17 അമേരിക്കന്‍ ചാരന്‍മാരെ ഇറാന്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരം അടിസ്ഥാനമാക്കി ഇറാൻ അറസ്റ്റ് ചെയ്തു..ഇവരെ തൂക്കിലേറ്റുമെന്ന് റിപ്പോർട്ടുകൾ
ഇറാൻ രണ്ടും കൽപ്പിച്ചു അമേരിക്കയുമായുള്ള കൊമ്പുകോർക്കൽ തുടരുന്നു.
ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ശക്തമായ നടപടികളുമായി മുന്നോട്ട് പോകുകയാണ് ഇറാന്‍.
ആണവ നിരായുധീകരണ പ്രക്രിയ നടപ്പാക്കിയില്ലെന്നാരോപിച്ച് ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ച ഉപരോധം ശക്തമാക്കിയതോടെയാണ് പുതിയ വിവാദങ്ങളുടെ തുടക്കം.
വിലക്ക് ലംഘിച്ച് യുറേനിയം സമ്പുഷ്ടീകരണം കൂട്ടുമെന്ന ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുദ്ധക്കപ്പലുകളെയും സൈനികരെയും പശ്ചിമേഷ്യയിലേക്ക് അയക്കുകയായിരുന്നു.
തൊട്ടുപിന്നാലെ ബ്രിട്ടനും വിഷയത്തില്‍ ഇടപെട്ടു. ഇറാന്‍ കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തു. പകരമായി ബ്രിട്ടീഷ് കപ്പല്‍ ഇറാനും പിടിച്ചു. അതിനിടെ അമേരിക്കന്‍ ആളില്ലാ വിമാനം ഇറാന്‍ വെടിവച്ചിട്ടു. ഇറാന്റേത് അമേരിക്കയും വെടിവച്ചിട്ടു.
പ്രതിസന്ധി പരിഹരിക്കാൻ ഫ്രാൻസ്, ജർമനി, ഒമാൻ എന്നീ രാജ്യങ്ങൾ ഇറാൻ നേതൃത്വവുമായി അനൗപചാരിക ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും കപ്പലുകള്‍ പരസ്പരം വിട്ടുകൊടുക്കുന്നതിനെക്കുറിച്ച് ബ്രിട്ടനും ഇറാനും ഇപ്പോഴും പ്രതികരിച്ചിട്ടില്ല
അമേരിക്കയാണ് ബ്രിട്ടനെ തെറ്റായ നടപടികൾക്ക് പ്രേരിപ്പിക്കുന്നതെന്നാണ് ഇറാൻ പറയുന്നത് . ജിബ്രാൾട്ടറിൽ തങ്ങളുടെ എണ്ണ കപ്പൽ പിടിച്ചെടുത്ത ബ്രിട്ടീഷ് സൈനിക നടപടി യു.എസ് പ്രേരണയിലാണ്. ഈ കപ്പൽ വിട്ടുതരാതെ ബ്രിട്ടന്റെ കപ്പൽ കൈമാറില്ലെന്നും ഇറാന്‍ മധ്യസ്തരെ അറിയിച്ചിട്ടുണ്ട്.
ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനില്‍ അമേരിക്കന്‍ ചാരന്‍മാരെ തൂക്കിലേറ്റാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്
അമേരിക്കയുടെ ചാരസംഘടനയാണ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ). ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ സിഐഎക്ക് വേണ്ടി ചാരന്‍മാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇത്തരത്തിൽ ഇറാനിലെ തന്ത്രപ്രധാന മേഖലകളില്‍ ജോലി ചെയ്യുകയും അമേരിക്കക്ക് വിവരങ്ങള്‍ കൈമാറുകയുമായിരുന്ന 17 അമേരിക്കന്‍ ചാരന്‍മാരെ ഇറാന്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരം അടിസ്ഥാനമാക്കി ഇറാൻ അറസ്റ്റ് ചെയ്തു എന്നാണു ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ .
ഇറാനിലെ നിയമ സംവിധാനം അനുസരിച്ച ചാരപ്രവര്‍ത്തനം വധശിക്ഷ ലഭിക്കുന്ന കുറ്റമാണ്. മാത്രമല്ല, വധശിക്ഷ വിധിച്ചാല്‍ വളരെ വേഗത്തില്‍ ശിക്ഷ നടപ്പാക്കുകയും ചെയ്യും .
സാമ്പത്തികം, ആണവം, അടിസ്ഥാന സൗകര്യം, സൈന്യം, സൈബര്‍ മേഖലകളിലാണ് അമേരിക്കന്‍ ചാരന്‍മാര്‍ ഇറാനില്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നാണു അര്‍ധസര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തത്
ഇറാന്റെ ഊര്‍ജ നയം പൊളിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് കഴിഞ്ഞമാസവും ഇറാനില്‍ കൂട്ട അറസ്റ്റ് നടന്നിരുന്നു. അമേരിക്കൻ ചാരന്മാരെന്ന വ്യാജേന സര്‍ക്കാര്‍ വിരുദ്ധര്‍ക്കെതിരെ ഇറാന്‍ വിദ്വേഷം തീര്‍ക്കുകയാണെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്
https://www.facebook.com/Malayalivartha