കർണാടക ക്ലൈമാക്സിലേക്ക് ; ഇന്ന് വൈകിട്ട് ആറ് മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് കർണാടക സ്പീക്കർ കെ.ആർ. രമേശ് കുമാർ; ഇന്ന് വൈകിട്ട് നാലു മണിക്കുള്ളിൽ വിശ്വാസപ്രമേയത്തിൽ ചർച്ച പൂർത്തിയാകണമെന്ന് സ്പീക്കർ നിർദ്ദേശിച്ചു

കര്‍ണാടക നിയമസഭയില്‍ ആഴ്ചകളായി നീണ്ടു നില്‍ക്കുന്ന അനിശ്ചിതത്വത്തിന് തിങ്കളാഴ്ച അര്‍ധരാത്രിയോടെ അവസാനമായി. ഇന്ന് വൈകിട്ട് ആറ് മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് കർണാടക സ്പീക്കർ കെ.ആർ. രമേശ് കുമാർ വ്യക്തമാക്കി. ഇന്ന് വൈകിട്ട് നാലു മണിക്കുള്ളിൽ വിശ്വാസപ്രമേയത്തിൽ ചർച്ച പൂർത്തിയാകണമെന്നും സ്പീക്കർ നിർദ്ദേശിച്ചു.
അര്‍ധരാത്രി തന്നെ വിശ്വാസവോട്ടെടുപ്പ് വേണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. എന്നാല്‍ ഇക്കാര്യം കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തു. വേണമെങ്കില്‍ നടപടികള്‍ക്കായി താന്‍ പുലര്‍ച്ചെ വരെ ഇരിക്കാമെന്ന് സ്പീക്കര്‍ അറിയിക്കുകയും ചെയ്തു. എന്നാൽ പ്രതിഷേധം ശക്തമായതോടെ സഭ പിരിയാന്‍ തീരുമാനമെടുക്കുകയായിരുന്നു. വോട്ടെടുപ്പിന് ഭരണപക്ഷം കൂടുതല്‍ സമയം ചോദിച്ചപ്പോള്‍ തിങ്കളാഴ്ച തന്നെ നടത്തണമെന്ന നിലപാടിലായിരുന്നു ബിജെപി. ഭരണപ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം നീണ്ടതോടെ സ്പീക്കർ ഇടപെട്ട് സഭ അർധരാത്രിയോടെ പിരിഞ്ഞു.
അതേസമയം, കര്‍ണാടകയില്‍ സ്വതന്ത്ര എംഎൽഎമാരുടെ ഹര്‍ജിയില്‍ കോണ്‍ഗ്രസും സ്പീക്കറും കക്ഷിചേരും. വിശ്വാസ വോട്ടെടുപ്പ് നീട്ടുന്നതിനെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമർപ്പിച്ചത്. വിമതരുടെ വിപ്പിന്റെ കാര്യത്തില്‍ വ്യക്തത തേടിയാണ് സ്പീക്കറും കോൺഗ്രസും ഇതിൽ കക്ഷിചേരുന്നത്. കോണ്‍ഗ്രസിനുവേണ്ടി കപിൽ സിബൽ ഹാജരാകും. അഭിഷേക് മനു സിങ്‌വി സ്പീക്കര്‍ക്കുവേണ്ടി ഹാജരാകും.
ഇതിനിടെ, വിശ്വാസ വോട്ടെടുപ്പിലേക്ക് നീങ്ങാതെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ് രംഗത്തെത്തിയതോടെ സ്ഥിതിഗതികൾ വീണ്ടും സങ്കീർണമായി. തിങ്കളാഴ്ച വൈകിട്ട് ഏഴിന് ഗവർണറെ കാണാൻ കുമാരസ്വാമി അനുമതി തേടിയെന്നും കൂടിക്കാഴ്ചയ്ക്കു പിന്നാലെ രാജിയെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.
താന്‍ രാജി വച്ചെന്ന തരത്തിലുള്ള വ്യാജക്കത്തുകള്‍ പ്രചരിക്കുന്നുണ്ടെന്നും ഇത് തെറ്റാണെന്നും മുഖ്യമന്ത്രി കുമാരസ്വാമി സഭയില്‍ പറഞ്ഞു. വിശ്വാസവോട്ടെടുപ്പ് വേണ്ട സാഹചര്യം നേരത്തേയുണ്ടായിരുന്നു. എന്നാലിപ്പോഴതില്ല. കാര്യങ്ങള്‍ മാറിയെന്നും സഭയില്‍ കുമാരസ്വാമി പറഞ്ഞു.
ഇതിനിടെ പല തവണ സഭയില്‍ ബഹളമായി. സഭ താല്‍ക്കാലികമായി നിര്‍ത്തി വച്ചപ്പോള്‍ സ്പീക്കറെ മുഖ്യമന്ത്രി കുമാരസ്വാമിയും കോണ്‍ഗ്രസ് സിദ്ധരാമയ്യയും കണ്ടു. തന്നെ ഇങ്ങനെ ബലിയാടാക്കുന്നതില്‍ കടുത്ത അതൃപ്തിയുമായി ഇരു നേതാക്കളോടും സ്പീക്കര്‍ ക്ഷുഭിതനായെന്നാണ് സൂചന. ഇങ്ങനെ ത്രിശങ്കുവിലാക്കി ഇരുത്തുകയാണെങ്കില്‍ താന്‍ 'രാജി വയ്ക്കു'മെന്ന് സ്പീക്കര്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയോട് പറഞ്ഞതായും സൂചനകള്‍ പുറത്തുവരുന്നു.
വിശ്വാസ പ്രമേയ ചര്‍ച്ച നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ സ്വരം കടുപ്പിച്ച് സ്പീക്കര് രംഗത്തെത്തിയിരുന്നു. ഓരോ അംഗത്തിനും സംസാരിക്കാനുള്ള സമയം പത്തുമിനിറ്റാക്കി ചുരുക്കാന്‍ സ്പീക്കര്‍ കെ.ആര്‍.രമേഷ് കുമാര്‍ നിര്‍ദേശം നല്‍കി. ഇതോടെ വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച തന്നെയുണ്ടായേക്കാമെന്ന സൂചനകള്‍ ബലപ്പെട്ടു. വോട്ടെടുപ്പ് ബുധനാഴ്ചത്തേക്ക് നീട്ടണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി നേരത്തെ അഭ്യര്‍ഥിച്ചിരുന്നെങ്കിലും സ്പീക്കര്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല.
വിമത എംഎല്‍എമാര്‍ക്ക് അടക്കമുള്ള വിപ്പിന്റെ കാര്യത്തില്‍ അവ്യക്തത ഉള്ളതിനാല്‍ സുപ്രീംകോടതി തീരുമാനം വന്നിട്ട് വിശ്വാസവോട്ടെടുപ്പ് നടത്താമെന്നാണ് ജെഡിഎസ് നിലപാട്. ഇങ്ങനെ നീട്ടിക്കൊണ്ടുപോയി തന്നെ ബലിയാടാക്കരുതെന്ന് പല തവണ സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍ സഭയില്‍ അപേക്ഷിക്കുന്നതും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നാണംകെട്ട ഏടായി.
അതേസമയം കര്‍ണാടകത്തിലെ രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ തീരുമാനം വൈകിപ്പിക്കാന്‍ ശ്രമിച്ച് വിമത എംഎല്‍എമാര്‍ രംഗത്തുണ്ട്. ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ, അയോഗ്യത വിഷയത്തില്‍ ഹാജരാകാന്‍ ഒരു മാസത്തെ സമയം വേണമെന്നാവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് കത്തു നല്‍കി.
ചൊവ്വാഴ്ച 11 മണിക്ക് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍ വിമത എംഎല്‍എമാര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ എംഎല്‍എമാര്‍ മുംബൈയില്‍ തന്നെ തുടരുകയാണ്. ഇവര്‍ ബെംഗളൂരുവിലേയ്ക്ക് എത്തില്ലെന്നാണ് സൂചന. അയോഗ്യരാക്കപ്പെടുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുന്ന സാഹചര്യത്തിലാണ് വിമതര്‍ സമയം കൂടുതല്‍ നല്‍കണമെന്ന ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ഈ ആവശ്യം സ്പീക്കര്‍ അനുവദിക്കാനിടയില്ല.
https://www.facebook.com/Malayalivartha























