കൊറോണ ബാധിച്ച് മരിച്ച ഡോക്റുടെ മൃതദേഹം സംസ്‌കരിച്ചത് സഹപ്രവര്‍ത്തകനായ ഡോക്ടര്‍; ബന്ധുക്കളെ നാട്ടുകാർ അടിച്ചോടിച്ചു ; ഡോ.സൈമണിന്റേത് നൊമ്പരപ്പെടുത്തുന്ന അന്ത്യയാത്ര
ചെന്നൈയില്‍ കൊറോണ ബാധിച്ച് മരിച്ച ഡോക്റുടെ മൃതദേഹം സംസ്കരിക്കാന്‍ ഒരു രാത്രി മുഴുവന്‍ അലയേണ്ടി വന്നു സഹപ്രവര്‍ത്തകര്‍ക്ക് . മൃതദേഹവുമായി ശ്മശാനങ്ങള്‍ കയറി ഇറങ്ങിയിട്ടും സംസ്കരിക്കാനുള്ള ആറടിമണ്ണ് കിട്ടിയില്ല . മൃതദേഹം വഹിച്ചെത്തിയ ആംബുലന്‍സ് ഡ്രൈവറെയടക്കം പ്രദേശവാസികള്‍ തല്ലി ഓടിച്ചു. ഒടുവില്‍ സംസ്കാരം നടത്തിയത് സഹപ്രവര്‍ത്തകനായ ഡോക്ടർ .
കോവിഡ് ബാധിച്ചു മരിച്ച ന്യൂറോ സർജൻ ഡോ. സൈമൺ ഹെർക്കുലീസിന്റെ (55) മൃതദേഹം സംസ്കരിക്കുന്നതു തടഞ്ഞ ആൾക്കൂട്ടം, ബന്ധുക്കളെയും ആംബുലൻസ് ഡ്രൈവറെയും വടിയും കല്ലും ഉപയോഗിച്ച് ആക്രമിച്ചു. ജനം പിരിഞ്ഞുപോയ ശേഷം അർധരാത്രി പൊലീസ് കാവലിൽ വീണ്ടുമെത്തിച്ച മൃതദേഹം സംസ്കരിച്ചത് സഹപ്രവർത്തകൻ ഡോ. പ്രദീപും 2 പേരും ചേർന്ന്. 20 അക്രമികൾക്കെതിരെ പൊലീസ് കേസെടുത്തു.
കൂടുതല്‍ പൊലീസെത്തി സുരക്ഷ ഒരുക്കിയെങ്കിലും മണ്ണ് മാറ്റാന്‍ പോലും ആളുണ്ടായിരുന്നില്ല. സഹപ്രവര്‍ത്തകന്‍റെ അന്ത്യവിശ്രമത്തിന് ഒടുവില്‍ കയ്യില്‍ കിട്ടിയ മണ്ണുവെട്ടിയുമായി ഡോക്ടറും ആശുപത്രിയിലെ അറ്റന്‍ഡറും ചേര്‍ന്ന് കുഴിയെടുക്കുകയായിരുന്നു . പൊലീസ് സുരക്ഷയില്‍ കൊറോണ പ്രൊട്ടോക്കോള്‍ അനുസരിച്ച് ആണ് ഒടുവില്‍ സംസ്കാരം നടത്തിയത്.
ചെന്നൈ ന്യൂ ഹോപ് ആശുപത്രി മാനേജിങ് ഡയറക്ടറായ ഡോ. സൈമണിനും മകൾക്കും രണ്ടാഴ്ച മുൻപാണു രോഗം പിടിപെട്ടത്. കോവിഡ് രോഗിയെ പരിശോധിക്കുമ്പോൾ പകർന്നതാകാമെന്നാണു നിഗമനം. ഭാര്യയും മകനും സഹപ്രവർത്തകരും മൃതദേഹവുമായി ചെന്നൈ കിൽപോക് ടിബി ചത്രം ശ്മശാനത്തിലേക്കാണ് ആദ്യം പുറപ്പെട്ടത്. എന്നാൽ സംസ്കാരം നടത്തിയാൽ വൈറസ് പകരുമെന്നാരോപിച്ച് നൂറിലേറെപ്പേർ പ്രതിഷേധിക്കുന്ന വിവരം ലഭിച്ചു. ഇതോടെ, വേലങ്ങാട് ശ്മശാനത്തിലേക്കു തിരിച്ചു.
മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുക്കാൻ തുടങ്ങിയതിനു പിന്നാലെ, അറുപതോളം പേർ വടിയും കല്ലുമായി പാഞ്ഞെത്തുകയായിരുന്നു. കല്ലേറിൽ ആംബുലൻസ് ഡ്രൈവറുടെ തലപൊട്ടി. പിടിച്ചു നിൽക്കാനാകാതെ മൃതദേഹവുമായി തിരിച്ചുപോയി. പലരും ആക്രമണം ഭയന്നു പിന്മാറിയതോടെ ഡോ. പ്രദീപ് സുരക്ഷാ വസ്ത്രം ധരിച്ച് മൃതദേഹവുമായി ആംബുലൻസ് ഓടിക്കുകയായിരുന്നു.
അദ്ദേഹവും 2 സഹപ്രവർത്തകരും ചേർന്നാണു മൃതദേഹം മറവു ചെയ്തത്. സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഡോ.സൈമണിനു മാന്യമായ സംസ്കാരം പോലും നൽകാനാവാത്തതിന്റെ വേദനയിലാണു കുടുംബാംഗങ്ങളും സുഹൃത്തുക്കളും. മകളുടെ നില തൃപ്തികരം.
ഒരാഴ്ചയ്ക്കിടെ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കുന്നതു നാട്ടുകാർ തടഞ്ഞിരുന്നു. മൃതദേഹം സംസ്കരിക്കുന്ന പ്രദേശത്തു വൈറസ് പടരുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും സംസ്കാരം തടയുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
https://www.facebook.com/Malayalivartha