കോവിഡ് സംശയിക്കുന്നവരുടെ മൃതദേഹങ്ങള്‍ തൊടാന്‍ അറ്റന്‍ഡര്‍മാര്‍ തയ്യാറായില്ല; രോഗികള്‍ മരിച്ചവര്‍ക്കൊപ്പം കഴിഞ്ഞത് 22 മണിക്കൂര്‍
കോവിഡ് ബാധിച്ച് മരിച്ചവരെന്ന് സംശയിക്കുന്ന രോഗികളുടെ മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ മുംബൈ ആര്‍എന്‍ കൂപ്പര്‍ മുനിസിപ്പല്‍ ജനറല്‍ ഹോസ്പിറ്റലിലെ ആരോഗ്യപ്രവര്‍ത്തകര്‍ തയ്യാറാകാഞ്ഞതിനെ തുടര്‍ന്ന് ഉന്നത ഇടപെടല്‍ ആവശ്യമായി വന്നെന്ന് റിപ്പോര്‍ട്ട്. അഞ്ച് പേരുടെ മൃതദേഹമാണ് നീക്കം ചെയ്യാന്‍ ആളില്ലാതെ കിടന്നത്. പത്ത് മുതല്‍ 22 മണിക്കൂര്‍ നേരം വരെ ഈ മൃതദേഹങ്ങള്‍ അനാഥമായി കിടന്നു. ഇതോടൊപ്പം ഏറെ ഭീതിയുയര്‍ത്തിയ സംഗതി, ഈ മൃതദേഹങ്ങള്‍ കിടന്ന വാര്‍ഡുകളില്‍ വേറെയും രോഗികളുണ്ടായിരുന്നുവെന്നതാണ്.മൃതദേഹങ്ങള്‍ തൊടാന്‍ അറ്റന്‍ഡര്‍മാര്‍ മടിച്ചതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്.
ഇതിനിടയില്‍ മൃതദേഹങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന രോഗികള്‍ സോഷ്യല്‍ മീഡിയയിലൂടെ വീഡിയോകളും ദൃശ്യങ്ങളും പ്രചരിപ്പിക്കാന്‍ തുടങ്ങി. ചിലര്‍ രാഷ്ട്രീയ സ്വാധീനമുള്ള സുഹൃത്തുക്കളെ വിവരം വിളിച്ചറിയിച്ചു. ഇതോടെ രാഷ്ട്രീയനേതാക്കള്‍ ഇടപെട്ടു. ആശുപത്രിയുടെ ഉന്നതാധികാരികളില്‍ നിന്നും നിര്‍ദ്ദേശം വന്നപ്പോഴാണഅ അറ്റന്‍ഡര്‍മാര്‍ മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ തുടങ്ങിയത്.ഐസൊലേഷന്‍ വാര്‍ഡിലാണ് മൂന്ന് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. രണ്ട് മൃതദേഹങ്ങള്‍ കാഷ്വാല്‍റ്റിയിലും. രണ്ട് കാരണങ്ങളാണ് മൃതദേഹങ്ങള്‍ നീക്കാത്തതിന് കാരണമായി കൂപ്പര്‍ ആശുപത്രി ഡീന്‍ പിനാകിന്‍ ഗുജ്ജര്‍ പറയുന്നത്. അറ്റന്‍ഡര്‍മാര്‍ മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ വിസമ്മതിച്ചതാണ് ഒരു കാരണം. രണ്ടാമത്തെ കാരണം, ഈ പ്രശ്നം പരിഹരിക്കാന്‍ പൊലീസ് സഹായം ലഭിച്ചില്ല. ആരും മൃതദേഹങ്ങള്‍ തൊടാന്‍ തയ്യാറാകുന്നില്ലെന്ന് ഡോക്ടര്‍ പറയുന്നു.
https://www.facebook.com/Malayalivartha