അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ മോദി ചൈനയോട് പ്രതികരിച്ചത് ഉറി ആക്രമണ സമയത്തെ പ്രതികരണത്തിന് സമം; തിരിച്ചടി ഉടന്‍ ഉണ്ടാകുമോ?

ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മുന്‍പും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം നിലവിലേതിന് സമാനമായിരുന്നുവെന്ന ഓര്‍മപ്പെടുത്തലുമായി ലഡാക്ക് എംപി ജംയാങ് സെരിങ് നംഗ്യാല്‍. അതിര്‍ത്തിയിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തെ കുറിച്ച് ദേശീയ മാധ്യമത്തോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ എങ്ങനെയാണോ മോദി ചൈനയോട് പ്രതികരിക്കുന്നത് ഉറി ആക്രമണത്തിന് ശേഷവും ഇതേ രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 1962ലെ സര്‍ക്കാരല്ല നിലവിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്താണോ പറയുന്നത് അത് ചെയ്യുക തന്നെ ചെയ്യും. ജവാന്മാരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മുന്‍പും അദ്ദേഹം പറഞ്ഞിരുന്നു. ഇത് തന്നെയാണ് കഴിഞ്ഞ ദിവസവും അദ്ദേഹം ആവര്‍ത്തിച്ചത്. സമര്‍ഥമായ സര്‍ക്കാരാണ് ഇതെന്ന ഉറപ്പാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ നല്‍കുന്നതെന്നും നംഗ്യാല്‍ പറഞ്ഞു.
കേന്ദ്രം എന്ത് തീരുമാനമെടുത്താലും ലഡാക്കിലെ ജനങ്ങള്‍ സൈന്യത്തോടൊപ്പമുണ്ടാകും. കേണലുള്‍പ്പെടെ ഇരുപത് സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ ഒറ്റത്തവണത്തെ പരിഹാരമാണ് ആവശ്യം. ലഡാക്കിലെ മാത്രമല്ല രാജ്യത്തുള്ളവര്‍ മുഴുവനും അതാണ് ആവശ്യപ്പെടുന്നതെന്നും നംഗ്യാല്‍ പറഞ്ഞു.
ഈ പ്രദേശം തിരിച്ച് പിടിച്ചുകൂടെ എന്ന് പലരും ചോദിക്കുന്നു. അതത്ര എളുപ്പമല്ലെന്ന് അറിയാം. പക്ഷേ, അതിലെ സാധ്യതയെ തള്ളിക്കളയുന്നില്ല. ഇപ്പോഴത്തെ ജവാന്‍മാരുടെ ജീവത്യാഗം അതിനുള്ള സമയം ഇതാണെന്ന സൂചനയാണെന്നാണ് താന്‍ ചിന്തിക്കുന്നതെന്നും നംഗ്യാല്‍ പറഞ്ഞു. 1962ലെ യുദ്ധത്തില്‍ ചൈന പിടിച്ചെടുത്ത രാജ്യത്തിന്റെ ഭാഗം ഇന്ത്യന്‍ സൈനികര്‍ തിരിച്ചു പിടിക്കുമെന്നും നംഗ്യാല്‍ കൂട്ടിച്ചേര്‍ത്തു.
1962ലെ യുദ്ധത്തില്‍ പിടച്ചെടുത്ത ചില ഭാഗങ്ങളില്‍ നിന്ന് ചൈന പിന്‍വാങ്ങിയെങ്കിലും അക്സായ് ചിന്‍ അവര്‍ തുടര്‍ന്നും പിടിച്ചുവച്ചു. കൂടാതെ, 194748ലെ യുദ്ധത്തില്‍ പാക്കിസ്ഥാന്‍ പിടച്ചെടുത്ത കുറെ പ്രദേശം 1963ല്‍ ചൈനയ്ക്ക് സമ്മാനമായി നല്‍കുകയും ചെയ്തു. ഇതോടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടന്നിരുന്ന കശ്മീര്‍ തര്‍ക്കത്തില്‍ ചൈനയും ഫലത്തില്‍ ഒരു പങ്കാളിയാവുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് പാക്കിസ്ഥാനും ചൈനയും തമ്മില്‍ ഭൂമിശാസ്ത്രപരമായും സുരക്ഷാപരമായും ഒരു അവിഭാജ്യ ബന്ധം ഉടലെടുത്തു. ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള ലഡാക്കിന്റെ കിഴക്ക് ചൈനീസ് സൈന്യത്തിനും പടിഞ്ഞാറ് പാക്കിസ്ഥാനും എത്തിച്ചേരാമെന്ന നിലയായി. ഇതു കണ്ടാണ് അന്ന് അതിര്‍ത്തിരേഖ നിര്‍വ്വചിക്കാതെ കിടന്ന സിയാച്ചിന്‍ പ്രദേശത്തെക്ക് 1984ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സൈന്യത്തെ അയച്ച് ഇവര്‍ക്കിടയില്‍ ഒരു തടയിട്ടത്. സിയാച്ചിനില്‍ ഇന്ത്യ സൈന്യത്തെ നിലനിര്‍ത്തുന്നത് പാഴ്ചെലവാണെന്ന് വാദിക്കുന്നവര്‍ ഈ വസ്തുത മനസ്സിലാക്കുന്നില്ല.
സിയാച്ചിന്‍ തങ്ങളുടെ അധീനതയിലായതോടെയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രദ്ധ യഥാര്‍ത്ഥത്തില്‍ ഈ പ്രദേശങ്ങളിലേക്ക് തിരിഞ്ഞുതുടങ്ങിയത്. ഈ പ്രദേശത്ത് സൈനിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് അതോടെയാണ്. സാമ്പത്തികബുദ്ധിമുട്ടും മറ്റു നയതന്ത്രപ്രശ്നങ്ങളും കാരണം നിര്‍മ്മാണം പലപ്പോഴും മുടങ്ങിയിട്ടുണ്ടെങ്കിലും 200304 കാലയളവില്‍ പുനരാരംഭിക്കുകയായിരുന്നു. അന്ന് ആരംഭിച്ച നിര്‍മ്മാണ പദ്ധതികള്‍ ഇന്നും തുടരുകയാണ്.
ഈ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇനിയും മുന്നോട്ടുപോയാല്‍ ഇന്ത്യന്‍ സൈന്യത്തിന് ലഡാക്കില്‍ ശക്തമായ നിരയുണ്ടാക്കാനാവും. എന്നാണ് ഇപ്പോള്‍ ചൈനയുടെ ഭയം. അടുത്തകാലത്ത് ഇന്ത്യ ഈ പ്രദേശത്ത് ടാങ്കുകള്‍ വരെ എത്തിച്ചത് ചൈനയെ ശരിക്കും ഭയപ്പെടുത്തിയിരിക്കണം. കാരണം, അക്സായ് ചിന്‍ ഒരു പീഠഭൂമിയാണ്. ടാങ്ക് യുദ്ധത്തിന് ഉതകുന്ന പ്രദേശം.
https://www.facebook.com/Malayalivartha























