ഇന്ത്യാ- ചൈന ബന്ധം ലോകത്തിന്റെ സ്ഥിരതയ്ക്കുള്ള കാരണമായി തീരണം; വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചൈനയിലെത്തി; ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചൈനയിലെത്തി. ലോകം അനിശ്ചിതത്വം നിറഞ്ഞ സാഹചര്യങ്ങളെ നേരിടേണ്ടി വരുമ്പോള്‍ ഇന്ത്യാ- ചൈന ബന്ധം സ്ഥിരതയ്ക്കുള്ള കാരണമായി തീരണമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മോദി- ഷി ജിന്‍പിങ് അനൗദ്യോഗിക ഉച്ചകോടിക്ക് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കായാണ് ജയശങ്കര്‍ ചൈനയിലെത്തിയത്.
രണ്ട് വര്‍ഷം മുമ്പ് ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ കസാഖിസ്താനിലെ അസ്താനയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ആ കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങളില്‍ അഭിപ്രായ ഐക്യത്തിലെത്തിയിരുന്നുവെന്ന് ജയശങ്കര്‍ ചൂണ്ടിക്കാട്ടി. ആ സമയത്ത് ലോകം അനിശ്ചിതത്വത്തില്‍ കൂടിയാണ് കടന്നുപൊയ്‌ക്കൊണ്ടിരുന്നത്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം സ്ഥിരതയ്ക്കുള്ള കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വുഹാനില്‍ നടന്ന ഉച്ചകോടിയില്‍ അഭിപ്രായ ഐക്യം വിവിധ വിഷയങ്ങളിലേക്ക് വര്‍ധിപ്പിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ചൈന സന്ദര്‍ശിക്കുന്ന ആദ്യ മന്ത്രിയാണ് ജയശങ്കര്‍. കൂടിക്കാഴ്ചയില്‍ ചൈന ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടിയോട് എതിര്‍പ്പ് ഉന്നയിച്ചേക്കുമെന്നാണ് കരുതുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ നടപടിയില്‍ ചൈന നീരസം പ്രകടിപ്പിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറും 1972 ലെ സിംല കരാറും അടിസ്ഥാനമാക്കി ഉഭയകക്ഷി വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയോടും പാകിസ്ഥാനോടും ചൈന അഭ്യര്‍ത്ഥിച്ചു. ''കശ്മീര്‍ പ്രശ്‌നം കൊളോണിയല്‍ ചരിത്രത്തില്‍ നിന്ന് അവശേഷിക്കുന്ന തര്‍ക്കമാണ്,'' യുഎന്‍ ചാര്‍ട്ടര്‍, പ്രസക്തമായ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രമേയങ്ങള്‍, ഉഭയകക്ഷി കരാര്‍ എന്നിവ അടിസ്ഥാനമാക്കി ഇത് ശരിയായി സമാധാനപരമായി പരിഹരിക്കപ്പെടണം. സ്ഥിതി സങ്കീര്‍ണ്ണമാക്കുന്ന ഏകപക്ഷീയമായ നടപടികള്‍ കൈക്കൊള്ളരുതെന്ന് ചൈന വിശ്വസിക്കുന്നു. പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി തന്റെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയെ കാണുകയും ഇക്കാര്യത്തില്‍ പാകിസ്ഥാന്റെ നിലപാട് അറിയിക്കുകയും ചെയ്തതിന് ശേഷമായിരുന്നു പ്രസ്താവന.
ജമ്മു കശ്മീരിലേക്ക് പ്രത്യേക പദവി റദ്ദാക്കുന്നതിനെതിരെ ചൈനയുടെ പിന്തുണ തേടി ഖുറേഷി ബീജിംഗിലേക്ക് പോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കശ്മീരിലെ ഏറ്റവും പുതിയ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതില്‍ ചൈനയക്ക് ആശങ്കയുണ്ടെന്ന് വാങ് യി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര സമൂഹത്തില്‍ പാകിസ്ഥാന്റെ ''നിയമാനുസൃതമായ അവകാശങ്ങളും താല്‍പ്പര്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതിലും പാകിസ്ഥാന് നീതി ഉറപ്പാക്കുന്നതിലും'' പിന്തുണ തുടരുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍, ഇന്ത്യയും പാകിസ്ഥാനും ചൈനയുടെയും വികസ്വര രാജ്യങ്ങളുടെയും സൗഹൃദ അയല്‍വാസികളാണെന്ന് വാങ് കൂട്ടിച്ചേര്‍ത്തിരുന്നു.
സന്ദര്‍ശനവേളയില്‍ ജയശങ്കര്‍ നാല് ധാരണാപത്രങ്ങളില്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2009 മുതല്‍ 2013 വരെ ഇന്ത്യയുടെ ചൈനയിലെ അംബാസിഡറായി പ്രവര്‍ത്തിച്ചിരുന്നത് ജയശങ്കറായിരുന്നു. കശ്മീർ വിഷയം ഐക്യരാഷ്ട്ര സഭയിൽ ഉന്നയിക്കുന്നതിനായി പാകിസ്ഥാൻ ചൈനയുടെ സഹായം തേടിയിരിക്കുന്ന പശ്ചാത്തലത്തിൽ ജയശങ്കറിന്റെ ചൈനീസ് സന്ദർശനത്തിനു ഏറെ പ്രാധാന്യമുണ്ട് . നിലവിൽ യു എൻ ഇന്ത്യയ്ക്കാണ് പിന്തുണ അറിയിച്ചിരിക്കുന്നത്. പാകിസ്ഥാൻ നൽകിയ കത്ത് നിരാകരിക്കുകയും ചെയ്തിരുന്നു. ചൈനയും കൈവിട്ടാൽ കശ്മീർ വിഷയത്തിൽ പാകിസ്ഥാൻ ഒറ്റപ്പെടും .
ചൈനീസ്-ഇന്ത്യന്‍ വിദേശകാര്യമന്ത്രിമാര്‍ പങ്കെടുക്കുന്ന രണ്ടാമത്തെ ഉന്നതതല യോഗമാണിത്. ആദ്യത്തേത് കഴിഞ്ഞവര്‍ഷം ഡല്‍ഹിയില്‍വെച്ച് നടന്നിരുന്നു.
https://www.facebook.com/Malayalivartha