കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യയിൽ രാത്രി 9 മണി മുതൽ രാവിലെ 5 മണിവരെ ആളുകൾ പുറത്തിറങ്ങരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യയിൽ രാത്രി 9 മണി മുതൽ രാവിലെ 5 മണിവരെ ആളുകൾ പുറത്തിറങ്ങരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇത് സംബന്ധിച്ചുള്ള കത്ത് കേന്ദ്രം സംസ്ഥാനങ്ങൾക്ക് അയച്ചു.
കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർഫ്യൂ ശക്തമാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായിട്ടാണ് കേന്ദ്രത്തിൻ്റെ തീരുമാനം. ആവശ്യ സർവീകൾ മാത്രമേ ഈ സമയത്ത് അനുവദിക്കാൻ പാടുള്ളൂ. ആൾകൂട്ടങ്ങൾ തടയണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. ദേശീയ പാതകളിലൂടെ ട്രക്കുകൾക്ക് സഞ്ചരിക്കാം. ബസുകൾക്കും യാത്ര അനുവദിക്കും
സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളത് 2,27,402 പേരാണ്. ഇവരില്‍ 2,25,417 പേര്‍ വീട് - ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1985 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. 242 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേരളത്തിൽ ഇന്ന് 78 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സംസ്ഥാനത്തെ രോഗവിവരങ്ങൾ വ്യക്തമാക്കിയത്. തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ 14 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ 13 പേര്‍ക്കും, പത്തനംതിട്ട 7, എറണാകുളം, പാലക്കാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം, കണ്ണൂര്‍ (ഒരാള്‍ മരണമടഞ്ഞു) ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5001 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 1,06,850 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 3392 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്.
ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, കുടിയേറ്റ തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 28,356 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 26,143 സാമ്പിളുകള്‍ നെഗറ്റീവ് ആയി. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സിബി നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 1,40,457 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇതുവരെ 19 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നത് തിരിച്ചടിയാകുന്നുണ്ട്. ആശുപത്രികളിലും വീടുകളിലും ചികിത്സയിലും നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം വർധിക്കുകയാണ്. 3 കൊവിഡ് മരണങ്ങൾ നടന്ന തൃശൂർ ജില്ലയിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരുന്നു. ജില്ലയിൽ കർശന നിയന്ത്രണം കൊണ്ടുവരാനാണ് സാധ്യത
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ വിശ്വാസികള്‍ക്ക് പ്രവേശനമില്ല. തൃശൂരില്‍ കൊവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ക്ഷേത്ര സമിതിയുടെ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. എന്നാല്‍, ക്ഷേത്രത്തിലെ ആചാരപരമായ എല്ലാ ചടങ്ങുകളും തുടരും. ശനിയാഴ്ച നിശ്ചയിച്ചിരിക്കുന്ന രണ്ടു വിവാഹങ്ങള്‍ക്കു അനുമതി നല്‍കി.
https://www.facebook.com/Malayalivartha


























