കശ്മീർ പ്രശ്നത്തിൽ ഇടനിലക്കാരനാകാൻ ട്രംപ് വീണ്ടും എത്തി .... പാക് ഭീകരവാദം അവസാനിപ്പിക്കാതെ സമാധാനം ഉണ്ടാകില്ലെന്ന് ട്രംപിനോട് മോദി
കശ്മീർ പ്രശ്നത്തിൽ ഇടനിലക്കാരനാകാൻ ട്രംപ് വീണ്ടും എത്തി .. ഇന്ത്യ ഭരണ ഘടനയിൽ നിന്നും കാശ്‍മീരിനുള്ള പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്ത ഇന്ത്യന്‍ നടപടിയെ തുടര്‍ന്ന് ഇന്ത്യ-പാക് സംഘര്‍ഷം ഏറിക്കൊണ്ടിരിക്കുന്നു... ഈ വിഷയത്തിൽ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ടിരിക്കുകയാണ് ഇപ്പോൾ ... കശ്മീർ വിഷയത്തിൽ ഇടനിലക്കാരനാകാൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതായുള്ള ട്രംപിന്റെ പ്രസ്താവന ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു.. ഇപ്പോൾ വീണ്ടും കശ്മീർ പ്രശ്നത്തോട്ടിൽ ഇടപെട്ടിരിക്കുകയാണ് ട്രംപ്
കശ്മീരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും ശ്രമിക്കണമെന്നാണ് ട്രംപ് പറയുന്നത് . ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായും പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാനുമായുമായും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ട്രംപ് ഈ അഭ്യര്‍ഥന നടത്തിയത്. കശ്മീരിലെ സ്ഥിതി സങ്കീര്‍ണമാണ്. ഇതുസംബന്ധിച്ച് എന്റെ രണ്ട് നല്ല സുഹൃത്തുക്കളോടും സംസാരിച്ചു. വ്യാപാരം, നയതന്ത്ര ബന്ധങ്ങള്‍ തുടങ്ങിയവയും ചര്‍ച്ചാ വിഷയമായി. ഫലപ്രദമായ സംഭാഷണമാണ് ഇരുവരുമായും നടന്നത്. എന്ന് ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ആദ്യം പ്രധാനമന്ത്രി മോദിയുമായാണ് ട്രംപ് ഫോണില്‍ ബന്ധപ്പെട്ടത്. ആശയ വിനിമയം അര മണിക്കൂറോളം നീണ്ടു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം ലഘൂകരിക്കേണ്ടതിന്റെയും മേഖലയില്‍ സമാധാനം നിലനിര്‍ത്തേണ്ടതിന്റെയും പ്രാധാന്യം ട്രംപ് മോദിയെ ധരിപ്പിച്ചതായി വൈറ്റ് ഹൗസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇന്ത്യക്കെതിരായി പാക്കിസ്ഥാന്‍ നടത്തുന്ന പ്രസ്താവനകള്‍ സമാധാനത്തിന് ഭീഷണിയാണെന്ന് മോദി പറഞ്ഞു. ജമ്മു കശ്മീര്‍ വിഭജനത്തിനും, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനും ശേഷം ആദ്യമായാണ് ഇരുനേതാക്കളും തമ്മില്‍ നേരിട്ട് സംസാരിക്കുന്നത്. പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ സമാധാനം ഉണ്ടാകില്ലെന്ന് ട്രംപിനോട് മോദി വ്യക്തമാക്കി.
ഭീകരതയോട് വിട്ടുവീഴ്ചക്കില്ലെന്ന് ആവർത്തിച്ച മോദി പട്ടിണി, നിരക്ഷരത, രോഗങ്ങൾ എന്നിവയെ നേരിടാൻ ആരുമായും സഹകരിക്കാനുള്ള സന്നദ്ധതയും മോദി അറിയിച്ചു.
ഇതിനു പിന്നാലെയാണ് ട്രംപ് ഇമ്രാന്‍ ഖാനെ വിളിച്ചത്. പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിന് ശ്രദ്ധ ചെലുത്താനും മിതവും സൗമ്യവുമായ രീതിയില്‍ പ്രതികരിക്കാനും ഇമ്രാനോട് അമേരിക്കന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. ഒരാഴ്ചക്കിടയില്‍ ഇത് രണ്ടാം തവണയാണ് ട്രംപ് ഇമ്രാനെ വിളിക്കുന്നത്. കശ്മീര്‍ വിഷയം യു എന്‍ രക്ഷാസമിതിയില്‍ ചര്‍ച്ച ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു ആദ്യ സംഭാഷണം..
ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തകളഞ്ഞ ഇന്ത്യയുടെ നീക്കത്തിനെതിരെ ഐക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്തുണതേടി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ട്രംപിനെ ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. എന്നാൽ കശ്മീർ വിഷയത്തിൽ അമേരിക്ക പാകിസ്താന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നില്ല. ചൈനയൊഴികെയുള്ള രാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം നിന്നു.
ഇതിന് പിന്നാലെയാണ് മോദി- ട്രംപ് ടെലിഫോൺ സംഭാഷണം. ഇതിനെല്ലാം പുറമേ ഇന്ത്യയെ വാണിജ്യപരിഗണനാ പട്ടികയിൽ നിന്ന് യുഎസ് നീക്കിയതിനെ തുടർന്നുണ്ടായ വാണിജ്യ തർക്കങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നും മോദി കൂട്ടിച്ചേർത്തു.
ഇരു നേതാക്കളുടേയും സംഭാഷണത്തിന് ശേഷം വൈറ്റ്ഹൌസ് പുറത്തിറക്കിയ പ്രസ്താവനയിൽ ഇന്ത്യ- പാക് സംഘർഷം കുറച്ചു കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മേഖലയിൽ സമാധാനം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചൂണ്ടിക്കാണിക്കുന്നുണ്ട്
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ലഡാക്ക്, ജമ്മു കശ്മീർ എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതാണ് പാകിസ്താനെ അടുത്ത കാലത്ത് ഏറെ അസ്വസ്തമാക്കിയത്. ഇതാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷത്തിന് പ്രധാന കാരണം
നേരത്തേ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചര്‍ച്ചയില്‍ മാധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ട്രംപിന്‍റെ പ്രസ്താവന.
https://www.facebook.com/Malayalivartha