ഒഡീഷയിൽ ദുർമന്ത്രവാദം ചെയ്തുവെന്നാരോപിച്ച് സ്ത്രീയുടെ തലവെട്ടിയെടുത്തു; അറുത്തെടുത്ത തല പൊലീസ് സ്റ്റേഷനിലെത്തിച്ചത് പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ടവ്വലിൽ പൊതിഞ്ഞ് ഒഡിഷയിലെ മയൂർബഞ്ച് ജില്ലയിൽ 30കാരനായ ബുദ്ധുറാം സിങ്ങാണ് ബന്ധുവിന്റെ തലയുമായി 13 കിലോമീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിലെത്തിയത്

ദുർമന്ത്രവാദം ചെയ്തുവെന്നാരോപിച്ച് വിധവയായ സ്ത്രീയുടെ വെട്ടിയെടുത്ത തലയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഒഡിഷയിലെ മയൂർബഞ്ച് ജില്ലയിൽ 30കാരനായ ബുദ്ധുറാം സിങ്ങാണ് ബന്ധുവായ 60 കാരി ചമ്പ സിങ്ങിന്റെ വെട്ടിയെടുത്ത തലയുമായി 13 കിലോമീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിലെത്തിയത്.
മൂന്നുദിവസം മുമ്പ് ബുദ്ധറാമിന്റെ കുട്ടി മരിച്ചിരുന്നു. ദുർമന്ത്രവാദം ചെയ്തതിനെ തുടർന്നാണ് കുട്ടി മരിച്ചതെന്ന സംശയത്തെ തുടർന്നാണ് ചമ്പയുടെ തലവെട്ടിയെടുത്തത്.
നുവാസഹി ഗ്രാമത്തിലാണ് ബുദ്ധറാമും ചമ്പയും താമസിച്ചിരുന്നത്. വീടിന്റെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന ചമ്പയെ വലിച്ചിഴച്ച ശേഷം തലവെട്ടിയെടുക്കുകയായിരുന്നു. അറുത്തെടുത്ത തല പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ടവ്വലിൽ പൊതിഞ്ഞാണ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. സംഭവം നടക്കുേമ്പാൾ നിരവധി പേർ തടിച്ചുകൂടിയിരുന്നെങ്കിലും ആരും ബുദ്ധറാമിനെ പിന്തിരിപ്പിക്കാൻ തയാറായിരുന്നില്ല.
തലവെട്ടാനുപയോഗിച്ച കോടാലി ബുദ്ധറാം പൊലീസിന് കൈമാറി. ചമ്പയുടെ വസ്ത്രങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ബുദ്ധറാമിനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി വിട്ടുകൊടുത്തു.
2010 മുതൽ ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട് ഏകദേശം 60ഓളം കൊലപാതകങ്ങൾ ഒഡീഷയിൽ നടന്നിട്ടുണ്ട്. ഇതിൽ 12 എണ്ണം മയൂർബഞ്ച് ജില്ലയിലാണ്.
https://www.facebook.com/Malayalivartha























