നഗരങ്ങള്‍ നാലുദിവസം പൂര്‍ണമായി അടച്ചിടും; പച്ചക്കറികളും പഴങ്ങളും ഓണ്‍ലൈനിലൂടെ മാത്രം; നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട്

തമിഴ് നാട്ടിൽ കോവിഡ് കേസുകള്‍ ദിനംപ്രതി വർധിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ പ്രമുഖ നഗരങ്ങള്‍ നാലുദിവസം പൂര്‍ണമായി അടച്ചിടാനാണ് സർക്കാർ തീരുമാനം. ചെന്നൈ ഉള്‍പ്പെടെയുളള നഗരങ്ങളില്‍ വാഹനഗതാഗതത്തിനും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.
രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുമ്ബോഴും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതാണ് കടുത്ത നടപടിക്ക് പിന്നിൽ. ഏപ്രില്‍ 26 മുതല്‍ 29 വരെ ചെന്നൈ, കോയമ്ബത്തൂര്‍, മധുരൈ എന്നി കോര്‍പ്പറേഷനുകള്‍ പൂര്‍ണമായി അടഞ്ഞുകിടക്കും. അതേപോലെ തന്നെ സേലം, തിരുപ്പൂര്‍ നഗരങ്ങളും അടച്ചിടും. ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെയാണ് ഇവിടങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുക. നിലവില്‍ ഈ കോര്‍പ്പറേഷന്‍ പരിധികളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ ഈ കടകളും അടഞ്ഞുകിടക്കും. ഓണ്‍ലൈന്‍ വഴി മാത്രമേ അവശ്യവസ്തുക്കള്‍ വീട്ടില്‍ എത്തിക്കാന്‍ അനുവദിക്കുകയുളളൂ. പച്ചക്കറി, പഴങ്ങള്‍ ഉള്‍പ്പെടെയുളള അവശ്യവസ്തുക്കള്‍ ഓണ്‍ലൈന്‍ വഴി വാങ്ങാനാണ് നിര്‍ദേശം. ഫോണ്‍ വഴി ലഭിക്കുന്ന ഓര്‍ഡര്‍ അനുസരിച്ച് ഹോട്ടലുകള്‍ക്ക് പാര്‍സല്‍ നല്‍കാം. വാഹനഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്.
വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയ ശേഷം കോയമ്ബേട് ഉള്‍പ്പെടെയുളള പ്രമുഖ ചന്തകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ആശുപത്രികള്‍, ലാബുകള്‍, ഫാര്‍മസികള്‍ തുടങ്ങിയവ പതിവു പോലെ പ്രവര്‍ത്തിക്കുമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























