ജമ്മു കാശ്മീരിലെ ജനങ്ങൾ അവരുടെ വീടുകളിൽ തടവിൽ;കാശ്മീരിലെ പാർട്ടി പ്രവർത്തകരുടെ അവസ്ഥ എന്താണെന്ന് ഇപ്പോഴും അറിയില്ല; സീതാറാം യെച്ചൂരി
ജമ്മു കാശ്മീരിലെ ജനങ്ങൾ അവരുടെ വീടുകളിൽ തടവിലാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കാശ്മീരിലെ പാർട്ടി പ്രവർത്തകരുടെ അവസ്ഥ എന്താണെന്ന് ഇപ്പോഴും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈദ് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും അവസരമാണ്. എന്നാൽ തങ്ങളുടെ ചിന്ത സ്വന്തം വീടുകളിൽ തടവിലായിരിക്കുന്ന കാശ്മീർ ജനതയെ കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടേത് വൈവിധ്യമാർന്ന ഭാഷകൾ, മതങ്ങൾ, സംസ്കാരങ്ങൾ, ആശയങ്ങൾ എന്നിവയുള്ള രാജ്യമാണ്. ഇതാണ് നമ്മുടെ ശക്തി. ജമ്മു കാശ്മീരിൽ ജനാധിപത്യ വിരുദ്ധമായും ബലപ്രയോഗത്തിലൂടെയും വരുത്തിയ മാറ്റം പ്രത്യേക പദവിയുള്ള സംസ്ഥാനങ്ങളിലും അനുഭവപ്പെടുമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയ ശേഷം നടക്കുന്ന ആദ്യ ബക്രീദാണ് ഇന്ന്. കനത്ത സുരക്ഷാ വലയത്തിലാണ് സംസ്ഥാനം. എന്നാല്‍ കാശ്മീരിൽ ആഘോഷങ്ങള്‍ക്ക് ഇത്തവണ തിളക്കം വളരെ കുറവാണ്. അതേസമയം നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. മുസ്ലീങ്ങള്‍ പ്രാര്‍ത്ഥിക്കാനായി പള്ളിയില്‍ എത്തുന്നതിന്റെ ചിത്രങ്ങള്‍ സര്‍ക്കാര്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്.
ചിത്രങ്ങള്‍ കണ്ട് കൂടുതല്‍ പേര് തെരുവുകളിലേക്കും പള്ളിയിലേക്ക് ഇറങ്ങുമെന്ന പ്രതീക്ഷയും സര്‍ക്കാരിനുണ്ട്. എന്നാല്‍ പ്രശ്നങ്ങള്‍ സംഘര്‍ഷത്തിലേക്ക് പോകുമോയെന്ന ഭയം ജനങ്ങള്‍ക്കിടയിലുണ്ട്. അതേസമയം ശ്രീനഗറിലെ ഭൂരിഭാഗം പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് നിയന്ത്രണങ്ങളുണ്ട്. പലരെയും പള്ളികളിലേക്ക് പോകാന്‍ അനുവദിച്ചിട്ടില്ല. താഴ്വരയില് ഒത്തുകൂടുന്നതിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
ജമ്മു കശ്മീര്‍ പോലീസ് ഈദ് നമസ്കാരം സമാധാനപരമാണെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. നമസ്കാരത്തിന് ശേഷം ജനങ്ങള്‍ക്ക് മധുരം കൈമാറുന്നതിന്റെ ദൃശ്യങ്ങള്‍ ആഭ്യന്തര മന്ത്രാലയ വക്താവ് വസുധ ഗുപ്ത പങ്കുവെച്ചിട്ടുണ്ട്. അനന്ത്നാഗ്, ബാരാമുള്ള, ബുദ്ഗാനം, ബന്ദിപോര, എന്നിവിടങ്ങളിലെ പള്ളികളില്‍ സമാധാനപരമായി ഈദ് നമസ്കാരങ്ങള്‍ നടന്നെന്നും, യാതൊരു പ്രശ്നങ്ങളും ഉണ്ടായില്ലെന്നും ഗുപ്ത പറഞ്ഞു. ബാരാമുള്ളയിലെ ജാമിയ മസ്ജിദില്‍ പതിനായിരം പേരാണ് നമസ്കാരത്തിന് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജനങ്ങള്‍ കൂട്ടത്തോടെ നമസ്കാരത്തിനായി പുറത്തിറങ്ങുന്നുണ്ടെന്നും, ശ്രീനഗറിലും ഷോപ്പിയാനിലും നിരവധി പേര് എത്തിയെന്നും, ഈദ്ഗാ ജമ്മുവില്‍ 4500 പേരാണ് നമസ്കാരത്തിനായി എത്തിയതെന്നും ഗുപ്ത വ്യക്തമാക്കി. കഴിഞ്ഞ ദിവസം നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിരുന്നെങ്കില്‍, ഇന്നലെ വീണ്ടും തിരിച്ചെത്തിയിരുന്നു. ശ്രീനഗറില്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ വീണ്ടും കൊണ്ടുവന്നത്. ഇവിടെ കടകളൊക്കെ അടഞ്ഞുകിടക്കുന്ന അവസ്ഥയിലാണ്.
എന്നാൽ ഒരാഴ്ച മുന്‍പ് സൈന്യം കരുതല്‍ തടങ്കലിലാക്കിയ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും എവിടെയെന്നു പറയാന്‍ സംസ്ഥാന ഭരണകൂടം മുതിർന്നിട്ടില്ല. ഇന്നലെ ശ്രീനഗറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ അതില്‍ നിന്ന് അവര്‍ ഒഴിഞ്ഞുമാറി.
സര്‍ക്കാര്‍ വക്താവ് രോഹിത് കന്‍സാല്‍, ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി എം.കെ ദിവേദി, ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സയ്യിദ് ആബിദ് റഷീദ് ഷാ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. ഒരാഴ്ച മുന്‍പ് ഉമര്‍, മെഹ്ബൂബ, സി.പി.ഐ.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി തുടങ്ങിയവരെ ആദ്യം വീട്ടുതടങ്കലിലാക്കിയ സൈന്യം, പിന്നീട് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര നടപടി വന്നശേഷം കരുതല്‍ തടങ്കലിലാക്കുകയായിരുന്നു. രാഷ്ട്രീയ നേതാക്കള്‍ക്കു പുറമേ അഭിഭാഷകരെയും സാമൂഹ്യപ്രവര്‍ത്തകരെയും തടവില്‍ വെച്ചിട്ടുണ്ട്.
തടങ്കലിലാകുന്നതിന് ഒരുദിവസം മുന്‍പ്, തങ്ങള്‍ തടവിലാകാന്‍ പോകുന്നുവെന്നു വ്യക്തമാക്കിയും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചും ഇരുവരും ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഓഗസ്റ്റ് അഞ്ചിനു ശേഷം ഇരുവരും ട്വീറ്റ് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha