ബിജെപി യുടെ ചരിത്രം പാഠ്യവിഷയമാകുന്നു; ഇന്തോനേഷ്യയിലെ ഇസ്ലാമിക് സർവ്വകലാശാല ആണ് തീരുമാനം കൈകൊണ്ടത്; പുസ്തകം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതിന്‍റെ സന്തോഷത്തിൽ രചയിതാവ് ശാന്തനു ഗുപ്ത
ഇന്തോനേഷ്യയിലെ ഇസ്ലാമിക് സർവ്വകലാശാലയിൽ പാഠ്യവിഷയമായി ബിജെപിയുടെ ചരിത്രവും വർത്തമാനവും പ്രതിപാദിക്കുന്ന പുസ്തകം. ശന്തനു ഗുപ്ത രചിച്ച "ഭാരതീയ ജനതാ പാർട്ടി- പാസ്റ്റ്, പ്രസന്‍റ്, ഫ്യൂച്ചർ, സ്റ്റോറി ഓഫ് വേൾഡ്സ് ലാർജസ്റ്റ് പൊളിറ്റിക്കൽ പാർട്ടി" എന്ന പുസ്തകമാണ് ഇസ്ലാമിക് സർവകലാശാലയിലെ ഇന്‍റർനാഷണൽ റിലേഷൻസ് വിഭാഗത്തിൽ സൗത്ത് ഏഷ്യൻ സ്റ്റഡീസ് വിഷയത്തിലെ പാഠ്യവിഷയമാകുന്നത്. ബിരുദ വിദ്യാർഥികളുടെ സിലബസിലാണ് ബിജെപി ഇടം പിടിച്ചിരിക്കുന്നതെന്ന് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യ ഫൗണ്ടേഷൻ സംഘടിപ്പിച്ച കൗടില്യ ഫെലോഷിപ്പ് പരിപാടിയുടെ ഭാഗമായി അടുത്തിടെ നടത്തിയ ഇന്ത്യൻ സന്ദർശനത്തിലാണ് പുസ്തകത്തെക്കുറിച്ച് മനസിലാക്കിയതെന്ന് ഇന്‍റർനാഷണൽ റിലേഷൻസ് വിഭാഗം ഫാക്കൽറ്റി അംഗം ഹഡ്‌സ വ്യക്തമാക്കി. ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ട് വിജയങ്ങൾ നേടിയ രാഷ്ട്രീയപാർട്ടി അക്കാദമിക് വിദഗ്ധരിൽ താൽപര്യം ജനിപ്പിക്കുന്നതാണെന്നായിരുന്നു ഇന്‍റർനാഷണൽ റിലേഷൻസ് വിഭാഗത്തിലെ ഫാക്കൽറ്റി അംഗം അഭിപ്രായപ്പെട്ടത്.
ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നതായും അതിനാൽ ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയെ മനസിലാക്കേണ്ടത് പ്രധാനമാണെന്നും ഹഡ്സെ കൂട്ടിച്ചേർക്കുന്നു . അതേസമയം തന്‍റെ പുസ്തകം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതിന്‍റെ സന്തോഷത്തിലാണ് പുസ്തകത്തിന്റെ രചയിതാവായ ശാന്തനു ഗുപ്ത. ഏതൊരു എഴുത്തുകാരനും വളരെയധികം തൃപ്തി നൽകുന്നതാണ് ഇന്തോനേഷ്യയിലെ ഇസ്ലാമിക സർവകലാശാലയുടെ തീരുമാനമെന്നും ഗുപ്ത വെളിപ്പെടുത്തി.
ഇന്ത്യ കണ്ട ദേശീയ പ്രസ്ഥാനങ്ങളുടെ ഏറ്റവും പുതിയ രാഷ്ട്രീയ പ്രകടനമായാണ് പുസ്തകത്തിൽ ഭാരതീയ ജനതാ പാർട്ടിയെ വിശേഷിപ്പിക്കുന്നത് . ബിജെപിയുടെ ചരിത്രത്തെക്കുറിച്ചാണ് പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. യോഗി ആദിത്യനാഥിന്റെ ജീവചരിത്രവും ഇന്ത്യയിലെ ഫുട്ബോളിനെക്കുറിച്ചുള്ള പുസ്തകവും ഉൾപ്പെടെ അഞ്ച് പുസ്തകങ്ങളും ഗുപ്ത മുൻപ് രചിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha