ഭിത്തിയില്‍ സ്വയം തലയിട്ടടിച്ച് പരിക്കേറ്റ നിലയില്‍ നിർഭയാക്കേസ് പ്രതി വിനയ് ശര്‍മ; തലപൊട്ടി ചോരയൊലിച്ച പ്രതിക്ക് ചികിത്സ നല്‍കിയതായി തിഹാര്‍ ജയില്‍ അധികൃതര്‍: മനോനില തെറ്റിയെന്ന് നാടകം കളിക്കുന്നത് അവസാന അടവോ? വധശിക്ഷ നീട്ടിക്കിട്ടുന്നതിനും ദയാവായ്പ് ഉണ്ടാക്കുന്നതിനും ജയില്‍പുള്ളികള്‍ സ്വന്തം ശരീരത്ത് മുറിവ് വരുത്തുന്നത് പതിവാണെന്നാണ് അധികൃതർ: മരണവാറന്റ് കിട്ടിയതോടെ നാല് പ്രതികളും ആക്രമണകാരികളായി മാറിയെന്ന് ഉദ്യോഗസ്ഥന്‍
നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളിലൊരാളായ വിനയ് ശര്‍മ ജയിലിനുള്ളിൽ സ്വയം തല ഭീത്തിയിലിടിപ്പിച്ച് പരുക്കേൽപ്പിക്കുന്നു. എല്ലാ ഹര്‍ജികളും തള്ളിയ സാഹചര്യത്തില്‍ വധശിക്ഷ ഉറപ്പായ നിര്‍ഭയകേസ് പ്രതിയാണ് വിനയ് ശര്‍മ. തിങ്കളാഴ്ച തീഹാറിലെ മൂന്നാം നമ്പര്‍ ജയിലിലെ ഭിത്തിയില്‍ തലയിട്ടടിച്ച് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഇയാൾക്ക് വേണ്ട ചികിത്സ നല്‍കിയതായി തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു. തലപൊട്ടി ചോരയൊലിച്ച വിനയ് ശര്‍മ്മയെ അധികൃതര്‍ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കുകയായിരുന്നു.
വധശിക്ഷ ഉറപ്പാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ജയില്‍ അധികൃതര്‍ പ്രതികളെ കര്‍ശനമായി നിരീക്ഷിച്ചു വരികയാണ്. വിനയ് ശര്‍മ ജയിലിനുള്ളില്‍ നിരാഹാരസമരത്തിലാണെന്നും ജയിലിനുള്ളില്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് തലയ്ക്ക് പരിക്കേറ്റതായും ഇയാളുടെ അഭിഭാഷകന്‍ ഈയാഴ്ചയുടെ തുടക്കത്തില്‍ കോടതിയെ അറിയിച്ചിരുന്നു. ഇയാള്‍ ഗുരുതര മാനസികരോഗത്തില്‍ പെട്ടിരിക്കുകയാണെന്നും അതിനാല്‍ വധശിക്ഷ നടപ്പാക്കാനാകില്ലെന്നും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ഇതിനെ തുടര്‍ന്ന് വിനയ് ശര്‍മയ്ക്ക് പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്താന്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചിരുന്നു.
മരണവാറന്റ് കിട്ടിയതോടെ നാലു പ്രതികളും ആക്രമണകാരികളായി മാറിയിട്ടുണ്ട് എന്നാണ് ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ജയില്‍ വാര്‍ഡന്മാരെയും ഗാര്‍ഡുകളെയും ആക്രമിക്കാന്‍ ശ്രമിക്കാറുണ്ടെന്നും പറഞ്ഞു. ഇവരുടെ പെരുമാറ്റത്തില്‍ കാര്യമായ വ്യത്യാസം ഉണ്ടായിട്ടുണ്ട്. പക്ഷേ ഇവരുടെ ഭക്ഷണ രീതികള്‍ക്ക് മാറ്റം ഉണ്ടായിട്ടില്ല. ചിലപ്പോള്‍ ഉച്ചഭക്ഷണം കഴിക്കാതിരിക്കുന്ന മുകേഷ് സിംഗ് പിന്നീട് അമിതമായി ഭക്ഷിക്കുന്നതും കാണാം. ആത്മഹത്യാ നിരീക്ഷണ വിഭാഗം ഇവരെ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. വധശിക്ഷ നീട്ടിക്കിട്ടുന്നതിനും ദയാവായ്പ് ഉണ്ടാക്കുന്നതിനും ജയില്‍പുള്ളികള്‍ സ്വന്തം ശരീരത്ത് മുറിവ് വരുത്തുന്നത് പതിവാണെന്നാണ് അധികൃതരുടെ വാദം. പരിക്കേല്‍ക്കുകയോ തൂക്കത്തില്‍ വ്യത്യാസം വന്നിട്ടുള്ളതായോ കണ്ടാല്‍ അതിലേക്ക് എത്തും വരെ വധശിക്ഷ നീട്ടിവെയ്ക്കാറുണ്ട്.
നിര്‍ഭയകേസ് പ്രതികളുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന് നടപ്പിലാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിനായി മൂന്നാമത്തെ തവണയാണ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചത്. മാര്‍ച്ച് മൂന്നിന് രാവിലെ ആറ് മണിക്കാണ് ശിക്ഷ നടപ്പാക്കണമെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദ്ര റാണയുടെ ഉത്തരവ്. ജനുവരി 17 നും ജനുവരി 31 നും ശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് രണ്ട് തവണ മാറ്റി വെച്ചിരുന്നു.
അതേ സമയം വിനയ് ശര്‍മ്മ സ്വയം മുറിവേല്‍പ്പിക്കുന്നത് ഇതാദ്യമല്ല. നേരത്തേ സ്വന്തം കൈ ഗ്രില്ലിനിടയിലൂടെ കടത്തി ഇയാള്‍ ഒടിക്കാന്‍ ശ്രമിച്ചിരുന്നു. ഫെബ്രുവരി 16 ന് മാതാവ് ജയിലില്‍ മകനെ സന്ദര്‍ശിക്കാനെത്തിയതിന് പിന്നാലെ ആയിരുന്നു ഈ സംഭവം. മകന്‍ തന്നെ തിരിച്ചറിഞ്ഞില്ലെന്ന് ഇവര്‍ ജയില്‍ അധികൃതരോട് പരാതി പറയുകയും ചെയ്തിരുന്നു. പുതിയ മരണവാറന്റ് വന്നതോടെ വിനയ് ശര്‍മ്മയുടെ മനോനില തന്നെ തെറ്റിയ നിലയിലാണെന്നാണ് ജയില്‍ കൗണ്‍സല്‍ എപി സിംഗ് പറയുന്നത്. എന്നാല്‍ ശര്‍മ്മയെ കൗണ്‍സിലിംഗ് നടത്തിയതില്‍ നിന്നും അത്തരമൊരു സൂചന കിട്ടുന്നില്ലെന്ന് മനശ്ശാസ്ത്ര പരിശോധനകള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha