സോന്‍ഭദ്ര സംഭവത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ പശ്ചിമ ബംഗാളിലെ തൃണമൂല്‍ എം.പിമാരുടെ സംഘം യു.പിയിലേക്ക്; എം.പിമാരുടെ സംഘം എത്തുന്നത് ബംഗാളിലെ അക്രമസംഭവങ്ങളെ വിമര്‍ശിച്ച ബി.ജെ.പിക്കും യോഗി ആദിത്യനാഥിനും അതെ നാണയത്തില്‍ തന്നെ മറുപടി നല്‍കാൻ
സോന്‍ഭദ്ര സംഭവത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ പശ്ചിമ ബംഗാളിലെ തൃണമൂല്‍ എം.പിമാരുടെ സംഘം യു.പിയിലേക്ക് എത്തുന്നു. തൃണമൂല്‍ നേതാവായ ഡെറിക്ക് ഒബ്രയാന്റെ നേതൃത്വത്തിലാണ് നാല് എം.പിമാര്‍ അടങ്ങുന്ന സംഘം യു.പിയിലേക്ക് എത്തുന്നത്. ബംഗാളിലെ അക്രമസംഭവങ്ങളെ വിമര്‍ശിച്ച ബി.ജെ.പിക്കും യോഗി ആദിത്യനാഥിനും അതെ നാണയത്തില്‍ തന്നെ മറുപടി നല്‍കാനാണ് എം.പിമാരുടെ സംഘം എത്തുന്നത്.
പ്രിയങ്ക ഗാന്ധിയെ ഇന്നലെ അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ വച്ചിരുന്നു. ഗസ്റ്റ്ഹൗസിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നതുമൂലം പ്രിയങ്ക ഗാന്ധി മെഴുകുതിരി വെട്ടത്തിലാണ് പ്രവര്‍ത്തകരോടൊപ്പം ഗസ്റ്റ്ഹൗസില്‍ കഴിഞ്ഞത്. എന്നാല്‍ തോറ്റ് കൊടുക്കാന്‍ കൂട്ടാക്കാത്ത പ്രിയങ്ക ഗാന്ധി രാത്രി മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തുകയും ഗസ്റ്റ് ഹൗസിനുള്ളിലും ധര്‍ണ നടത്തുകയും ചെയ്തു.
ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ പത്ത് പേര് വെടിയേറ്റ് മരിച്ച സംഭവത്തില്‍ സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയ പ്രിയങ്ക ഗാന്ധിയെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ വയ്ക്കുകയായിരുന്നു. സോന്‍ഭദ്രയിലേക്ക് പോകുന്ന വഴിയിലുള്ള വാരണാസി, മിര്‍സാപൂര്‍ അതിര്‍ത്തിയില്‍ വച്ചാണ് പൊലീസ് പ്രിയങ്കയെ തടയുന്നത്.
പ്രിയങ്കയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ത്തുവെന്നും കോണ്‍ഗ്രസ് നേതാവും പ്രിയങ്കയുടെ സഹോദരനുമായ രാഹുല്‍ ഗാന്ധി ആരോപിച്ചു. എന്നാല്‍ തങ്ങള്‍ പ്രിയങ്കയെ കരുതല്‍ തടങ്കലില്‍ വയ്ക്കുക മാത്രമായിരുന്നു എന്നാണ് ഉത്തര്‍ പ്രദേശ് പൊലീസ് പറയുന്നത്. സോന്‍ഭദ്ര സംഭവത്തില്‍ ഗ്രാമമുഖ്യനായ യജ്ഞ ദത്ത് അടക്കം 29 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ബഞ്ചിനോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു.
യഗ്യ ദത്തെന്ന ഗ്രാമമുഖ്യന്‍ രണ്ടു വര്‍ഷംമുമ്പ് വാങ്ങിയ 36 ഏക്കര്‍ ഭൂമിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഗ്രാമത്തലവനും സംഘവും സ്ഥലത്ത് ട്രാക്ടറുകളുമായി എത്തിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.
ഗ്രാമമുഖ്യന്‍ വാങ്ങിയ സ്ഥലത്തെച്ചൊല്ലി നേരത്തെ തന്നെ തര്‍ക്കം നിലനിന്നിരുന്നു. നാട്ടുകാര്‍ തന്റെ സ്ഥലം കൈയ്യേറിയെന്ന് ഗ്രാമമുഖ്യന്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സംഘര്‍ഷം ഒഴിവാക്കാന്‍ ഇരുവിഭാഗങ്ങളോടും പോലീസ് നിര്‍ദ്ദേശിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടവും തുടങ്ങിവച്ചിരുന്നു. ഇതിനിടെയാണ് വെടിവെപ്പുണ്ടായത്.
https://www.facebook.com/Malayalivartha