ഇന്ത്യയുടെ ഗാല്‍വന്‍ മാത്രമല്ല, ചൈന നോട്ടമിട്ട പ്രദേശങ്ങള്‍..എല്ലാ അതിർത്തി രാജ്യങ്ങളുമായും ചൈനക്ക് സംഘർഷം

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുകയാണ്. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‍വരയിലാണ് നിലവില്‍ അശാന്തി പടരുന്നത്. "ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയ്ക്കുള്ള ലൈൻ ഒഫ് ആക്‌ച്വൽ കൺട്രോൾ (എൽ.എ.സി) എന്ന സാങ്കല്പിക രേഖ രണ്ട് രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ളതാണ്
ചൈനയുടെ ഭാഗത്ത് നിന്ന്, ഇന്ത്യ ഇന്ത്യയുടേതാണെന്ന് ഉറച്ച് വിശ്വസിക്കുന്ന പ്രദേശങ്ങളിലേക്ക് പലതരത്തിലുള്ള ആക്രമണങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. അത് ഏറ്റവും ഒടുവിൽ ആവർത്തിച്ചത് ദോക്‌ലാമിലാണ്. അവിടെ ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടത്. എന്നാൽ ഇന്ത്യ പിന്മാറിയിട്ടും ചൈന അവിടെ നിന്ന് പിന്മാറിയിട്ടില്ലെന്ന് ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്
ഇന്ത്യ-ഭൂട്ടാന്‍-ടിബറ്റ് അതിര്‍ത്തിയായ ദോക് ലാമില്‍ 2017-ല്‍ 73 ദിവസമാണ് സംഘര്‍ഷാവസ്ഥ നിലനിന്നത്. ഇന്ത്യയുടെ സഖ്യകക്ഷിയായ ഭൂട്ടാനും ചൈനയും അവകാശവാദം ഉന്നയിക്കുന്ന സ്ഥലത്ത് ചൈനീസ് സൈന്യം 2017 ജൂണ്‍ 16-ന് റോഡ് നിര്‍മാണം തുടങ്ങിയതാണ് പ്രശനത്തിനു കാരണമായത് . ജൂണ്‍ 18-ന് സിക്കിം അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യമാണ് ചൈനയുടെ റോഡ് നിര്‍മാണം തടഞ്ഞത്.
ഓഗസ്റ്റ് 28-ന് ചൈന റോഡ് നിര്‍മാണം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചതോടെയാണ് സംഘര്‍ഷം അവസാനിച്ചത്. ഭൂട്ടാന്‍റെ പ്രദേശം കൈക്കലാക്കാനുള്ള ചൈനയുടെ ശ്രമമാണ് ഇന്ത്യയുടെ ഇടപെടലിലൂടെ ഇല്ലാതായത്. ഈ പ്രശ്‍നത്തില്‍ ഭൂട്ടാനെ ഇന്ത്യക്കെതിരെ തിരിക്കാനും ചൈന ശ്രമം നടത്തിയിരുന്നു...
ഈ സാഹചര്യം നിലനിൽക്കെയാണ് ഇപ്പോൾ ലഡാക്കിലെ ഗാൽവൻ താഴ്‌വരയെ ചൊല്ലി തർക്കമുണ്ടായിരിക്കുന്നത് . അവിടെ ഇന്ത്യ റോഡ് പണിഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്നാണ് ചൈന പറയുന്നത്. എന്നാൽ, ഇന്ത്യയുടെ സ്ഥലമാണെന്ന് ചൈനയും അംഗീകരിച്ചിട്ടുള്ള സ്ഥലത്ത് കൂടിയാണ് നമ്മൾ റോഡ് പണിതിട്ടുള്ളത്
ഗാല്‍വന്‍ തങ്ങളുടെ പ്രദേശമാണെന്നും ഇന്ത്യന്‍ സൈന്യം പിന്‍വാങ്ങണമെന്നുമാണ് ചൈനയുടെ ആവശ്യം. 45 വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ രക്തച്ചൊരിച്ചില്‍ ഉണ്ടായിരിക്കുന്നത്. ഇരുഭാഗത്തും സൈനികരുടെ ജീവന്‍ നഷ്‍ടമായിരിക്കുന്നു.
കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‍വരയിലെ പട്രോങിങ് പോയിന്‍റ് 14-ലാണ് കഴിഞ്ഞ തിങ്കളാഴ്‍ച ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടിയത്. 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. 40-ലേറെ ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ളതാണ് പട്രോളിങ് പോയിന്‍റ് 14. എന്നാല്‍ ഇത് ചൈനയുടെ പ്രദേശമാണെന്ന അവകാശവാദവുമായി ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കടന്നുകയറിയതാണ് ഏറ്റുമുട്ടലിന് ഇടയാക്കിയത്
ഇന്ത്യയോട് മാത്രമല്ല, എല്ലാ അയല്‍ക്കാരോടും കടുത്ത സമീപനമാണ് ചൈന സ്വീകരിക്കുന്നതെന്നും അതാണ് ചൈനയ്ക്കു ചുറ്റും പ്രശ്‍നങ്ങളുണ്ടാകാന്‍ കാരണമെന്നുമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ കുറ്റപ്പെടുത്തുന്നത്.
പസിഫിക് സമുദ്രത്തില്‍ ജൂണ്‍ 15-ന് യുഎസ് മൂന്ന് വിമാനവാഹിനി കപ്പലുകള്‍ വിന്യസിച്ചിരുന്നു. ഇത് ചൈനയ്ക്കുള്ള ശക്തമായ മുന്നറിയിപ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 2017-ന് ശേഷം ആദ്യമായാണ് യുഎസ് ഇത്രയധികം യുദ്ധക്കപ്പലുകള്‍ ഒരേ സമയം പസിഫിക്കില്‍ വിന്യസിക്കുന്നത്. ഹോങ്കോങ്ങിനും തായ്‍വാനുമെതിരായ ചൈനയുടെ നീക്കങ്ങളെയും അമേരിക്ക എതിര്‍ക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര വ്യാപാര പാതയായ ദക്ഷിണ ചൈന കടലില്‍ പൂര്‍ണ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമമാണ് ചൈന വര്‍ഷങ്ങളായി നടത്തുന്നത്. ചരിത്രപരമായി തങ്ങള്‍ക്ക് അവകാശപ്പെട്ട പ്രദേശമാണ് ഇതെന്ന ചൈനയുടെ വാദം 2016-ല്‍ പ്രദേശത്ത് അവകാശമുന്നയിക്കുന്ന മറ്റു രാജ്യങ്ങളെല്ലാം ചേര്‍ന്നുണ്ടാക്കിയ മധ്യസ്ഥ കരാറോടെയാണ് അവസാനിച്ചത്..
ദക്ഷിണ ചൈന കടലിലെ ദ്വീപുകളുടെയും സമുദ്രപാതയുടെയും അവകാശം സംബന്ധിച്ച് തായ്‍വാന്‍, ബ്രൂണെ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‍നാം എന്നീ രാജ്യങ്ങളുമായി ചൈനയ്ക്ക് തര്‍ക്കമുണ്ട്. സ്‍പാര്‍ട്ട്ലി ദ്വീപിനുമേല്‍ വിയറ്റ്‍നാം ചൈന, ഫിലീപ്പീന്‍സ്, മലേഷ്യ, ബ്രൂണെ തായ്‍വാന്‍ എന്നീ രാജ്യങ്ങളും അവകാശം ഉന്നയിക്കുന്നുണ്ട്. പാരസെല്‍ ദ്വീപിനായി ചൈനയും വിയറ്റ്‍നാമും തമ്മിലാണ് തര്‍ക്കം. സ്‍കാര്‍ബറോ ഷോള്‍ ദ്വീപിനായി ഫിലിപ്പീന്‍സുമായും ഗള്‍ഫ് ഓഫ് ടോന്‍കിനായി വിയറ്റ്‍നാമുമായുമാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഇത് കൂടാതെ തായ്‍വാന്‍ മുഴുവനായും അവരുടെ നിയന്ത്രണത്തിലുള്ള ദ്വീപുകള്‍ക്കും തങ്ങളുടേതാണെന്നാണ് ചൈന പറയുന്നത്.
ചൈനയ്‍ക്ക് ഉത്തര കൊറിയ, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. പസിഫിക് സമുദ്രത്തില്‍ ചൈനയ്ക്കും കൊറിയന്‍ ഉപദ്വീപിനുമിടയിലുള്ള യെല്ലോ സീയില്‍ ഉത്തര കൊറിയയുമായും ദക്ഷിണ കൊറിയയുമായും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കിഴക്കന്‍ ചൈന കടലിലെ ചില ദ്വീപുകളില്‍ ജപ്പാനുമായും തര്‍ക്കമുണ്ട്. ജപ്പാന്‍റെ നിയന്ത്രണത്തിലുള്ള ദിയോയു ദ്വീപിനുമേല്‍ ചൈന അവകാശം ഉന്നയിക്കുന്നുണ്ട്.
ചൈനയുടെ നീക്കങ്ങൾക്ക് പിന്നിൽ പ്രധാനമായും മൂന്ന് സംശയങ്ങളാണ് പൊതുവെ ഉന്നയിക്കപ്പെടുന്നത് . കൊവിഡിന് ശേഷമുള്ള ലോകത്തിന്റെ നേതൃത്വം ആരുടെ കൈയിലാണെന്നതാണ് ഒന്നാമത്തേത്. ഇതുവരെ അമേരിക്കയായിരുന്നു ലോക പോലീസിന്റെ സ്ഥാനത്തു നിന്നിരുന്നത് . എന്നാൽ, കൊവിഡിന് ശേഷം ക്ഷീണിതരായ യു.എസ്ന്റെ കയ്യിൽനിന്നും അധികാരം പിടിച്ചെടുക്കാനാണ് ചൈനയുടെ ശ്രമം . ലോകം മുഴുവൻ മറ്റു കാര്യങ്ങളിൽ ശ്രദ്ധിക്കുമ്പോൾ എന്തെങ്കിലും ഒരു സാഹചര്യം ഉണ്ടാക്കി മേൽക്കൈ സൃഷ്ടിക്കുകയാകാം ചൈനയുടെ ലക്ഷ്യം.
രണ്ടാമത്തേത്, ഈ സമയത്ത് മറ്റ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയ്ക്ക് സഹായങ്ങൾ കിട്ടാൻ കുറവാണെന്നതാണ്. അമേരിക്കയോട് ഇന്ത്യ കൂടുതൽ അടുക്കുന്നതും ഇന്ത്യയെ ജി7 ലേക്ക് ക്ഷണിക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് പറഞ്ഞതും ചൈനയ്ക്കും ഇഷ്ടമായിട്ടില്ല. ഇതൊക്കെ കൊണ്ടുതന്നെ ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കണമെന്നതാകം ചൈന ലക്ഷ്യമിടുന്നത്
മൂന്നാമത്തേത് പ്രതികാരമാണ്. കൊവിഡ് സൃഷ്ടിച്ചത് ചൈനയാണെന്ന് ട്രംപ് ഊന്നിപ്പറയുകയും ലോക ഹെൽത്ത് അസംബ്ളിയിൽ ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരു പ്രമേയത്തെ പിന്തുണച്ച 128 രാജ്യങ്ങളിൽ ഇന്ത്യയും ഉണ്ടായിരുന്നു. ഇത് ശത്രുതാപരമായ പ്രവൃത്തിയായാണ് ചൈന കാണുന്നത്. ഒരു പക്ഷെ ഇതാവാം ചൈനയെ പ്രകോപിപ്പിച്ചത്
ഇന്ത്യ റോഡ് വെട്ടുന്നതിന്റെ ഉദ്ദേശ്യം തങ്ങളെ ആക്രമിക്കാനാണെന്നാണ് ചൈന കരുതുന്നത്. അങ്ങനെയാണെങ്കിൽ ചൈന റോഡ് വെട്ടിയാൽ ഇന്ത്യയ്ക്ക് എതിർക്കാവുന്നതേയുള്ളൂ. ചൈന ഇപ്പോൾ സ്വീകരിക്കുന്നത് സലാമി ടാക്‌ടിക് ആണ്. രണ്ട് ചുവട് മുന്നോട്ട് വയ്ക്കുമ്പോൾ ചർച്ച നടക്കും. അപ്പോൾ ഒരു ചുവട് പിന്നോട്ട് വയ്ക്കും. ഇതിലൂടെ ഒരു ചുവട് കൈയിലാകും. ഇതാണ് ചൈനയുടെ രീതി.. ഇതേ തന്ത്രം ഉപയോഗിച്ച് അതിർത്തികൾ കൈയേറാമെന്ന ചൈനയുടെ തന്ത്രത്തിന്റെ ഭാഗമാണ് ഇപ്പോഴുള്ള സംഘർഷം
https://www.facebook.com/Malayalivartha























