മോദിക്കും അമിത് ഷായ്ക്കും എപ്പോഴും തിരഞ്ഞെടുപ്പുകൾ വിജയിപ്പിക്കാനാകില്ലെന്ന് ആർ എസ് എസ് മുഖപത്രം ;ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് ബിജെപിയെ പുനർനിർമ്മിക്കണമെന്നും ഓർഗനൈസർ ; ഡൽഹി തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിലാണ് വിമർശനം
നിയമസഭാ തിരഞ്ഞെടുപ്പുകൾ വിജയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എല്ലായ്പ്പോഴും ബിജെപിയെ സഹായിക്കാനാവില്ലെന്ന് ആർഎസ്എസ്. ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തെ വിശകലനം ചെയ്തു കൊണ്ട് മുഖപത്രമായ ‘ദ് ഓർഗനൈസറി’ൽ എഴുതിയ ഒരു ലേഖനത്തിലാണ് ആർഎസ്എസിന്റെ വിലയിരുത്തൽ.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മോദിയേയും അമിത് ഷായേയും ഇറക്കി വൻ പ്രചരണം നടത്തിയിട്ടും 70ൽ 62 സീറ്റിലും ആം ആദ്മി വിജയിച്ചിരുന്നു. ബിജെപി 2015ലെ നില മെച്ചപ്പെടുത്തി നാലു സീറ്റ് വർധിപ്പിച്ചെങ്കിലും ആകെ ലഭിച്ച സീറ്റിന്റെ എണ്ണം എട്ടിൽ ഒതുങ്ങി.
തിരഞ്ഞെടുപ്പ് പരാജയത്തിനു പ്രധാനമായും രണ്ടു കാരണങ്ങളാണ് ആർഎസ്എസ് ചൂണ്ടിക്കാട്ടുന്നത്. 2015ന് ശേഷം സംഘടനയെ താഴേത്തട്ടിൽ നിന്നു പുനരുജ്ജീവിപ്പിക്കുന്നതിൽ ബിജെപി നേരിട്ട പരാജയവും തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ഘട്ടത്തിൽ ഉണ്ടായ പോരായ്മകളുമാണ് നന്നായി പൊരുതിയ പോരാട്ടത്തിലും തോൽക്കാനുള്ള പ്രധാന കാരണങ്ങളെന്ന് ലേഖനത്തിൽ പറയുന്നു.
‘നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എപ്പോഴും തിരഞ്ഞെടുപ്പുകൾ വിജയിപ്പിക്കാൻ സഹായിക്കാനാകില്ല. സാധാരണ ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ അവരുടെ ഇച്ഛയ്ക്കനുസരിച്ചു പ്രവർത്തിക്കുന്ന സംഘടനയായി പുനർനിർമിക്കുക മാത്രമാണ് ബിജെപിക്കു മുന്നിലുള്ള ഏക വഴിയെന്നാണ് ഈ തിരഞ്ഞെടുപ്പ് തരുന്ന സന്ദേശം’– ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
സമീപകാലത്ത് ഡൽഹി കണ്ട ഏറ്റവും വലിയ പ്രചരണങ്ങൾക്കാണ് ഇത്തവണ രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചത്. നരേന്ദ്ര മോദിയും അമിത് ഷായും നേരിട്ടു നേതൃത്വം നൽകിയ പ്രചരണത്തിൽ നിരവധി ബിജെപി എംപിമാരും യോഗി ആദിത്യനാഥിനെപ്പോലുള്ള നേതാക്കളും ഭാഗമായിരുന്നു. വിവാദ പ്രസംഗങ്ങൾ നിറഞ്ഞ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ‘ദേശദ്രോഹികളെ വെടിവച്ചു കൊല്ലുക’ തുടങ്ങിയ മുദ്രാവക്യങ്ങളും ജനങ്ങൾക്കു നേരെ മന്ത്രിമാർ ഉയർത്തി. എന്നാൽ 62 മണ്ഡലങ്ങളും നേടി അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി മൂന്നാം തവണയും ഡൽഹിയിൽ വിജയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha