ഷഹീൻ ബാഗ് സമരം; കൊവിഡ് 19 ഭീതിയിൽ സമരം നിർത്തില്ലെന്ന് സമരസമിതി അംഗങ്ങൾ; മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ അഭ്യർത്ഥന തള്ളി

കൊവിഡ് 19 അനിയന്ത്രിതമാകുന്ന പശ്ചാത്തലത്തിൽ പൗരത്വ നിയമഭേദഗതിക്ക് എതിരെ ദില്ലിയിലെ ഷഹീൻബാഗിൽ നടക്കുന്ന സമരം നിർത്തി വെക്കില്ലെന്ന് സമരസമിതി. കൊവിഡ് രോഗബാധ പടരുന്ന പശ്ചാത്തലത്തിൽ സമരം തുടരുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ സമരക്കാരോട് അഭ്യർത്ഥിച്ചിരുന്നു. കെജ്‍രിവാളിന്‍റെ അഭ്യർത്ഥന സമരസമിതി പൂർണമായും തള്ളിക്കളയുകയായിരുന്നു.
സമരത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നാണ് സമരസമിതി അംഗങ്ങൾ വ്യക്തമാക്കിയത്. കൊവിഡ് എന്നല്ല ഒരു വൈറസിനെയും ഭയക്കുന്നില്ല, അതേസമയം ജാഗ്രതയുണ്ടാകും. ആൾക്കൂട്ടം ഒത്തുചേരുന്ന ഇടമായതിനാൽ കൃത്യമായ ജാഗ്രതാ നടപടികൾ സമരവേദിയിൽ സ്വീകരിക്കുമെന്നാണ് സമരസമിതി വ്യക്തമാക്കുന്നത്.
പൗരത്വ നിയമഭേദഗതിയും ദേശീയ പൗരത്വ റജിസ്റ്ററും പിൻവലിക്കാതെ പിന്നോട്ടുപോകില്ലെന്ന് സമരക്കാർ ഉറപ്പിക്കുന്നു . മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ആശങ്ക ഉൾക്കൊള്ളുന്നു. എന്നാൽ ഈ കൊവിഡ് വൈറസ് ബാധയെ മാത്രം ഭയന്ന് സമരത്തിൽ നിന്ന് ഒരു പിൻമാറ്റം ഉണ്ടാകില്ലെന്ന് സമരക്കാർ വ്യക്തമാക്കി.
പൗരത്വ നിയമഭേദഗതിക്ക് എതിരെ ഡിസംബർ 14-ാം തീയതിയാണ് ഒരു സംഘം സ്ത്രീകൾ ഷഹീൻബാഗിലെ കാളിന്ദി കുഞ്ജ് റോഡിൽ കുത്തിയിരുന്ന് സമരം തുടങ്ങിയത്. ഇതിലേക്ക് നിരവധിപ്പേരെത്തി. പിന്നീട് ഇത് ബഹുജനസമരമായി മാറുകയായിരുന്നു. വൃദ്ധരടക്കമുള്ള സ്ത്രീകളാണ് സമരത്തിന് നേതൃത്വം നൽകുന്നത്.
അതേസമയം, ചെന്നൈ വാഷർമാൻ പേട്ടിലടക്കം നടത്തി വന്ന ഷഹീൻബാഗ് മോഡൽ സമരം പിൻവലിക്കാൻ സമരസമിതി തീരുമാനിച്ചു. മുൻകരുതലിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം . എന്നാൽ പരോക്ഷമായുള്ള സമരപരിപാടികളും പ്രചാരണങ്ങളും തുടരുമെന്നും ചെന്നൈയിലെ സമരസമിതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























