ആ രാക്ഷസന്മാരെ പൊതുജനത്തിന് വിട്ട് കൊടുക്കണം; തെലങ്കാനയില്‍ യുവ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്തു തീവെച്ച് കൊന്ന സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു
തെലങ്കാനയില്‍ യുവ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്തു തീവെച്ച് കൊന്ന സംഭവത്തിൽ കുറ്റവാളികളെ പൊതുജനത്തിന് വിട്ട് കൊടുക്കണമെന്ന് നടിയും സമാജ്‌വാദി പാര്‍ട്ടി എംപിയമായ ജയാ ബച്ചന്‍. ജനക്കൂട്ടം ശിക്ഷ നടപ്പാക്കിക്കൊള്ളുമെന്ന് ജയാബച്ചൻ ആഞ്ഞടിച്ചു. രാജ്യസഭയില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ജയാ ബച്ചന്‍.
നീതി ലഭിക്കുമോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ ഉത്തരം നല്‍കണം. നിര്‍ഭയ കേസില്‍ ഇതുവരെ നീതി ലഭിച്ചിട്ടില്ല. ഇത്തരം ആളുകളെ തല്ലിക്കൊല്ലണമെന്നും ജയാബച്ചൻ പറഞ്ഞു.
കൊലപാതകത്തെ രാജ്യസഭ ഒന്നടങ്കം അപലപിച്ചു. സംഭവം സമൂഹത്തിനും മൂല്യവ്യവസ്ഥയ്ക്കും അപമാനമാണെന്ന് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു പറഞ്ഞു. എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നതെന്ന് അന്വേഷിക്കുകയും പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുകയും വേണം. നിങ്ങള്‍ എല്ലാവരും നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ബലാത്സംഗം ചെയ്യുന്നവരോട് ഒരു ദയയും കാണിക്കേണ്ടതില്ല. പുതിയ ബില്ല് കൊണ്ടുവരുന്നില്ല. എന്നാല്‍ രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണ്. ഇത് മുളയിലേ നുള്ളി കളയേണ്ടതാണ്. ഇപ്പോ തന്നെ നമ്മള്‍ ഏറെ വൈകി. ഇനി താമസിക്കരുതെന്നും വെങ്കയനായിഡു പറഞ്ഞു.
പല നിയമങ്ങളും നമ്മള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതെല്ലാം പര്യാപ്തമാണെന്ന് തോന്നുന്നു. രാജ്യം മുഴുവന്‍ ഒത്തുചേര്‍ന്ന് അത്തരം സംഭവങ്ങള്‍ നടക്കാത്ത സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ട്. കര്‍ശനമായ ശിക്ഷകള്‍ കൊണ്ടുവരണമെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
സംഭവത്തിലെ പ്രതികളെ ഡിസംബര്‍ 31ന് മുമ്ബ് തൂക്കിലേറ്റണമെന്ന് എ.ഐ.എ.ഡി.എം.കെ. പാര്‍ട്ടി എം.പി വിജില സത്യാനന്ദ് ആവശ്യപ്പെട്ടു . രാജ്യം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷിതമല്ലെന്നും അവര്‍ രാജ്യസഭയില്‍ പറഞ്ഞു. നാല് പേര്‍ തെലങ്കാന പീഡനത്തില്‍ കുറ്റാരോപിതരാണ്. അവരെ ഡിസംബര്‍ 31ന് മുന്നേ തൂക്കിലേറ്റണം. ഇതിനായി അതിവേഗ കോടതികള്‍ സ്ഥാപിക്കണം. കേസില്‍ നീതി വൈകരുതെന്നും എം.പി ആവശ്യപ്പെട്ടു .
https://www.facebook.com/Malayalivartha