ലിക് ടി.വി, ടൈംസ് നൗ തുടങ്ങിയ 6 ചാനലുകളും 290 വരെ ന്യൂസ് നേഷനും 298 സീറ്റ് ന്യൂസ് എക്സും പ്രവചിക്കുന്നു. കഴിഞ്ഞ തവണത്തെ പോലെ സ്വന്തം നിലയിൽ കേവലഭൂരിപക്ഷം നേടാൻ ബി.ജെ.പിക്ക് കഴിയില്ല. എ.ബി.പി ന്യൂസ് തൂക്ക് പാർലമെന്റാണ് പ്രവചിക്കുന്നത്. എൻ.ഡി.എ 267,യു.പി.എ 127,മറ്റുള്ളവർ 148 എന്നതാണ് എ.ബി.പിയുടെ പ്രവചനം.
യു.പി.എയ്ക്ക് മറ്റ് പ്രതിപക്ഷ കക്ഷികളെ കൂട്ടിയാലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്നുമാണ് പ്രവചനം. യു. പി. എ മുന്നണിക്ക് 138 സീറ്റ് വരെയും മറ്റുള്ളവർക്ക് 135 സീറ്റ് വരെയുമാണ് പ്രവചിക്കുന്നത്.
കോൺഗ്രസ് 2014നേക്കാൾ നിലമെച്ചപ്പെടുത്തുമെങ്കിലും മദ്ധ്യപ്രദേശ് , രാജസ്ഥാൻ, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ഭരണം പിടിച്ച കോൺഗ്രസിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹിന്ദിഹൃദയഭൂമിയിൽ കാര്യമായ നേട്ടമുണ്ടാക്കാനാവില്ല. ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുള്ള ഉത്തർപ്രദേശിൽ എസ്.പി -ബി.എസ്.പി-ആർ.എൽ.ഡി മഹാസഖ്യത്തിനും എൻ.ഡി.എക്കും ഒരുപോലെ നേട്ടവും കോട്ടവും പ്രവചിക്കുന്നുണ്ട്. മഹാസഖ്യത്തിന് 20 മുതൽ 56 വരെ സീറ്റ് ചില സർവേകൾ പ്രവചിക്കുമ്പോൾ മറ്റു ചിലതിൽ എൻ.ഡി.എക്ക് 22 മുതൽ 62 സീറ്റുവരെ കിട്ടുമെന്നാണ് പറയുന്നത്. കഴിഞ്ഞതവണ രണ്ട് സീറ്റ് കിട്ടിയ കോൺഗ്രസ് നില മെച്ചപ്പെടുത്തും.
പശ്ചിമബംഗാളിൽ തൃണമൂലിന് മേൽക്കൈ പ്രവചിക്കുന്നുണ്ടെങ്കിലും ബി.ജെ.പി നേട്ടമുണ്ടാക്കും. സി.പി.എമ്മിന് ഒരു സീറ്റ് മാത്രമേ ലഭിക്കൂ എന്നാണ് ടൈംസ് നൗ പ്രവചനം.
https://www.facebook.com/Malayalivartha