കളക്ടറുടെ ഓഫീസില്‍ പ്ലാസ്റ്റിക് കപ്പിൽ ചായ ; പ്ലാസ്റ്റിക് നിരോധനം ലംഘിക്കപ്പെട്ടുവെന്ന് മാധ്യമ പ്രവർത്തകൻ ; ശേഷം കളക്ടർ ചെയ്തത് കണ്ടോ ?

കളക്ടറുടെ ഓഫീസില്‍ പ്ലാസ്റ്റിക് കപ്പിൽ ചായ വിളമ്പി. മാധ്യമപ്രവര്‍ത്തകന്‍ ഇത് ചൂണ്ടിക്കാട്ടി. പിന്നാലെ കളക്ടറിന്റെ നടപടി ഏവരെയും ഞെട്ടിച്ചു. മഹാരാഷ്ട്രയിലെ ബീഡിലെ ജില്ലാകളക്ടറായ അസ്തീക് കുമാര്‍ പാണ്ഡെയാണ് അഭിനന്ദാർഹമായ തീരുമാനം എടുത്തത് . കളക്ടറുടെ ഓഫീസില്‍ ന്യൂസ് കോണ്‍ഫറന്‍സ് പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. പരിപാടിക്കെത്തിയ എല്ലാവർക്കും പ്ലാസ്റ്റിക് കപ്പിലായിരുന്നു ചായ നല്‍കിയത്. എന്നാൽ സംസ്ഥാനമൊട്ടാകെ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയിരിക്കുകയായിരുന്നു.
ഈ സാഹചര്യത്തില്‍ കളക്ടരുടെ ഓഫീസിൽ പ്ലാസ്റ്റിക് കപ്പിൽ ചായ നൽകുന്നത് ആ തീരുമാനത്തിന്‍റെ ലംഘനമാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. ഇത് ശരിവച്ച കളക്ടര്‍ അപ്പോള്‍ തന്നെ സ്വയം 5000 രൂപ പിഴ ചുമത്തുകയാണ് ചെയ്തത്. പ്രസ്‍ കോണ്‍ഫറന്‍സിന് ശേഷം കളക്ടറുടെ ഓഫീസില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജനം നടപ്പിലാക്കാത്തതില്‍ ഉദ്യോഗസ്ഥരെ വഴക്ക് പറയുകയും ചെയ്തു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയില്‍ നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതിയായ തിങ്കളാഴ്ച്ച നോമിനേഷന്‍ പിന്‍വലിച്ചവരുടെ വിവരങ്ങള്‍ പറയാനായി വിളിച്ചുചേര്‍ത്ത കോണ്‍ഫറന്‍സിലായിരുന്നു ഈ സംഭവം.
https://www.facebook.com/Malayalivartha