ഇന്ത്യൻ സൈന്യം കൂടുതൽ ശക്തം; കരസേനാ ആസ്ഥാനത്ത് പ്രത്യേക വിജിലൻസ്, മനുഷ്യാവകാശ വിഭാഗങ്ങൾ ഉൾപ്പെടുത്തി സമഗ്രമായി പുനഃസംഘടന; പ്രതിരോധ മേഖലയിൽ കൂടുതൽ ശക്തമാകാനൊരുങ്ങി ഇന്ത്യൻ സൈന്യം
പ്രതിരോധ മേഖലയിൽ കൂടുതൽ ശക്തമാകാനൊരുങ്ങി ഇന്ത്യൻ സൈന്യം. ഇന്ത്യയിലെ ഏറ്റവും വലിയ സൈനിക അഴിച്ചു പണിയുടെ ഭാഗമായി കരസേനാ ആസ്ഥാനത്ത് നിരവധി മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. പ്രത്യേക വിജിലൻസ്, മനുഷ്യാവകാശ വിഭാഗങ്ങൾ ഉൾപ്പെടുത്തി സമഗ്രമായി പുനഃസംഘടിപ്പിക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച നിരവധി ശുപാർശകൾ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അംഗീകരിച്ചു. സൈന്യത്തെ സമഗ്രമായി പുനഃസംഘടിപ്പിക്കാനും ആധുനികവൽക്കരിക്കാനും കരസേന നടത്തിയ നാല് പഠനങ്ങളിലെ ശുപാർശകളാണ് നടപ്പാക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നു.
കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ ഉത്തരവ് പ്രകാരമാണ് പഠനങ്ങൾ നടത്തിയത്. കരസേനാ ആസ്ഥാനത്തിന്റെ പുനഃസംഘടന, ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ് രൂപീകരണം ഉൾപ്പെടെ സൈന്യത്തിന്റെ സമഗ്രമായ അഴിച്ചു പണി, ഓഫീസർമാരുടെ കേഡർ റിവ്യൂ, ജെ. സി. ഒ ഉൾപ്പെടെയുള്ള റാങ്കുകളുടെ സ്വന വേതന പരിഷ്‌കരണം എന്നിവ സംബന്ധിച്ചായിരുന്നു പഠനങ്ങൾ.
ആർമി ആസ്ഥാനത്ത് നടത്തുന്ന പരിഷ്‌കാരങ്ങൾ സൈന്യത്തെ കൂടുതൽ ശക്തമാക്കുമെന്നാണ് വിലയിരുത്തൽ. ഇതിനായി ചീഫ് ഒഫ് ആർമി സ്റ്റാഫിന്റെ നേതൃത്വത്തിൽ മൂന്ന് സേനകൾക്കും പ്രാതിനിദ്ധ്യമുള്ള പ്രത്യേക വിജിലൻസ് സെൽ പ്രാവർത്തികമാക്കും. നിലവിൽ വിജിലൻസ് കേസുകൾ വിവിധ ഏജൻസികളാണ് കൈകാര്യം ചെയ്യുന്നത്. അത് മാറ്റി ചീഫ് ഒഫ് ആർമി സ്റ്റാഫിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കും. അദ്ദേഹത്തിന്റെ കീഴിൽ വിജിലൻസ് അഡിഷണൽ ഡയറക്ടർ ജനറൽ ഉണ്ടാവും. കര, വ്യോമ, നാവിക സേനകളിൽ നിന്ന് കേണൽ റാങ്കിലുള്ള ഓരോ ഓഫീസർ സെല്ലിൽ അംഗങ്ങളായിരിക്കും.
സേനയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ വൈസ് ചീഫ് ഒഫ് ആർമി സ്റ്റാഫിന്റെ നേതൃത്വത്തിൽ പ്രത്യേക വിഭാഗം സജ്ജമാക്കും. മേജർ ജനറൽ റാങ്കുള്ള ഓഫീസർ അഡിഷണൽ ഡയറക്ടർ ജനറൽ ആകും. കേസുകളുടെ അന്വേഷണത്തിൽ സുതാര്യത ഉറപ്പാക്കാൻ എസ്. എസ്. പി / എസ്. പി റാങ്കിലുള്ള പൊലീസ് ഓഫീസറെ ഡെപ്യൂട്ടേഷനിൽ നിയമിക്കും. ആർമി ഹെഡ്ക്വാർട്ടേഴ്‌സിലെ ഓഫീസർമാരുടെ എണ്ണം കുറയ്‌ക്കും. ഇതിന്റെ ഭാഗമായി 206 ഓഫീസർമാരെ ഫീൽഡ് യൂണിറ്റുകളിലേക്ക് തിരിച്ചയയ്‌ക്കും. മൂന്ന് മേജർ ജനറൽമാരെയും എട്ട് ബ്രിഗേഡിയർമാരെയും ഒൻപത് കേണൽമാരെയും 186 ലഫ്റ്റനന്റ് കേണൽമാരെയുമാണ് തിരിച്ചയയ്‌ക്കുക.
രാജ്യത്ത് മൂന്ന് സൈനിക വിഭാഗങ്ങള്‍ക്കുമായി ഇനി ഒരൊറ്റ മേധാവിയായി ചീഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന പേരില്‍ പുതിയ തസ്തിയുണ്ടാക്കുമെന്ന് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്നതായിരിക്കും പുതിയ പദവി. കര, വ്യോമ, നാവിക സേനാ മേധാവികൾക്കു മുകളിലായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ പദവിയെന്നാണ് സൂചന.
അതേസമയം പ്രതിരോധമേഖലയിൽ ഇനി സ്വകാര്യ പങ്കാളിത്തത്തിനായി കേന്ദ്ര സർക്കാർ ഒരുങ്ങുകയാണ്. ഓർഡനൻസ് ഫാക്‌ടറികളിൽ ഉൽപ്പാദനം അവസാനിപ്പിച്ച 275 ഉൽപ്പന്നങ്ങളുടെ നിർമ്മാണാനുമതി സ്വകാര്യ മേഖലയ്ക്ക് നൽകുമെന്ന് സർക്കാർ വ്യക്തമാക്കി. സ്വകാര്യ ആയുധ നിര്‍മ്മാതാക്കള്‍ക്ക് സര്‍ക്കാരിന്റെ പരീക്ഷണസംവിധാനങ്ങള്‍ നല്‍കുന്നത് പ്രതിരോധമേഖലയ്ക്ക് കൂടുതല്‍ കരുത്തുനല്‍കുമെന്നാണ് കേന്ദ്ര പ്രതിരോധമന്ത്രാലയം നല്‍കുന്ന വിശദീകരണം. രാജ്യത്തിന്റെ സായുധസേനകള്‍ക്കാവശ്യമായ വെടിക്കോപ്പ് ഉള്‍പ്പെടെയുള്ള സുപ്രധാനമായ ഉപകരണങ്ങളും മറ്റും നിര്‍മ്മിക്കുന്ന 218 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഓര്‍ഡനന്‍സ് ഫാക്ടറികള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha