മോദിയെ അംഗീകരിക്കാൻ സമയമായി; എപ്പോഴും വിമര്‍ശിച്ചു കൊണ്ടിരിക്കുന്നത് നല്ലതല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തികളെ പ്രശംസിച്ച് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തികളെ പ്രശംസിച്ച് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നത് എല്ലായ്‌പ്പോഴും ഗുണകരമാകില്ലെന്ന് ജയറാം രമേശ് പറഞ്ഞു. കോമി റെഡ്ഢിയുടെ ‘മലവലന്റ് റിപ്പബ്ലിക്ക്’ എന്ന പുസ്തകം പ്രകാശനം ചെയ്യവെയായിരുന്നു മോദിയുടെ പ്രവർത്തികളെ അംഗീകരിച്ചുകൊണ്ടുള്ള ജയറാം രമേശിന്റെ പ്രസ്താവന.
മോദി ചെയ്ത കാര്യങ്ങള്‍ അംഗീകരിക്കാനുള്ള സമയമായെന്നും ജയറാം രമേശ് പറഞ്ഞു. 2014 മുതല്‍ 2019 വരെ മോദി ചെയ്ത നല്ല കാര്യങ്ങള്‍ അംഗീകരിക്കാനുള്ള സമയമായി. ഈ കാര്യങ്ങള്‍ കൊണ്ടാണ് 30 ശതമാനത്തിലധികം ജനങ്ങള്‍ വോട്ട് ചെയ്ത് അദ്ദേഹം വീണ്ടും അധികാരത്തിലേറിയത്.’
‘മോദിയുടെ ഭാഷ ജനങ്ങളുമായി സംവേദിക്കാന്‍ ശേഷിയുള്ളതാണ്. മുന്‍കാലങ്ങളില്‍ ചെയ്യാത്ത കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. ഈ വസ്തുത അംഗീകരിച്ചില്ലെങ്കില്‍ അദ്ദേഹത്തെ നേരിടാന്‍ കഴിയില്ല എന്നും’ ജയറാം രമേശ് പറഞ്ഞു.
‘മോദിയെ പുകഴ്ത്തണമെന്നല്ല ഞാന്‍ പറയുന്നത്.’ ഭരണത്തില്‍ അദ്ദേഹം കാണിക്കുന്ന ചില സവിശേഷതകളെ രാഷ്ട്രീയ നേതൃത്വം അംഗീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിന്റെ രാഷ്ട്രീയം തീര്‍ത്തും വ്യത്യസ്തമാണ്. അദ്ദേഹത്തിന്റെ ഭരണ രീതിയില്‍ നിന്നുണ്ടായ സാമൂഹിക ബന്ധങ്ങളും തീര്‍ത്തും ഭിന്നമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ഉദാഹരണമായി പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജനയെ എടുത്ത് പറയുകയും ചെയ്തു. 2019-ല്‍ നമ്മള്‍ എല്ലാവരും അദ്ദേഹത്തിന്റെ പദ്ധതികളെ കളിയാക്കുകയായിരുന്നു. എന്നാല്‍ പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജന എന്ന പദ്ധതിയ്ക്ക് വലിയ അംഗീകാരമാണ് ജനങ്ങളില്‍ നിന്ന് കിട്ടിയത്. കോടിണക്കണക്കിന് ജനങ്ങളെ ആകര്‍ഷിക്കാന്‍ ആ പദ്ധതിയ്ക്ക് കഴിഞ്ഞു. ഇതിനെയൊക്കെ തള്ളിക്കളഞ്ഞു കൊണ്ട് നമുക്ക് അദ്ദേഹത്തെ നേരിടാന്‍ കഴിയില്ല. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയെ കുറിച്ചാണ് തിരഞ്ഞെടുപ്പ് വേളയില്‍ നമ്മള്‍ പറഞ്ഞത്. എന്നാല്‍ ഇതിന് ഉത്തരവാദിയായി ജനങ്ങള്‍ മോദിയെ കാണുന്നില്ല. അതാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും കര്‍ണാടകയില്‍ നിന്നുള്ള എംപി കൂടിയായ ജയറാം രമേശ് പറഞ്ഞു.
കോമി റെഡ്ഢിയുടെ ‘മലവലന്റ് റിപ്പബ്ലിക്ക്’ എന്ന പുസ്തകമാണ് അദ്ദേഹം പ്രകാശനം ചെയ്തത്. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയമാണ് പുസ്തകം വിശകലനം ചെയ്യുന്നത്. രാജ്യത്തിലെ സകലമാന പ്രശ്നങ്ങള്‍ക്കും കാരണം നെഹ്റുവും കുടുംബവുമാണെന്ന പുസ്തകത്തിലെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും ജയറാം രമേശ് പറഞ്ഞു.
അതേസമയം ഒട്ടും പ്രതീക്ഷിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് തൊട്ടുള്ള എഴുപത് വർഷ കാലയളവിൽ രാജ്യം ഇത്തരത്തിലൊരു പ്രതിസന്ധിയെ അഭിമുഖീകരിച്ചിട്ടില്ലെന്നും വൈസ് ചെയർമാൻ രജീവ് കുമാർ വെളിപ്പെടുത്തി. രാജ്യത്തെ സാമ്പത്തിക രംഗം പൂർണമായും ഇത്തരത്തിൽ ഒരു പ്രതിസന്ധിയിലാണെന്നും പണലഭ്യത കുറയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യ സാമ്പത്തിക രംഗത്തെ കുറിച്ചുള്ള മുൻധാരണകൾ സർക്കാർ മാറ്റി വെയ്‌ക്കേണ്ടതുണ്ടെന്നും രജീവ് കുമാർ ചൂണ്ടിക്കാട്ടി.
രാജ്യം ഏറ്റവും കുറഞ്ഞ സാമ്പത്തിക വളർച്ചാ നിരക്ക് രേഖപ്പെടുത്തുന്ന വേളയിലാണ് മുൻനിര സാമ്പത്തിക ശാസ്ത്രജ്ഞരിൽ ഒരാളായ രജീവ് കുമാർ ഇങ്ങനെയൊരു പ്രസ്താവനയുമായി രംഗത്തെത്തുന്നത്. സാമ്പത്തിക രംഗത്തിനാണ് തകരാറെന്ന് കേന്ദ്ര സർക്കാർ പൂർണമായും മനസിലാക്കുന്നുണ്ടെന്നും പണലഭ്യത കുറയുന്നത് പാപ്പരത്തത്തിലേക്ക് സർക്കാരിനെ നയിക്കുമെന്നും അതിനാൽ ഇത് എത്രയും പെട്ടെന്ന് തടയേണ്ടതുണ്ടെന്നും രജീവ് കുമാർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha