തൊട്ടടുത്ത്എത്തിയിട്ടും കേരളത്തെ തിരിഞ്ഞു നോക്കാതെ അമിത്ഷാ; കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും അമിത് ഷാ ഹെലികോപ്റ്ററില്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ നിരീക്ഷിച്ചു; വിമർശനവുമായി സോഷ്യൽ മീഡിയ
കഴിഞ്ഞ പ്രളയ കാലത്ത് കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അവഗണിച്ചതായി ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. പ്രളയത്തിൽ നിന്നും കരകയറുന്നതിനായി കേരളം വിദേശരാജ്യങ്ങളില്‍ നിന്നുള്ള സഹായം സ്വീകരിക്കുന്നതിലും കേന്ദ്ര സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. അതിന് പുറമേ നാവിക, വ്യോമ സേനകളുടെ ചെലവ് കേരളം വഹിക്കണം എന്ന ഉത്തരവും കേരളത്തിന് ബാധ്യതയായി.
ഇത്തവണയും കേരളം വലിയ പ്രതിസന്ധിയില്‍ ആണ്. കേന്ദ്രം ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തിന് ഉദാരമായ സംഭാവന നല്‍കും എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന ഗവര്‍ണറെ അറിയിച്ചിരിക്കുന്നത്. എന്നാൽ അമിത് ഷാ പ്രളയ ബാധിത സംസ്ഥാനങ്ങളായ മഹാരാഷ്ട്രയും കര്‍ണാടകവും സന്ദര്‍ശിച്ചിട്ടും തൊട്ടടുത്തുള്ള കേരളം സന്ദർശിക്കാത്തതിൽ വിമർശനങ്ങൾ ഉയരുകയാണ്. കേരളത്തിന് പുറമെ മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ ഒമ്പതോളം സംസ്ഥാനങ്ങളാണ് പ്രളയ ദുരിതം നേരിടുന്നത്. വിവിധ സംസ്ഥാനങ്ങളിലായി നൂറുകണക്കിന് പേരാണ് മരിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടിവന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലായിടത്തും എത്താന്‍ ആഭ്യന്തര മന്ത്രിയ്ക്ക് സാധിക്കുമോ എന്ന മറുചോദ്യവും ഉയരുന്നുണ്ട്.
കര്‍ണാടകത്തിലും മഹാരാഷ്ട്രയിലും അമിത് ഷാ ഹെലികോപ്റ്ററില്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ നിരീക്ഷിച്ചു. ഉന്നത തല യോഗങ്ങള്‍ വിളിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ഇതിനിടെ ആയിരുന്നു കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രതികരണവും വിവാദത്തിലായത്. കേരളത്തിന് കഴിഞ്ഞ തവണ നല്‍കിയ പണത്തില്‍ 1600 കോടി ബാക്കിയുണ്ടെന്നും, സാമ്ബത്തിക സഹായത്തിന്റെ ആവശ്യമില്ലെന്നും ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം കേരളത്തിൽ വീണ്ടും പരക്കെ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഫലമായാണ് കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിദഗദ്ധർ നൽകുന്ന മുന്നറിയിപ്പ്. ന്യൂനമർദ്ദത്തിന്റെ ഫലമായി തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് തീരദേശ മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യത കൽപ്പിക്കുന്നുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പ്രളയത്തിന് കാരണമായതുപോലെ അതിതീവ്രമഴ ഇക്കുറിയുണ്ടാവില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
നിലവിൽ സംസ്ഥാനത്ത് മഴ കുറഞ്ഞു നിൽക്കുകയാണ്. മഴയുടെ തീവ്രത കുറഞ്ഞതോടെ സൈന്യത്തിന്റെ സഹായത്തോടെ ഊർജ്ജിതമാക്കിയ രക്ഷാപ്രർത്തനത്തിൽ ഇന്നലെ വിവിധ ദുരന്ത മേഖലകളിൽ 19 മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ കനത്ത മഴയിലും ഉരുൾപൊട്ടലിലും മരണം 76 ആയി. കൊടിയ ദുരന്തം സംഭവിച്ച നിലമ്പൂർ കവളപ്പാറയിൽ ഇന്നലെ നാല് ജഡങ്ങൾ കൂടി കണ്ടെത്തി. മൊത്തം 13 മൃതദേഹങ്ങളാണ് ഇവിടെ കിട്ടിയത്. ഇനിയും അൻപതിലധികം പേർ മണ്ണിനടിയിൽ ഉണ്ടെന്നാണ് കരുതുന്നത്. വയനാട് പുത്തുമലയിൽ10 മൃതദേഹങ്ങളും കണ്ടെത്തി.എട്ടു പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. മഴ മാറിയതോടെ രണ്ടിടത്തും തിരച്ചിൽ ഊർജ്ജിതമാക്കി. സംസ്ഥാനത്താകെ 1551 ദുരിതാശ്വാസ ക്യാമ്പുകളിലായി 65,548 കുടുംബങ്ങളിലെ 2,27,333 പേരാണുള്ളത്.
https://www.facebook.com/Malayalivartha