രാജ്യത്തെ ഞെട്ടിച്ച ബിക്കിനി കില്ലർ മുതൽ റേപ്പ് കില്ലർ വരെ....

കൂടത്തായികൊലപാതക പരമ്പരകൾ രാജ്യത്തിനകത്തും പുറത്തുമായി വാർത്താപ്രാധാന്യം നേടിയപ്പോൾ വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യത്തെ നടുക്കിയ മറ്റു ചില സീരിയല്‍ കില്ലർമാരെക്കുറിച്ചുള്ള വാർത്തകൾ പിന്നെയും ശ്രദ്ധിക്കപ്പെടുകയാണ്. സയനൈഡ് മോഹനനും സയനൈഡ് മല്ലികയും ജയങ്കറും ഉള്‍പ്പെടെ രാജ്യത്തെ ഞെട്ടിച്ച സീരിയല്‍ കില്ലര്‍മാര്‍ ഇക്കൂട്ടത്തിലുണ്ട്. 2004 മുതല്‍ 2009വരെയുള്ള അഞ്ച് വര്‍ഷത്തിനിടെ കാസര്‍കോട്ടുകാരിയുള്‍പ്പടെ 20 യുവതികളെയാണ് കര്‍ണാടക പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകനായിരുന്ന മോഹന്‍ വക വരുത്തിയത്. ഇയാള്‍ നടത്തിയ 20 കൊലകളില്‍ 18 എണ്ണം തെളിഞ്ഞു. 15 കേസുകളിലായി വധശിക്ഷയും ജീവപര്യന്തവുമായി ജയിലാണ് ഇയാളിപ്പോള്‍.
പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് നഗരത്തിലെത്തി പീഡിപ്പിച്ച് സയനൈഡ് കഴിപ്പിച്ച് കൊലപ്പെടുത്തി ആഭരണങ്ങളുമായി മുങ്ങുന്നതാണ് ഇയാളുടെ രീതി. 2003 നും 2009 നുമിടയില്‍ ദക്ഷിണ കര്‍ണാടകയിലെ പല പട്ടണങ്ങളില്‍ നിന്നായി ഇരുപതോളം സ്ത്രീകളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എല്ലാം തന്നെ ഇരുപതിനും മുപ്പതിനും ഇടയില്‍ വയസ്സ് പ്രായമുള്ളവരായിരുന്നു. എല്ലാ മൃതദേഹങ്ങളും കണ്ടടുത്തത് പട്ടണത്തിലെ ബസ് സ്റ്റാന്‍ഡിലെ ശുചിമുറികള്‍ക്ക് ഉള്ളില്‍ നിന്നായിരുന്നു.
എല്ലാം തന്നെ ഉള്ളില്‍ നിന്ന് കുറ്റിയിട്ട അവസ്ഥയില്‍ ആയിരുന്നതിനാല്‍ വാതില്‍ തല്ലിപ്പൊളിച്ചായിരുന്നു ജഡം കണ്ടെടുത്തിരുന്നത്. എല്ലാവരും ധരിച്ചിരുന്നത് പട്ടു സാരിയായിരുന്നു. ഒരു ജഡത്തിലും ആഭരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എല്ലാ കേസിലെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളുടെ ഫലം പോലും ഒന്നായിരുന്നു. എല്ലാവരും മരിച്ചത് സയനൈഡ് ഉള്ളില്‍ ചെന്നായിരുന്നു.
ഉത്തര്‍പ്രദേശ്,ഗുഡ്ഗാവ്,രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നായി ടാക്‌സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തിയ ശേഷം കാറുകള്‍ തട്ടിയെടുക്കുന്ന ആയുര്‍വേദ ഡോക്ടറായിരുന്ന ദേവേന്ദ്ര ശര്‍മ്മയായിരുന്നു രാജ്യത്തെ നടുക്കിയ മറ്റൊരു സൈക്കോ കില്ലർ. ദേവേന്ദ്ര ശര്‍മ്മ കൂടുതല്‍ പണത്തിനുവേണ്ടിയായിരുന്നു ക്രൂരതയ്ക്കിറങ്ങിയത്. 2002 മുതല്‍ 2004 വരെ മുപ്പതോളം പേരെ ഇത്തരത്തില്‍ കൊലപ്പെടുത്തിയെന്നായിരുന്നു ദേവേന്ദ്ര ശര്‍മ്മയുടെ കുറ്റസമ്മതം. 2008-ല്‍ ദേവേന്ദ്ര ശര്‍മ്മയെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു.
കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കൂട്ടത്തോടെ നിതാരിയിൽ നിന്ന് കണ്ടെടുത്തതിന് പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ച നിതാരി കൂട്ടക്കൊലയുടെ ചുരുളഴിയുന്നത്. മൊഹീന്ദര്‍സിങ് പാന്തര്‍, ഇയാളുടെ വീട്ടുജോലിക്കാരനായ സുരീന്ദര്‍ കോലി എന്നിവര്‍ ചേര്‍ന്ന് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. വിവിധ കേസുകളിലായി ഇരുവര്‍ക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു.
സിനിമാ താരത്തെ പോലെ തിളങ്ങി നിന്ന ഒരു കൊടും ക്രിമിനലായിരുന്നു ചാൾസ് ശോഭരാജ്. ഇന്ത്യയിലും , നേപ്പാളിലും തായ്‌ലാന്‍ഡിലും ഒക്കെയായി 20 ല്‍ ഏറെ കൊലപാതകങ്ങളാണ് ചാള്‍സ് നടത്തിയിട്ടുള്ളത്. ജയിലുകളില്‍ നിന്ന് വിദഗ്ധമായി രക്ഷപ്പെടാനും മിടുക്കനായിരുന്നു ശോഭരാജ്. കൊലപാതകത്തിനുശേഷം ഇരകളുടെ പണം കൈക്കലാക്കുന്ന ഇയാള്‍ ആഡംബരജീവിതമായിരുന്നു നയിച്ചിരുന്നത്. ബിക്കിനി കില്ലറെന്നായിരുന്നു ചാള്‍സ് ശോഭരാജിന് നല്‍കിയിരുന്ന വിശേഷണം. കൊല്ലപ്പെടുത്തിയ രണ്ടുസ്ത്രീകളുടെ മൃതദേഹങ്ങള്‍ ബിക്കിനി മാത്രം ധരിച്ചനിലയില്‍ കണ്ടെത്തിയതായിരുന്നു ഈ പേരുവരാന്‍ കാരണം. പിന്നീട് ദി സെര്‍പ്പന്റിന്‍ അഥവാ സര്‍പ്പസ്വഭാവി എന്ന പേരും അയാള്‍ക്ക് ലോകം പേടിയോടെ ചാര്‍ത്തിനല്‍കി. ഇന്ത്യയില്‍വെച്ച് നേരത്തെ പിടിയിലായ ചാള്‍സ് ശോഭരാജ് 1976 മുതല്‍ 1997 വരെ ജയില്‍വാസം അനുഭവിച്ചു. പിന്നീട് 2004-ല്‍ നേപ്പാളില്‍വെച്ചും അറസ്റ്റിലായ ചാള്‍സ് ശോഭരാജ് അവിടെ തടവില്‍ തുടരുകയാണ്.
‘സീരിയൽ കില്ലർ’ ലേബലോടെ ഇന്ത്യയിൽ പിടിക്കപ്പെടുന്ന ആദ്യ വനിതാ കൊലപാതകി. സയനൈഡ് മല്ലിക എന്ന കെമ്പമ്മ അറിയപ്പെട്ടിരുന്നത്. എട്ട് വർഷങ്ങളിലായി ആറ് പേരെയാണ് കെമ്പമ്മ കൊലപ്പെടുത്തിയത്. ബംഗളുരുവിൽ അടിക്കടി ക്ഷേത്ര ദർശനത്തിന് പോകാറുണ്ടായിരുന്ന ഇവർ, കടുത്ത ദു:ഖത്തോടെ ഇവിടെയെത്തുന്ന ഭക്തരെയാണ് ഉന്നംവച്ചിരുന്നത്. കടുത്ത വിശ്വാസിയായ സ്ത്രീയെന്ന തോന്നൽ ജനിപ്പിച്ച് അതീവ ദു:ഖിതരായ സ്ത്രീകളെ വശത്താക്കുകയായിരുന്നു ലക്ഷ്യം. ഇത്തരത്തിൽ കൂട്ടുകൂടുന്ന സ്ത്രീകളെ നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് ബംഗളുരു നഗരത്തിന് പുറത്തെ ക്ഷേത്രത്തിൽ വരാൻ ആവശ്യപ്പെടും. ഇവിടെയെത്തിയാൽ പുണ്യതീർത്ഥം എന്ന പേരിൽ സയനൈഡ് കലർത്തിയ വെള്ളം നൽകിയാണ് കൊലപാതകം നടത്തിയിരുന്നത്.
സീമ ഗവിത്, രേണുക ഷിൻഡെ..രാജ്യത്ത് ഒരു കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സഹോദരിമാരായിരുന്നു ഇവർ. അഞ്ച് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണ് ഇവർക്ക് മേലുള്ള കുറ്റം. 13 തട്ടിക്കൊണ്ടുപോകല്‍ കേസുകളും ഒമ്പത് കൊലപാതകക്കേസുകളുമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. ഒരിക്കലും ദയ അര്‍ഹിക്കാത്ത സംഭവങ്ങളില്‍ ഇരുവര്‍ക്കും വധശിക്ഷയാണ് ലഭിച്ചത്. കാമുകന് വേണ്ടി ഭർത്താവിനെ ഉറക്കത്തിൽ സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയ സോഫിയയാണ് മറ്റൊരു വില്ലത്തി. കോളജ് കാലത്തെ പ്രണയം വിവാഹശേഷവും മൊട്ടിട്ടപ്പോൾ ഭർത്താവ് തടസമായി. രണ്ടു കാമുകന്മാരാണ് സോഫിയക്ക് ഉണ്ടായിരുന്നത്. ഇതിൽ ഒരു കാമുകനെ വിവാഹം കഴിച്ചു. മറ്റേ കാമുകനേ വിവാഹം കഴിക്കാതെ രഹസ്യ ബന്ധം നിലനിർത്തി. എന്നിട്ട് ഒടുവിൽ ഭർത്താവായ സാമിനെ കൊല ചെയ്തു.
എം.ജയശങ്കര്‍ എന്ന കൊടുംക്രിമിനലിന്റെ പേരിലുള്ള കേസുകളുടെ എണ്ണം അനവധിയാണ്. മുപ്പതു ബലാത്സംഗക്കേസുകള്‍,15 കൊലപാതകങ്ങള്‍,നിരവധി കവര്‍ച്ച കേസുകള്‍.. തമിഴ്‌നാട്,ആന്ധ്രപ്രദേശ്,കര്‍ണാടക സംസ്ഥാനങ്ങളെ വിറപ്പിച്ച ജയശങ്കറിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്‌തെങ്കിലും 2018-ല്‍ ഇയാള്‍ ജയിലില്‍വെച്ച് ജീവനൊടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























