കശ്മീരിന് ഇനി നല്ലനാള്‍... കശ്മീരില്‍ അടച്ചിട്ട ക്ഷേത്രങ്ങള്‍ തുറക്കുന്നു.. നിര്‍ണായക നീക്കവുമായി കേന്ദ്രം; ബുദ്ധമതസമൂഹങ്ങള്‍ കൈകോര്‍ത്തു ജീവിച്ച ആ നല്ല നാളുകള്‍ തിരികെ വരുന്നു
കശ്മീരില്‍ ഇനി ആ നാളുകള്‍ തിരികെ എത്തും. ഹിന്ദു, മുസ്ലിം, ബുദ്ധമതസമൂഹങ്ങള്‍ കൈകോര്‍ത്തു ജീവിച്ച ആ നല്ല നാളുകള്‍. ഭീകരതയുടെ തേര്‍വാഴ്ചയില്‍ അവിടങ്ങളില്‍ നിരവധി ക്ഷേത്രങ്ങള്‍ അടച്ചുപൂട്ടപ്പെട്ടപ്പെട്ടിരുന്നു അതെല്ലാം തുറക്കാനുള്ള നടപടികളിലേയ്ക്ക് നീങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. സൗഹൃദത്തിന്റെ മണിമുഴക്കത്തിന് സമയമെത്തി എന്നാതിനുള്ള വ്യക്തമായ സൂചനയാണിത്. ഭീകരര്‍ കയ്യാളിയിരുന്ന മേഖലയില്‍ ചെറുതും വലുതുമായ ഒട്ടേറെ ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടിരുന്നു. ലക്ഷക്കണക്കിന് ഹൈന്ദവര്‍, എല്ലാം ഇട്ടെറിഞ്ഞു പലായനം ചെയ്യുകയും ചെയ്തിരുന്നു. അവരെ തിരികെ എത്തിച്ച് പുനരധിവസിപ്പിക്കാനുള്ള നീക്കമാണ് കേന്ദ്രം അവിടെ നടത്തിവരുന്നത്. രാജ്യസ്‌നേഹികള്‍ക്കും യഥാര്‍ത്ഥ മതേതരവാദികള്‍ക്കും മനസ്സിന് സുഖംപകരുന്ന വാര്‍ത്തകളാണ് ഈയിടെ ജമ്മുകശ്മീരില്‍നിന്ന് പുറത്തുവരുന്നത്. കഴിഞ്ഞദിവസം ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതുപോലെ കശ്മീര്‍ നല്ലനാളുകളിലേയ്ക്ക് നീങ്ങുകയാണ്. അഥവാ അത്തരം പഴയകാലത്തേയ്ക്കു മടങ്ങുകയാണ്. സാമുദായിക സൗഹാര്‍ദത്തിന്റെ പൂക്കള്‍ അവിടെ വീണ്ടും വിരിയുന്നു. പ്രത്യേക പദവിയും അവകാശങ്ങളും ഇല്ലാതായത് ഫലത്തില്‍ കശ്മീരിന് ദോഷമല്ല അനുഗ്രഹമാണ് എന്ന് തന്നെയാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. ഭീകരവാദികളുടെയും അവര്‍ക്കുപിന്‍ബലം നല്‍കുന്ന പാക്കിസ്ഥാന്റെയും ഇടപെടലില്‍നിന്ന് മോചിതരായ, ദേശീയവാദികളായ മുസ്ലിം ജനത, പ്രാണവായു തിരിച്ചുകിട്ടിയ അവസ്ഥയിലാണിപ്പോള്‍ ഉള്ളത്.
തീവ്രവാദത്തിന്റെയും ഭീകരതയുടെയും പേരില്‍ അന്താരാഷ്ട തലത്തില്‍ ഒറ്റപ്പെട്ട പാക്കിസ്ഥാന്‍, കരിംപട്ടികയിലേക്ക് നീങ്ങുന്നു എന്നത് ഇതുമായി കൂട്ടിവായിക്കണം. ഭീകരതയെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിന്റെ കാര്യത്തില്‍, ഇസ്ലാമിക രാഷ്ട്രങ്ങളടക്കം ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം ഇന്ത്യന്‍ നിലപാടിനൊപ്പം നിന്നിട്ടും ഭീകരതയോട് അകലംപാലിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറായില്ല. അത്തരക്കാരെ സഹായിക്കുന്നതിനെതിരായ അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നറിയിപ്പും അവഗണിച്ചതോടെയാണ് കരിമ്പട്ടിക പാക്കിസ്ഥാനെ തുറിച്ചുനോക്കുന്നത്. നാനാത്വത്തിലെ ഏകത്വത്തില്‍ ഊന്നി ഇന്ത്യ, വികസനത്തിലും ജനക്ഷേമത്തിലും ശ്രദ്ധ ഊന്നുമ്പോള്‍ പാക്കിസ്ഥാന്‍ വംശഹത്യയിലും ഭീകരവാദത്തിലും മുഴുകുന്നു. ഇന്ത്യ വികസനപാതയില്‍ മുന്നേറുമ്പോള്‍ പാക്കിസ്ഥാന്‍ജനത ദാരിദ്ര്യത്തിലും അവികസിത സാഹചര്യത്തിലും അരക്ഷിതാവസ്ഥയിലും ഉഴലുന്നു. ഭീകരതയുടെ സഹായത്തോടെ കശ്മീരിലും നുഴഞ്ഞുകയറി ഇതേ അരക്ഷിതാവസ്ഥ വിതറുകയായിരുന്നു പാക്കിസ്ഥാന്‍. വര്‍ഷങ്ങള്‍നീണ്ട ആ നീക്കമാണ്, കടുത്ത നടപടികളും കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയുകയുംവഴി എന്‍ഡിഎ സര്‍ക്കാര്‍ തകര്‍ത്തത്. ഇന്ന് ഭീകരരുടെ ഇഷ്ടമല്ല കശ്മീര്‍ജനതയുടെ ഇഷ്ടമാണവിടെ നടപ്പാകുന്നത്. വികസനവും സൈ്വരജീവിതവും എന്തെന്ന് അവര്‍ ഇന്ന് അനുഭവിച്ചറിയുന്നു. അതിന്റെ ഫലമാണ് ഭീകരതയ്‌ക്കെതിരെ പൊരുതാന്‍ കശ്മീരിമുസ്ലിം യുവാക്കള്‍ കൂട്ടത്തോടെ സൈന്യത്തില്‍ ചേരുന്നത്. കല്ലേറില്ല, ബോംബ് സ്‌ഫോടനമില്ല. താഴ്വരയടക്കം കശ്മീര്‍ ശാന്തം. കശ്മീര്‍ മാറുകയാണ്. അതിന്റെ മണിമുഴക്കമായിരിക്കും ഇനി അവിടുത്തെ ക്ഷേത്രങ്ങളില്‍നിന്ന് മുഴങ്ങുക. ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോഴും ആട്ടിയോടിക്കപ്പെട്ടപ്പോഴും ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടപ്പോഴും കരയാത്ത കപടരാഷ്ട്രീയക്കാര്‍ ഇന്ന് കരയുന്നത് മനുഷ്യസ്‌നേഹം കൊണ്ടല്ല. സ്വന്തം കാപട്യം തിരിച്ചറിയപ്പെട്ടതുകൊണ്ടാണ്.
അതേസമയം കശ്മീര്‍ വിഷയത്തില്‍ തോല്‍വി തുറന്നു സമ്മതിച്ച് പാകിസ്താന്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മേല്‍ യാതൊരു അന്താരാഷ്ട്ര സമ്മര്‍ദ്ദവുമില്ലെന്നും, ഇക്കാര്യത്തില്‍ താന്‍ പൂര്‍ണമായും നിരാശനാണെന്നുമായിരുന്നു ഇമ്രാന്‍ വ്യക്തമാക്കിയത്. വിഷയം അന്താരാഷ്ട്ര ശ്രദ്ധയിലെത്തിക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടെന്നും ഇമ്രാന്‍ ന്യൂയോര്‍ക്കില്‍ പറയുകയുണ്ടായി. ഇന്ത്യ വലിയ സാമ്പത്തിക ശക്തിയാണെന്നും 1.2 ബില്യണ്‍ ആളുകളുള്ള ആഗോള മാര്‍ക്കറ്റ് കൂടിയാണെന്നും ഇമ്രാന്‍ ചൂണ്ടിക്കാട്ടി. ലോക രാജ്യങ്ങള്‍ അതുകൊണ്ടാണ് ഇന്ത്യക്കൊപ്പം നില്‍ക്കുന്നത്. തങ്ങളുടെ നിരന്തരമായ ശ്രമങ്ങള്‍ പരാജയപ്പെട്ടതില്‍ ഇക്കാര്യം വലിയ പങ്കു വഹിക്കുന്നുണ്ടെന്നും ഇമ്രാന്‍ പറഞ്ഞു. അതേ ഇന്ത്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള നീക്കം തുടരുമെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു. പാക് വിദേശകാര്യമന്ത്രി ഷാ മൊഹമ്മദ് ഖുറേഷി, യുഎന്നിലെ പാക് പ്രതിനിധി മലീഹ ലോധി എന്നിവരും പത്രസമ്മേളനത്തില്‍ ഇമ്രാനൊപ്പം പങ്കെടുത്തു. യു.എന്‍ പൊതുസഭയില്‍ കശ്മീര്‍ വിഷയം ഉന്നയിക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ പാകിസ്ഥാന്‍. പൊതുസഭയില്‍ പങ്കെടുക്കുന്നതിന് ഇമ്രാന്‍ ഖാന്‍ ഇപ്പോള്‍ ന്യൂയോര്‍ക്കിലാണ് ഉള്ളത്. എന്നാല്‍ വിഷയം ഉന്നയിക്കുകയാണെങ്കില്‍ ശക്തമായി പ്രതികരിക്കുമെന്നാണ് ഇന്ത്യയുടെ നിലപാട്.
https://www.facebook.com/Malayalivartha