ഐസിസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യു.എ.ഇയിൽ നിന്നും നാടുകയത്തിയ തമിഴ്നാട് സ്വദേശികളുടെ വീട്ടിൽ റെയ്ഡ്
ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യു.എ.ഇയിൽ നിന്നും ഇന്ത്യയിലേക്ക് നാടുകയത്തിയ 14 തമിഴ്നാട് സ്വദേശികളുടെ വീട്ടിൽ റെയ്ഡ്. നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ)യുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ഇന്ത്യയിൽ ഐസിസിന്റെ സംഘടനരൂപീകരിക്കുന്നതിനായി പണം സ്വരൂപിച്ചെന്നാണ് ഇവർക്കെതിരെ ഉന്നയിക്കുന്ന ആരോപണം. ചെന്നൈ, തിരുനെൽവേലി, മധുരൈ, തേനി എന്നീ സ്ഥലങ്ങളിലെ വീടുകളിലാണ് റെയ്ഡ്.
ആറ് മാസത്തെ ജയിൽ ശിക്ഷ അനുഭവിച്ച ശേഷം കഴിഞ്ഞ ആഴ്ചയാണ് യു.എ.ഇ ഇവരെ നാടുകടത്തിയത്. ഇവർ ഡൽഹി എയർപോർട്ടിൽ എത്തിയതിന് പിന്നാലെ എൻ.ഐ.എ അറസ്റ്റ് ചെയ്ത് വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. ജൂലായ് 26വരെ പൊലീസ് കസ്റ്റഡിയിൽ വയ്ക്കാൻ കോടതി അനുവദിച്ചിട്ടുണ്ട്.ഇവർക്ക് തീവ്രവാദ സംഘടനയായ അൽ-ഖ്വയിദ, യെമനിലെ ഭീകരസംഘടനയായ അൻസാറുള്ളയുമായും ബന്ധമുണ്ടെന്ന് എൻ.ഐ.എ അറിയിച്ചു. വഹാദത്ത്-ഇ-ഇസ്ലാം, ജമാത്ത് വഹാദത്ത്-ഇ-ഇസ്ലാം അൽ ജിഹാദിയ, ജിഹാദിസ്റ്റ് ഇസ്ലാമിക് യൂണിറ്റ് എന്നീ പേരുകളിലാണ് ഇവർ പ്രവർത്തിക്കുന്നതെന്ന് എൻ.ഐ.എ അറിയിച്ചു.
ചെന്നൈയിലെത്തിയവർ എൻഐഎ കസ്റ്റഡിയിലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇവരെ എൻഐഎ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയെന്നാണ് വിവരം. യുഎഇ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു നാടുകടത്തൽ നടപടി. ഭീകര സംഘത്തിനോട് അനുഭാവം പുലർത്തുന്ന തമിഴ്നാട്ടിലെ വ്യക്തികളോട് ഇവർ അനുഭാവം പുലർത്തിയിരുന്നെന്നാണ് കണ്ടെത്തൽ. അൻസാറുള്ളയുമായി ബന്ധപ്പെട്ട സംഘടനയുമായാണ് ഇവര്‍ക്ക് ബന്ധമുള്ളതെന്നാണ് എൻഐഎ വിലയിരുത്തുന്നത്.
അൻസാറുള്ളയുമായി ബന്ധമുണ്ടെന്ന് കരുതുന്ന മുന്നുപേരുമായി ബന്ധപ്പെട്ട തമിഴ്നാട്ടിലെ കേന്ദ്രങ്ങളിൽ ശനിയാഴ്ച എൻഐഎ പരിശോധന നടത്തിയിരുന്നു. ചെന്നൈ സ്വദേശിയും വാഹ്ദത്ത് ഇ ഇസ്ലാമി ഹിന്ദ് പ്രസിഡന്റമായ സയ്യിദ് ബുഖാരിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും പരിശോധന നടന്നു. സംഭവത്തിന് പിന്നാലെ ഹസ്സന്‍ അലിയെന്ന വ്യക്തിയെ കസ്റ്റഡിയെടുത്തതായും റിപ്പോർട്ടുകൾ പറയുന്നു. ഇതിന് പിന്നാലെ യുഎഇയിൽ നിന്നു നാടുകടത്തിയവരെ എൻഐഎ കസ്റ്റഡിയിലെടുത്തത്.
ചെന്നൈയിലും നാഗപട്ടണത്തുമായി നടത്തിയ പരിശോധനയിൽ ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തു. ശ്രീലങ്കൻ ചാവേറാക്രമണത്തിന് പിന്നാലെ കോയമ്പത്തൂർ കേന്ദ്രീകരിച്ച് നേരത്തേ പരിശോധന നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇന്ന് റെയ്ഡ് നടന്നത്. ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയുടെ വിവിധയിടങ്ങളിലായി നടന്ന സ്‌ഫോടന പരമ്പരയിൽ 250 ഓളം പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ മലയാളിയും ഉൾപ്പെട്ടിരുന്നു. ശ്രീലങ്കയിലേതിന് സമാനമായി ബോംബ് സ്‌ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടതിന് റിയാസ് അബൂബക്കർ എന്നയാളെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിലായവരിൽ ഒരാൾ 32 വർഷമായി ദുബായിലുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. തീവ്രവാദ ആക്രമണത്തിനായി അവർ ധനസമാഹരണം നടത്തി. ഇന്ത്യൻ സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ ഐസിസ് ഇന്ത്യയിൽ സ്ഥാപിക്കുക എന്നതാണ് പ്രത്യയശാസ്ത്രമെന്ന് ദേശീയ ഇന്റലിജൻസ് ഏജൻസിയുടെ അഭിഭാഷകൻ സി.എസ്.പി പിള്ള പറഞ്ഞു.
https://www.facebook.com/Malayalivartha