ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2 പറന്നുയർന്നു; ആദ്യ സിഗ്നലുകൾ ലഭിച്ചു തുടങ്ങിയെന്ന് ഐഎസ്ആർഒ; അഭിമാനമുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും
ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2 പറന്നുയർന്നു. സാങ്കേതിക പ്രശ്നങ്ങൾ മൂലം കഴിഞ്ഞ തിങ്കളാഴ്ച മാറ്റിവച്ച ചന്ദ്രയാൻ 2 വിക്ഷേപണം ഉച്ചയ്ക്ക് 2.43നാണ് നടന്നത്. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ ജി.എസ്.എൽ.വി. മാർക്ക് ത്രീ എം.വൺ റോക്കറ്റിലായിരുന്നു വിക്ഷേപണം. ഇതിനുള്ള 20 മണിക്കൂർ കൗണ്ട് ഡൗൺ ഇന്നലെ വൈകിട്ട് 6.43ന് ആരംഭിച്ചിരുന്നു.
ചന്ദ്രയാന്‍ 2 വഹിച്ചുയരുന്ന ജിഎസ്‌എല്‍വി മാര്‍ക്ക് 3, പേടകത്തെ 16 മിനിറ്റിനകം ഭൂമിക്കുമുകളിലെ താല്‍ക്കാലിക ഭ്രമണപഥത്തിലെത്തിക്കും. പടിപടിയായി ഭ്രമണപഥം ഉയര്‍ത്തും. ഈ മാസം അവസാനത്തോടെ ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്ക് തൊടുത്തുവിടും. വിക്ഷേപണം വൈകിയതിനാല്‍ യാത്രാപഥത്തിലും പരിക്രമണത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ആഗസ്ത് അവസാനം ചന്ദ്രപഥത്തിലെത്തുന്ന പേടകം ചന്ദ്രനെ വലംവയ്ക്കും. സെപ്തംബര്‍ ആദ്യം ഭ്രമണപഥം നൂറുകിലോമീറ്ററാക്കി താഴ്ത്തും. അതായത്, ചന്ദ്രന്റെ പ്രതലവും പേടകവും തമ്മിലുള്ള ദൂരം 100 കിലോമീറ്ററാകും. തുടര്‍ന്ന് പേടകത്തില്‍നിന്ന് ലാന്‍ഡര്‍ (വിക്രം) വേര്‍പെടും.
സ്വയം നിയന്ത്രിത സംവിധാനങ്ങള്‍ ഉപയോഗിച്ച് ചന്ദ്രനെ വലംവയ്ക്കുന്ന ലാന്‍ഡര്‍ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങേണ്ട സ്ഥലം സ്വയം നിശ്ചയിക്കും. മുന്‍കൂട്ടി നിശ്ചയിച്ച ഈ മേഖലയുടെ ചിത്രങ്ങളും ഘടന സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചശേഷമാകും ലാന്‍ഡിങ് കേന്ദ്രത്തിന്റെ രൂപരേഖ തയ്യാറാക്കുക. സെപ്തംബര്‍ ഏഴിന് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലേക്ക് സോഫ്റ്റ് ലാന്‍ഡ് ചെയ്യും.
ചന്ദ്രയാന്‍ -2 വിക്ഷേപണത്തെ രാജ്യത്തിന്റെ ചരിത്രകുതിപ്പെന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ വിശേഷിപ്പിച്ചത്. ദൗത്യത്തിന്റെ ഭാഗമായ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും അഭിനന്ദിച്ചു. ശ്രീഹരികോട്ടയില്‍ നിന്ന് ചന്ദ്രയാന്‍-2ന്റെ ചരിത്രപരമായ വിക്ഷേപണം എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനകരമായ നിമിഷമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നുവെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
പുതിയ സാങ്കേതികവിദ്യകളില്‍ പ്രാവീണ്യം നേടുന്നതും പുതിയ അതിര്‍ത്തികള്‍ കീഴടക്കുന്നതും ഐഎസ്ആര്‍ഒ തുടരട്ടെയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. ഇത് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു. ഓരോ ഇന്ത്യക്കാരനും ഇന്ന് വളരെയധികം അഭിമാനിക്കുന്നു. ഈ ദൗത്യം ചന്ദ്രനെക്കുറിച്ചുള്ള പുതിയ അറിവ് നല്‍കുമെന്നും മോദി പറഞ്ഞു. ശാസ്ത്രജ്ഞരെയും മോദി അഭിനന്ദിച്ചു.
ചന്ദ്രയാന്‍ 2 വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയ ഐഎസ്‌ആര്‍ഒയെയും അതില്‍ പങ്കാളികളായ ശാസ്ത്രജ്ഞരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ബഹിരാകാശ പര്യവേഷണത്തില്‍ നമ്മള്‍ ഇന്നോളം പരീക്ഷിച്ചിട്ടുള്ള ഏറ്റവും സങ്കീര്‍ണ ദൗത്യമായ ചന്ദ്രയാന്‍- 2 സഫലമാകുമ്പോള്‍ ചന്ദ്രോപരിതലത്തില്‍ സോഫ്ട് ലാന്‍ഡിംഗ് നടത്തുന്ന നാലാമതു രാജ്യമാവുക മാത്രമല്ല ഇന്ത്യ. ചന്ദ്രന്റെ ഇതുവരെ ആരും ചെന്നെത്താത്ത ദക്ഷിണധ്രുവത്തില്‍ യന്ത്രക്കാലുറപ്പിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറുന്നു.
പൂര്‍ണമായും നാട്ടില്‍ത്തന്നെ വികസിപ്പിച്ചെടുത്ത റോക്കറ്റില്‍, തദ്ദേശീയമായി രൂപകല്പന ചെയ്ത ലാന്‍ഡറില്‍, ഇന്ത്യയുടെ സ്വന്തം റോവര്‍ (പരീക്ഷണ വാഹനം) ആണ് ചന്ദ്രനിലിറങ്ങുക. തുടരാനിരിക്കുന്ന ചാന്ദ്രദൗത്യങ്ങളില്‍ ഇന്ത്യയ്ക്ക് ഇത് വെറുമൊരു ചുവടുവയ്പല്ല, വലിയ കുതിപ്പു തന്നെയാണ്.
ഒരാഴ്ച മുമ്പ്, ജൂലായ് 15 ന് പുലര്‍ച്ചെ 2.51 ന് വിക്ഷേപിക്കാന്‍ നിശ്ചിയിച്ചിരുന്ന ചന്ദ്രയാന്‍-2, നിസ്സാരമായ സാങ്കേതിക തകരാറുകള്‍ കാരണം അവസാന നിമിഷം നീട്ടിവയ്‌ക്കേണ്ടിവന്നതിന്റെ ആശങ്ക ഇത്തവണ ഐ.എസ്. ആർ .ഒ.യ്ക്ക് തീരെയില്ല. ഇന്ധന ടാങ്കിലെ സ്വയം ക്രമീകരിപ്പെടുമായിരുന്ന മര്‍ദ്ദവ്യത്യാസം കാരണമായിരുന്നു അന്നത്തെ മാറ്റിവയ്ക്കല്‍. 98 ശതമാനവും വിജയമാകുമായിരുന്നുവെന്ന് അറിയാമായിരുന്നിട്ടും ദൗത്യം നീട്ടിവയ്ക്കാന്‍ ശാസ്ത്രജ്ഞര്‍ തീരുമാനിച്ചതിന് ഒരു കാരണമേയുള്ളൂ: ഇന്ത്യയെപ്പോലെ ഒരു വികസ്വര രാജ്യത്തിന് ചന്ദ്രയാന്‍- 2 ദൗത്യത്തിനു ചെലവിടുന്ന 1000 കോടി രൂപ ഒരു ചെറിയ സംഖ്യയല്ല.
റഷ്യയ്ക്കും അമേരിക്കയ്ക്കും ചൈനയ്ക്കും മുന്നില്‍ നാണക്കേടാകുമോ എന്നതല്ല, ഇപ്പോഴും സ്വന്തമായി ശുചിമുറികള്‍ പോലുമില്ലാത്ത ലക്ഷക്കണക്കിനു വെറും സാധാരണക്കാരുടെ കൂടി പണമാണിത് എന്ന ഉത്തരവാദിത്വബോധമാണ് അവരെ നയിച്ചതെന്ന് അര്‍ത്ഥം. അതു തന്നെയാണ് സങ്കീര്‍ണ സാങ്കേതികതയ്ക്കപ്പുറം ഈ ദൗത്യത്തിന്റെ മഹനീയതയും.
https://www.facebook.com/Malayalivartha