തെരുവ് നായ്ക്കളെ പേടിച്ചു പരിചയമില്ലാത്ത വീട്ടില്‍ കയറിയ ദളിത് യുവാവിനെ തീവച്ചു കൊന്നു; കൊന്നത് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച്

തെരുവ് നായ്ക്കളെ പേടിച്ചു ഓടി പരിചയമില്ലാത്ത വീട്ടില്‍ കയറിയ ദളിത് യുവാവിനെ മോഷ്ടാവെന്ന് കരുതി തീവച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബരാബങ്കി ജില്ലയിൽ സുജിത് കുമാര്‍ (28) ആണ് മരിച്ചത്. ജൂലായ് 19നായിരുന്നു സംഭവം. മോഷ്ടാവെന്ന് തെറ്റിദ്ധരിച്ചാണ് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചതെന്ന് വാര്‍ത്താ ഏജന്‍സികൾ പുറത്തു വിട്ട വാർത്തയിൽ പറയുന്നു. സുജിത് കുമാറിൻറെ ശരീരത്തിൽ നാല്‍പ്പത് ശതമാനവും പൊള്ളലേറ്റിരുന്നു. യുവാവിനെ ശ്യാമപ്രസാദ് മുഖര്‍ജി സിവില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ചയോടെ മരിക്കുകയായിരുന്നു. മുറിവുകളിലെ അണുബാധ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിച്ചതാണ് മരണ കാരണം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ബന്ധു വീട്ടിലേക്ക് പോകുകയായിരുന്ന സുജിത് കുമാറിനെ തെരുവ് നായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. കുരച്ചുകൊണ്ട് നായ്ക്കള്‍ വന്നതിനാൽ യുവാവ് പരിചയമില്ലാത്ത ഒരു വീട്ടില്‍ അഭയം തേടി കയറി. മോഷ്ടാവാണ് വീട്ടില്‍ കയറിയതെന്ന് തെറ്റിദ്ധരിച്ച് വീട്ടുകാര്‍ യുവാവിനെ മര്‍ദ്ദിക്കുകയും പെട്രോള്‍ ഒഴിച്ച് തീവെക്കുകയും ചെയ്തുവെന്ന് ബരാബങ്കി പോലീസ് സൂപ്രണ്ട് ആകാശ് തോമര്‍ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. ഇതേ തുടർന്ന് പോലീസ് നാലുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha























