ക്വാറന്റീനിൽ കഴിയുന്ന ദമ്പതികള്‍ കോവിഡ് പോസിറ്റീവ് ആയത് അറിഞ്ഞില്ല .. ബന്ധുക്കളെ കാണാന്‍ വീടുപൂട്ടിയിറങ്ങി ബസ്സിൽ കയറി.. ; പരിശോധനാ ഫലം പോസിറ്റീവെന്ന് പറയാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഫോണ്‍ വിളിച്ചപ്പോള്‍ പേടിച്ച് കണ്ടക്ടർക്ക് ഫോൺ കൊടുത്തു ; ഫോൺ വലിച്ചെറിഞ്ഞ് കരഞ്ഞ് വിളിച്ച് കണ്ടക്ടർ .. ബസ് നിര്‍ത്തിയ വഴി ഇറങ്ങിയോടി യാത്രക്കാര്‍...

കോവിഡ് പോസ്റ്റീവായ ദമ്പതികൾ ബസിലുണ്ടെന്നറിഞ്ഞ സഹയാത്രികരും കണ്ടക്ടറും നിലവിളിച്ചുകൊണ്ട് ഇറങ്ങിയോടി. തമിഴ്നാട്ടിലെ തീരദേശ ജില്ലയായ കൂടല്ലൂരിലാണ് സംഭവം നടന്നത് . നിരീക്ഷണത്തിലായിരിക്കെ ബന്ധുക്കളെ കാണാൻ ജില്ലയിലെ പൻരുതിക്കും വാടല്ലൂരിനുമിടയിൽ ബസിൽ യാത്ര ചെയ്ത അൻപത്തിയേഴുകാരനും ഭാര്യയ്ക്കുമാണ് കോവിഡ് രോഗബാധയുണ്ടെന്ന വിവരം ലഭിച്ചത്
ക്ഷയരോഗബാധിതനായ ഭർത്താവിനെ ഞായറാഴ്ചയാണ് ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്തത്. കോവിഡ് രോഗ സംശയമുള്ളതിനാൽ സ്രവപരിശോധയ്ക്കായി ശനിയാഴ്ച ഇദ്ദേഹത്തിന്റെയും ഭാര്യയുടെയും സാംപിൾ ശേഖരിച്ചിരുന്നു. ഞായറാഴ്ച ഡിസ്ചാർജ് ചെയ്ത ശേഷം വീട്ടിൽ തന്നെ ക്വാറന്റീനിൽ തുടരാൻ ആരോഗ്യപ്രവർത്തകർ നിർദ്ദേശിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ ഇവർ ബന്ധുക്കളെ കാണാനായി വീടു പൂട്ടിയിറങ്ങുകയായിരുന്നു.
സ്രവപരിശോധന പോസിറ്റീവായതിനെത്തുടർന്ന് ആരോഗ്യപ്രവർത്തകർ വീട്ടിലെത്തിയപ്പോഴേക്കും ഇവർ വീട് പൂട്ടി ഇറങ്ങിയിരുന്നു..തുടർന്ന് മൊബൈൽ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഇവർ ടിഎൻഎസ്‌ടിസി ബസിൽ യാത്ര ചെയ്യുന്നതായി അറിഞ്ഞത്.
കോവിഡ് പോസ്റ്റീവാണെന്ന വിവരമറിഞ്ഞ് പരിഭ്രാന്തരായ ദമ്പതികളോട് കണ്ടക്ടർക്ക് ഫോൺ നൽകാൻ ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുകയായിരുന്നു. ആരോഗ്യപ്രവർത്തകരിൽ നിന്ന് വിവരമറിഞ്ഞതോടെയാണ് കണ്ടക്ടർ നിലവിളിച്ച് ഫോൺ വലിച്ചെറിഞ്ഞത് .. ഈ ബഹളത്തിനിടെ ബസ് നിർത്തുന്നതിനിടെ യാത്രക്കാർ ഇറങ്ങിയോടി... കോവിഡ് രോഗബാധിതനിൽ നിന്നാണ് ഫോൺ വാങ്ങിയതെന്ന ചിന്തയാണ് കണ്ടക്ടറെ പരിഭ്രാന്തിയിലാക്കിയത്.
മിനിറ്റുകൾക്കകം സ്ഥലത്തെത്തിയ ആരോഗ്യപ്രവർത്തകർ കോവിഡ് രോഗബാധിതരായ ദമ്പതികളെ ആംബുലൻസിൽ രാജാ മുത്തയ്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഡിപ്പോയിലെത്തിച്ച ബസിന്റെ അണുനശീകരണം ഉറപ്പാക്കി. കണ്ടക്ടറുടെയും ഡ്രൈവറുടെയും ഒപ്പമുണ്ടായിരുന്ന ചില യാത്രക്കാരുടെയും സ്രവപരിശോധനയ്ക്കായി അവരെ വാടല്ലൂർ ജനറൽ ആശുപത്രിയിലെത്തിച്ച് നടപടി സ്വീകരിച്ചു. ഇവരെ ക്വാറന്റീനിലാക്കി.
മുപ്പതോളം യാത്രക്കാരാണ് ബസിൽ സഞ്ചരിച്ചത്. കോവിഡ് രോഗബാധ സംബന്ധിച്ച വിവരമറിയുമ്പോൾ പതിനഞ്ചോളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. മറ്റു യാത്രക്കാർക്കായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിവരികയാണ്.
https://www.facebook.com/Malayalivartha

























