യുദ്ധവിമാനത്തില്‍ എയിംസ് മേധാവി രക്ഷാദൗത്യത്തിന് ഗുജറാത്തിൽ പറന്നിറങ്ങി..ഗുജറാത്തില്‍ കൊവിഡ് പ്രതിരോധം പാളിയത് നേരിടാന്‍ കേന്ദ്രം...കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഈ അടിയന്തര ഇടപെടല്‍

വിദഗ്ധ സംഘം രാവിലെ അഹമ്മദാബാദില്‍ എത്തി കൊവിഡ് പ്രതിരോധത്തിന് നേതൃത്വം കൊടുക്കുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തി. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍. ശ്വാസകോശരോഗ വിദഗ്ധന്‍ കൂടിയായ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ, ഡോ. മനിഷ് സുരേജ എന്നിവരടങ്ങിയ സംഘമാണ് അഹമ്മദാബാദില്‍ എത്തിയത്.
സംസ്ഥാനത്തെ കൊവിഡ് രോഗികള്‍7402 ലേറെ വര്‍ധിച്ച സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടലില്‍ പുതിയ നീക്കം. ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചും അധിക ചുമതല നല്‍കിയും പ്രധാന നഗരങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയുമാണ് മഹാമാരിയെ തടുക്കാന്‍ ശ്രമിക്കുന്നത്. ഗുജറാത്തിലെ ഉയർന്ന കൊവിഡ് വ്യാപനവും മരണനിരക്കും പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകർക്കുമോ എന്ന ആശങ്ക കേന്ദ്ര സർക്കാരിനും ബി.ജെ.പി നേതൃത്വത്തിനുമുണ്ട്.
ഗുജറാത്തിൽ ഇതുവരെ 449 പേര്‍ മരിച്ചു. മഹാരാഷ്ട്ര കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനമാണ് ഗുജറാത്ത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മാത്രം 390 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1872 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. .
ഏറെ പ്രകീര്‍ത്തിക്കുന്ന് ഗുജറാത്ത് മോഡല്‍ വികസനത്തിന്റെ പാളിച്ചയായി കൊവിഡ് വ്യാപനം മാറുന്നത് ബിജെപിക്ക് ദേശീയ തലത്തില്‍ രാഷ്ട്രീയ തിരിച്ചടി കൂടിയാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര രക്ഷാ ദൗത്യം.
ഗുജറാത്തിലെ കൊവിഡ് കേസുകൾ നിയന്ത്രിക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാർ പ്രത്യേക ഇടപെടലുകളും നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥരെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയിൽ നിന്ന് നീക്കിയിരുന്നു. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർക്കാണ് അമിത് ഷാ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പകരം ചുമതല ഏൽപ്പിച്ചത്.വൈറസ് വ്യാപനത്തെ ചെറുക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥ തലത്തില്‍ കഴിഞ്ഞ ദിവസം വന്‍ അഴിച്ചു പണി നടത്തിയിരുന്നു.
അഡിഷണല്‍ ചീഫ് സെക്രട്ടറി പങ്കജ് കുമാറിന് ആരോഗ്യവകുപ്പിലെ ഏകോപനച്ചുമതല നല്‍കിയായിരുന്നു മാറ്റം. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയന്തി രവിയുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര നേതാക്കന്മാരുടെ പ്രതീക്ഷക്കനുസരിച്ചു ഉയരാത്തതിനെ തുടര്‍ന്നാണ് പങ്കജ് കുമാറിന് പുതിയ ചുമതല നല്‍കിയത്
മഹാരാഷ്ട്രയ്ക്ക് പിന്നിലായി ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഗുജറാത്തില്‍ മരണസംഖ്യയും ഏറുന്നത് ഡല്‍ഹിയിലെ രാഷ്ട്രീയ നേതൃത്വത്തിന് തിരിച്ചടിയായേക്കുമെന്ന സാഹചര്യത്തിലാണ് പുതിയ നടപടികള്‍. . പതിനായിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് അഹമ്മദാബാദിൽ നടത്തിയ നമസ്തേ ട്രംപ് പരിപാടിയാണ് സംസ്ഥാനത്ത് ഇത്രയേറെ കൊവിഡ് കേസുകൾ ഉണ്ടാകാൻ ഇടയാക്കിയതെന്ന് പ്രതിപക്ഷമായ കോൺഗ്രസ് ആരോപിസിച്ചിരുന്നു.
കൊവിഡ് ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് അഹമ്മദാബാദ് മുന്‍സിപ്പല്‍ കമ്മീഷണര്‍ വിജയ് നെഹ്റ രണ്ടാഴ്ച്ചത്തേക്ക് ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. ഗാന്ധിനഗറില്‍ നിന്നുള്ള മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ മുകേഷ് കുമാറിനെയാണ് പകരം ഇന്‍ചാര്‍ജായി നിയമിച്ചിച്ചത്. ജയന്തി രവിയുടെയും വിജയ് നെഹ്റയുടെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ തൃപ്തരായിരുന്നില്ല. സംസ്ഥാന മുഖ്യ മന്ത്രി വിജയ് രൂപാണിയും ആരോഗ്യ മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ നിതിന്‍ പട്ടേലുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും കൊറോണ പ്രതിരോധത്തെ ദോഷകരമായി ബാധിച്ചുവെന്നും കരുതപ്പെടുന്നു
https://www.facebook.com/Malayalivartha
























