ഒറ്റുകാര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം; മോദിക്ക് കത്തെഴുതിയ 49 പ്രമുഖര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹിന്ദുമഹാസഭ

ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ നടക്കുന്ന ആള്‍ക്കൂട്ട അക്രമണങ്ങളില്‍ പ്രതിഷേധമറിയിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ 49 പ്രമുഖര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ഹിന്ദുമഹാസഭ. ഇക്കാര്യമാവശ്യപ്പെട്ട് രക്തത്തിലെഴുതിയ 101 കത്തുകള്‍ സംഘടന പ്രധാനമന്ത്രിക്ക് അയച്ചു.
ഇത്തരം ഒറ്റുകാര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും അവര്‍ക്ക് നല്കിയ ദേശീയ പുരസ്കാരം പിന്‍വലിക്കുകയും വേണമെന്ന് ഹിന്ദുമഹാസഭ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മുസ്ലീങ്ങൾക്കും ദളിതർക്കും നേരെ നടക്കുന്ന ആള്‍ക്കൂട്ട അക്രമണങ്ങള്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനാണെന്ന് സംഘടനയുടെ ദേശീയ വക്താവ് അശോക് പണ്ഡെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും വേണ്ടി നിലകൊള്ളുന്ന ചില മനുഷ്യാവകാശ സംഘടനകള്‍ കശ്മീരില്‍ ഹിന്ദുക്കള്‍ക്കെതിരായ അക്രമണങ്ങളില്‍ മൗനംപാലിക്കുകയാണെന്ന് അദ്ദേഹം ആഞ്ഞടിച്ചു.
ശ്രീരാമന്റെ പേര് രാജ്യത്ത് കൊലകള്‍ നടത്താനുള്ള പോര്‍വിളിയായി മാറിയിരിക്കുകയാണെന്നും, ഇത് തടയണമെന്നും ആവശ്യപ്പെട്ട് സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും, സിനിമാനടി രേവതിയുമുള്‍പ്പെടെ 49 സിനിമാ പ്രവര്‍ത്തകരാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. രേവതിയ്ക്കും അടൂരിനും പുറമെ, ശ്യാം ബെനഗല്‍, ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, സംവിധായിക അപര്‍ണ സെന്‍, നടി കൊങ്കണ സെന്‍ ശര്‍മ്മ, സൗമിത്രോ ചാറ്റര്‍ജി എന്നിവരും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. രാജ്യത്ത് നിരന്തരം സംഭവിക്കുന്ന ആള്‍ക്കൂട്ടക്കൊലകളില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടായിരുന്നു, മോദിക്കായുള്ള സിനിമാപ്രവര്‍ത്തകരുടെ കത്ത്.
'നിര്‍ഭാഗ്യവശാല്‍ ഇന്ന്, ജയ് ശ്രീറാം എന്നത് മനുഷ്യരെ തല്ലികൊല്ലാനുള്ള ഒരു പോര്‍വിളിയായി മാറിയിരിക്കുന്നു. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും രാമനാമം പവിത്രവും പാവനവുമായാണ് കരുതി പോരുന്നത്. ആ പേര് ഇനിയും മോശമാക്കാന്‍ അനുവദിക്കരുത്. ഇതിന് ഒരു അറുതി വരുത്തണം. 2009 ജനുവരി ഒന്നിനും, 2018 ഒക്ടോബര്‍ 29നും ഇടയ്ക്ക് രാജ്യത്ത് മതവുമായി ബന്ധപ്പെട്ട് 254 കൊലകളാണ് നടന്നത്. ദളിതര്‍ക്കെതിരെ 840 ആക്രമസംഭവങ്ങളാണ് 2016ല്‍ മാത്രം സംഭവിച്ചത്. പ്രിയപ്പെട്ട പ്രധാനമന്ത്രീ, നിങ്ങള്‍ ഇതിനെതിരെ എന്ത് നടപടിയെടുത്തു?' എന്ന് സിനിമാപ്രവര്‍ത്തകര്‍ കത്തിലൂടെ മോദിയോട് ചോദിക്കുന്നു.
ഈ കുറ്റവാളികള്‍ക്ക് ഒരിക്കലും ജാമ്യം നല്‍കാന്‍ പാടില്ലെന്നും, പരമാവധി ശിക്ഷ ഇവര്‍ക്ക് നല്‍കണമെന്നും സിനിമാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരെ, 'അര്‍ബന്‍ നക്സല്‍' എന്നും ദേശവിരുദ്ധര്‍ എന്നും നാമകരണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്നും സിനിമ പ്രവർത്തകർ കത്തിലൂടെ ആവശ്യപ്പെട്ടു.
എന്നാൽ ഇതിനെതിരെ ബോളിവുഡ് നടി കങ്കണാ റണാവത്തിന്റെ നേതൃത്വത്തിലുള്ള 61 കലാകാരന്മാർ രംഗത്തെത്തി. രാഷ്ട്രീയമായ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് തിരഞ്ഞെടുത്ത വിഷയത്തിൽ മാത്രം പ്രതികരിക്കുകയും തെറ്റായ പ്രചാരണം നടത്തുകയും ചെയ്യുന്നത് തെറ്റായ പ്രവണതയാണെന്ന് ഇവർ തങ്ങളുടെ കത്തിൽ ആരോപിച്ചു. സെൻസർ ബോർഡ് തലവൻ പ്രസൂൺ ജോഷി, സിനിമാ പ്രവർത്തകരായ മധുർ ഭണ്ടാർക്കർ, വിവേക് അഗ്നിഹോത്രി, നർത്തകിയും രാജ്യസഭാംഗവുമായ സൊണാൽ മാൻസിംഗ് എന്നിവരാണ് കത്തിന് പിന്നിൽ.
രാഷ്ട്രത്തിന്റെ സംരക്ഷകരെന്ന് സ്വയം വിശ്വാസിക്കുന്ന ചിലർ കൃത്യമായ രാഷ്ട്രീയ, സ്ഥാപിത താത്പര്യത്തോടെയാണ് ഇത്തരമൊരു കത്തെഴുതിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങൾ വിലകുറച്ച് കാണാൻ വേണ്ടി മാത്രമാണ് ഇത്തരമൊരു കത്തെഴുതിയിരിക്കുന്നതെന്ന് വ്യക്തമാണ്. ആദിവാസികളും പാർശ്വവത്കരിക്കപ്പെട്ടവരും മാവോവാദികളുടെ ആക്രമണത്തിന് ഇരയായപ്പോൾ ഇവർ എവിടെയായിരുന്നു. കാശ്‌മീരിലെ സ്‌കൂളുകൾ കത്തിക്കുമെന്ന് വിഘടനവാദികൾ ആഹ്വാനം മുഴക്കിയപ്പോഴും ഇക്കൂട്ടർ മിണ്ടിയില്ലെന്നും കത്തിൽ ആരോപിച്ചു.
https://www.facebook.com/Malayalivartha

























