കോണ്‍ഗ്രസ്–ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗവര്‍ണര്‍ ഭരണഘടന ദുരുപയോഗിക്കുന്നു; ഗവർണർ ഒരു സൂപ്പർ പവറായി മാറി ബിജെപിയുടെ ഏജന്റ് കളിക്കുകയാണെന്നും കെ.സി.വേണുഗോപാല്‍
കർണാടക രാഷ്ട്രീയ പ്രതിസന്ധിയിൽ ഗവര്‍ണര്‍ നെറികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് കര്‍ണാടക ചുമതലയുള്ള എെഎസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. കോണ്‍ഗ്രസ്–ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗവര്‍ണര്‍ ഭരണഘടന ദുരുപയോഗിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിശ്വാസപ്രമേയത്തില്‍ എപ്പോള്‍ വോട്ടെടുപ്പ് നടത്തണമെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. ഗവർണർ ഒരു സൂപ്പർ പവറായി മാറി ബിജെപിയുടെ ഏജന്റ് കളിക്കുകയാണെന്നും കെ.സി.വേണുഗോപാല്‍ കുറ്റപ്പെടുത്തി.
അതേസമയം സഖ്യസര്‍ക്കാരുണ്ടാക്കാന്‍ ബിജെപി തന്നെ സമീപിച്ചിരുന്നെന്നു കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി വ്യക്തമാക്കി. നിയമസഭയില്‍ വിശ്വാസപ്രമേയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ആഗ്രഹമില്ലന്നും ഉച്ചയ്ക്ക് വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണറുടെ നിലപാട് അംഗീകരിക്കില്ലന്നും കുമാരസ്വാമി സഭയിൽ പറഞ്ഞു. ഉച്ചക്ക് മുൻപു വോട്ടെടുപ്പ് നടത്തണമെന്ന് ഗവർണർ അന്ത്യശാസനം നൽകിയിരുന്നു. രാവിലെ 11ന് നിയമസഭ തുടങ്ങിയതോടെ വിശ്വാസപ്രമേയ ചര്‍ച്ച പുനഃരാരംഭിച്ചു. ഗവര്‍ണറുടെ നിര്‍ദേശത്തിലടക്കം വിശ്വാസവോട്ട് നടത്തിപ്പിനായി ഗവര്‍ണര്‍ വീണ്ടും നിയോപദേശം തേടി.
കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി നാളെ തന്നെ വിശ്വാസം തെളിയിക്കണമെന്ന് ഗവർണർ വാജുഭായി വാല ആവശ്യപ്പെട്ടു. നാളെ ഉച്ചയ്ക്ക് 1.30ന് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കി. വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തണമെന്ന ഗവർണറുടെ നിർദ്ദേശം സ്പീക്കർ തള്ളിയിരുന്നു. കർണാടക നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.
അതേസമയം സഭയിൽ നിന്ന് മടങ്ങാൻ തയ്യാറാകാത്ത ബി.ജെ.പി അംഗങ്ങളുടെ ധർണ തുടരുകയാണ്. ഇന്നുരാത്രി മുഴുവൻ സഭയിൽ ധർണ തുടരുമെന്ന് ബി.ജെ.പി നേതാവ് യെദ്യൂരപ്പ പറഞ്ഞു. എം.എൽ.എമാർക്ക് വേണ്ടി തലയണകളും മെത്തയും ആഹാരവും എത്തിക്കാൻ യെദ്യൂരപ്പ നിർദ്ദേശം നൽകി. വനിതാ എം.എൽ.എമാർ 9 മണിക്ക് സഭ വിടുമെന്നും സൂചനയുണ്ട്. സഭ നാളെ 11 മണിക്ക് വീണ്ടും ചേരുമെന്ന് സ്പീക്കർ രമേശ്‌കുമാർ അറിയിച്ചു.
അതേസമയം കഴിഞ്ഞ ദിവസത്തെ ഉത്തരവിൽ വിപ്പ് സംബന്ധിച്ച് വ്യക്തത തേടാനായി കോണ്‍ഗ്രസ് നാളെ സുപ്രീം കോടതിയെ സമീപിക്കും. വിപ്പ് നല്‍കുന്നതിൽ വ്യക്തത വന്നിട്ട് വിശ്വാസ വോട്ടെടുപ്പ് മതിയെന്ന നിലപാടിലാണ് പാർട്ടി. വിശ്വാസ പ്രമേയത്തിൽ ഇന്ന് തന്നെ നടപടികൾ പൂർത്തിയാക്കണമെന്ന് ഗവർണർ നേരത്തെ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് സഭാ നടപടികൾ നിരീക്ഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ അയച്ചു. വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തണമെന്ന് നിർദ്ദേശം നൽകാൻ ഗവർണർക്ക് അധികാരമില്ലെന്നാണ് കോൺഗ്രസിന്റെ വാദം.
നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പ് ചർച്ച ഭരണ-പ്രതിപക്ഷ തർക്കം മൂലം തടസപ്പെട്ടിരുന്നു. സഭയിൽ വിശ്വാസം രേഖപ്പെടുത്തുന്നുവെന്ന ഒറ്റവരി പ്രമേയമാണ് മുഖ്യമന്ത്രി ഇന്ന് രാവിലെ അവതരിപ്പിച്ചത്. ഉച്ചവരെ പ്രമേയത്തിൽ ചർച്ച നടന്നെങ്കിലും ബഹളം മൂലം മൂന്ന് മണി വരെ സഭ നിറുത്തിവെക്കുകയായിരുന്നു. തുടർന്ന് പുനരാരംഭിച്ചെങ്കിലും ഇരുപക്ഷവും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് വീണ്ടും സതംഭിച്ചിരുന്നു. വിശ്വാസ പ്രമേയത്തിൽ ഇന്ന് തന്നെ വോട്ടെടുപ്പ് വേണമെന്നാണ് പ്രതിപക്ഷത്തിൻെറ ആവശ്യം. എന്നാൽ, പ്രമേയത്തിൽ ചർച്ച തുടരണമെന്നും അംഗങ്ങൾക്ക് വിപ്പ് നൽകുന്നതിലെ അനിശ്ചിതത്വം നീങ്ങുന്നത് വരെ വോട്ടെടുപ്പ് നടത്തരുതെന്നുമാണ് ഭരണപക്ഷ നിലപാട്.അതേസമയം, രാജിവെച്ച 16 പേരുൾപ്പെടെ സഭയിൽ വിശ്വാസ വോട്ടിന് എത്തിച്ചേരാത്ത എല്ലാ എം.എൽ.എമാർക്കും വിപ്പുനൽകാൻ കോൺഗ്രസ്-ജെ.ഡി.എസ് സർക്കാർ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം തങ്ങൾക്കുള്ള അവകാശമാണ് സുപ്രീം കോടതി പരോക്ഷമായി ഇല്ലാതാക്കിയിരിക്കുന്നതെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.‘നിങ്ങളുടെ ഒരു അധികാരവും വിനിയോഗിക്കുന്നതിൽ സഭ എതിരല്ല. ഇതിൽ എനിക്കൊരു പങ്കുമില്ല. ഈ വിധിയ്‌ക്കെതിരെ സുപ്രീം കോടതിയിൽ നിങ്ങൾ കക്ഷിചേരുകയാണെങ്കിൽ നിങ്ങൾക്ക് അങ്ങനെ ചെയ്യാനുള്ള അധികാരമുണ്ട്.’ എന്നും സ്പീക്കർ പറഞ്ഞു.
https://www.facebook.com/Malayalivartha