കടൽ കടന്ന് ആറ് ഭീകരർ ;നെറ്റിയിൽ കുറിയും ഭസ്മവും; വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ശ്രീലങ്ക വഴി തമിഴ്നാട്ടിലേക്ക് കടക്കുന്ന ആറ് ലഷ്‌കർ (എൽ.ഇ.ടി) തീവ്രവാദികളിൽ മലയാളിയും;രാജ്യം അതീവ ജാഗ്രതയിൽ
വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ശ്രീലങ്ക വഴി തമിഴ്നാട്ടിലേക്ക് കടക്കുന്ന ആറ് ലഷ്‌കർ (എൽ.ഇ.ടി) തീവ്രവാദികളിൽ മലയാളിയും. നുഴഞ്ഞുകയറിയ ഭീകരരില്‍ ഒരു മലയാളിയുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തൃശൂർ കൊടുങ്ങല്ലൂർ മാടവന സ്വദേശി അബ്ദുൾ ഖാദർ റഹീമിന്റെ സാന്നിധ്യമാണ് ഏജന്‍സികള്‍ സ്ഥിരീകരിച്ചത്. ഇയാളുടെ സഹായത്തോടെയാണു ഭീകരര്‍ ശ്രീലങ്കയില്‍നിന്ന് തമിഴ്‌നാട് തീരത്തെത്തിയതെന്ന് രഹസ്യാന്വേഷണ ഏജൻസി വ്യക്തമാക്കുന്നു. ബഹ്റൈനിൽ കച്ചവടക്കാരനായിരുന്ന ഇദ്ദേഹം അടുത്ത കാലത്തായി ബിസിനസ് തകർന്ന അവസ്ഥയിലായിരുന്നുവെന്നാണു വിവരം.
നെറ്റിയിൽ കുറിയും ഭസ്മവും അണിഞ്ഞ് വേഷം മാറിയായിരിക്കും ഭീകരർ എത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ചെന്നൈ അടക്കമുള്ള നഗരങ്ങളില്‍ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു. വിവിധ ഭാഗങ്ങളിൽ സുരക്ഷ ശക്തമാക്കി. കേയമ്പത്തൂരടക്കം സംസ്ഥാനത്തിലെ വിവിധ ജില്ലകളിലേക്കാണ് ഭീകരർ കടന്നിരിക്കുന്നത്.
നുഴഞ്ഞുകയറിയവരിൽ ഒരാൾ പാക്കിസ്ഥാൻ സ്വദേശിയും മറ്റുള്ളവർ ശ്രീലങ്കക്കാരുമാണെന്നാണു വിവരം. ഇല്യാസ് അൻവർ എന്ന പാക്ക് ഭീകരനാണിതെന്ന് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോർട്ടുചെയ്തു.
വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. കൂടുതൽ നുഴഞ്ഞുകയറ്റം ഒഴിവാക്കുന്നതിനായി തീരദേശ ഗ്രാമങ്ങളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കോയമ്പത്തൂരിൽ വാഹനപരിശോധനയടക്കമുള്ള കാര്യങ്ങൾ കൂടുതൽ ശക്തമാക്കി. 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇത്തരത്തിൽ നിയോഗിച്ചിരിക്കുന്നത്.
അഫ്ഗാന്‍ തീവ്രവാദികളെ കാശ്മീരില്‍ വിന്യസിക്കാന്‍ പാകിസ്ഥാന്‍ പദ്ധതിയിടുന്നതായി നേരത്തെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അഫ്‌ഗാനിസ്ഥാനിലെ ഐസിസ് കേന്ദ്രത്തില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടിരുന്നു. 2017 ഒക്‌ടോബറില്‍ ഐസിസില്‍ ചേര്‍ന്ന മലപ്പുറം എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്‌സിൻ ആണ് കൊല്ലപ്പെട്ടത്. ഖൊറാസാന്‍ പ്രവിശ്യയിലെ കമാന്‍ഡര്‍ ഹുസൈഫ അല്‍ ബാക്കിസ്ഥാനിയും കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ നിരവധി യുവാക്കളെ തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്‌ത ഇയാള്‍ക്ക് പാകിസ്ഥാനില്‍ നിന്നും തീവ്രവാദ പരിശീലനം ലഭിച്ചിട്ടുണ്ട്.
നിരവധി മലയാളികള്‍ ഭീകരസംഘടനയായ ഐസിസില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് കരുതുന്നത്. ഇതില്‍ കാസര്‍കോട് സ്വദേശി ഫൈസല്‍ അടുത്തിടെ ഇന്ത്യയിലേക്ക് മടങ്ങാനുള്ള സാഹചര്യമുണ്ടോയെന്ന് സുഹൃത്തുക്കളുമായി ആലോചിച്ചിരുന്നു. തനിക്കൊപ്പം രണ്ട് മലയാളികള്‍ കൂടി തിരിച്ചുവരാന്‍ സന്നദ്ധരാണെന്നും ഇയാള്‍ അറിയിച്ചതായാണ് വിവരം. ഭീകര സംഘടനയായ ഐസിസിനെതിരെ അമേരിക്കയും സഖ്യകക്ഷികളും സൈനീക നീക്കം ശക്തമാക്കിയതോടെയാണ് ഇന്ത്യയിലേക്ക് തിരികെ വരാന്‍ മലയാളികള്‍ ശ്രമം തുടങ്ങിയത്.
ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യു.എ.ഇയിൽ നിന്നും ഇന്ത്യയിലേക്ക് നാടുകയത്തിയ 14 തമിഴ്നാട് സ്വദേശികളുടെ വീട്ടിൽ റെയ്ഡ് നടന്നിരുന്നു. നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ)യുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ഇന്ത്യയിൽ ഐസിസിന്റെ സംഘടനരൂപീകരിക്കുന്നതിനായി പണം സ്വരൂപിച്ചെന്നാണ് ഇവർക്കെതിരെ ഉന്നയിച്ച ആരോപണം. ചെന്നൈ, തിരുനെൽവേലി, മധുരൈ, തേനി എന്നീ സ്ഥലങ്ങളിലെ വീടുകളിലായിരുന്നു റെയ്ഡ്.
https://www.facebook.com/Malayalivartha