കൊലപ്പെടുത്തിയ കണക്കുകൾ ഇന്ത്യ നൽകിയത് വ്യാജവാര്‍ത്തയെന്ന് ചൈന; കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലകളില്‍ നിന്നും ഘട്ടംഘട്ടമായി സേന പിന്മാറ്റത്തിന് ഇന്ത്യയും ചൈനയും ധാരണയായി

കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലകളില്‍ നിന്നും ഘട്ടംഘട്ടമായി സേന പിന്മാറ്റത്തിന് ഇന്ത്യയും ചൈനയും ധാരണയായി. സേനാ വിന്യാസം നേരിട്ട് വിലയിരുത്താന്‍ കരസേന മേധാവി ലഡാക്കിലെത്തി. ഗല്‍വാന്‍ സംഘര്‍ഷത്തില്‍ 40 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഇന്ത്യ, ചൈന തര്‍ക്കത്തില്‍ ബാഹ്യഇടപെടല്‍ ആവശ്യമില്ലെന്ന് റഷ്യ പറഞ്ഞു.
ഇന്ത്യ – ചൈന കോര്‍ കമാന്‍ഡര്‍മാര്‍ ഇന്നലെ നടത്തിയ പതിനൊന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ച തികച്ചും സൗഹാര്‍ദപരവും ക്രിയാത്മകവുമായിരുന്നുവെന്ന് സേന വൃത്തങ്ങള്‍ പ്രതികരിച്ചു. പാംഗോങ്ങിലെയും ഗല്‍വാനിലെയും സംഘര്‍ഷമേഖലകളില്‍ നിന്ന് സേന പിന്മാറ്റത്തിനുള്ള നടപടികള്‍ ചര്‍ച്ചയായി. കൂടുതല്‍ സംഘര്‍ഷങ്ങള്‍ പാടില്ലെന്ന ധാരണയിലെത്തി. ചര്‍ച്ചകള്‍ തുടരും. ഏപ്രിലിലെ അവസ്ഥയിലേയ്ക്ക് അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ മാറണമെന്ന് ഇന്ത്യ കര്‍ശന നിലപാടെടുത്തു. ഈ മാസം ആറിന് കോര്‍ കമാന്‍ഡര്‍മാര്‍ നടത്തിയ ചര്‍ച്ചയിലും സമാധാന ധാരണ രൂപപ്പെട്ടിരുന്നു. എന്നാല്‍ ഇത് ലംഘിച്ചായിരുന്നു 15ന് ചൈനയുടെ അക്രമം. അതിനാല്‍ ചൈന ധാരണകള്‍ പാലിക്കാതെ ഇന്ത്യ സന്നാഹങ്ങള്‍ പിന്‍വലിക്കില്ല. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ ഇല്ലാതാക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. രാജ്യാന്തര നിയമങ്ങളും ധാരണകളും എല്ലാവരും പാലിക്കണമെന്ന് ഇന്ത്യ, ചൈന, റഷ്യ വിദേശകാര്യമന്ത്രിതല ചര്‍ച്ചയില്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ആവശ്യപ്പെട്ടു.
കിഴക്കന്‍ ലഡാക്കിലെ സേനാ വിന്യാസം, ചൈനയുമായുള്ള ചര്‍ച്ചകളുടെ പുരോഗതി എന്നിവ കരസേന മേധാവി ജനറല്‍ എം.എം നരവനെ വിലയിരുത്തും. ചൈനയുടെ ആക്രമണത്തില്‍ പരുക്കേറ്റ സൈനികരെ സന്ദര്‍ശിക്കും. ചൈന അതിര്‍ത്തിയിലെ 32 റോഡുകളുടെ നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിളിച്ച യോഗത്തില്‍ തീരുമാനമായി.
ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ നിലവില്‍ തര്‍ക്കമുള്ള മേഖലകളില്‍ നിന്നും ഇരുരാജ്യങ്ങളുടേയും സൈനികരെ പിന്‍വലിക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്. ഗല്‍വാന്‍ താഴ്‌വരയിലെ ഏറ്റുമുട്ടലിന് ശേഷം ആദ്യമായി ഇന്ത്യന്‍ ചൈനീസ് സൈന്യങ്ങളുടെ കോര്‍പ്സ് കമാന്‍ഡര്‍മാര്‍ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നടപടി. സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായതെന്നാണ് റിപ്പോര്‍ട്ട്. ചുഷുലുല്‍ അതിര്‍ത്തിയിലെ മോള്‍ഡോയില്‍ ഇരു സൈനിക കമാന്‍ഡര്‍മാരും തമ്മില്‍ നടന്ന കൂടിക്കാഴ്ച പത്തു മണിക്കൂറോളം നീണ്ടു നിന്നിരുന്നു.
ചര്‍ച്ചകള്‍ ക്രിയാത്മകവും സൗഹാര്‍ദ്ദപരവുമായ അന്തരീക്ഷത്തിലാണ് നടന്നതെന്നും ഇരുപക്ഷവും അഭിപ്രായ സമന്വയത്തിലെത്തിയെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കിഴക്കന്‍ ലഡാക്കിലെ മുഴുവന്‍ സംഘര്‍ഷമേഖലകളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്ന കാര്യം ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തെന്നും ഇക്കാര്യത്തില്‍ പരസ്പരം വിശ്വാസത്തിലെടുത്ത് മുന്നോട്ട് നീങ്ങാന്‍ ധാരണയായെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യയെ പ്രതിനിധീകരിച്ച് 14 കോര്‍പ്സ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിങ്, ചൈനയ്ക്കു വേണ്ടി സൗത്ത് സിന്‍ജിയാങ് മിലിട്ടറി ഡിസ്ട്രിക്‌ട് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ലിയു ലിന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ (എല്‍എസി) സംഘര്‍ഷാവസ്ഥ കുറയ്ക്കുന്നതിനുള്ള മാര്‍ഗരേഖ ചര്‍ച്ച ചെയ്യുന്നതിനായി രണ്ട് കമാന്‍ഡര്‍മാരും ജൂണ്‍ 6 ന് ആദ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഗല്‍വാന്‍ ഏറ്റുമുട്ടലിനു ശേഷം സാഹചര്യങ്ങള്‍ മാറുകയായിരുന്നു.
16 ബിഹാര്‍ കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ ബി.സന്തോഷ് ബാബു ഉള്‍പ്പെടെ 20 സൈനികരുടെ മരണത്തിനിടയാക്കിയ ഏറ്റുമുട്ടലിനു ശേഷം മേഖലയില്‍ വലിയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു. ഗല്‍വാന്‍ താഴ്‌വരയില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയോടെയാണ് സൈനികരുടെ മരണത്തിലേക്ക് നയിച്ച സംഘര്‍ഷങ്ങളുണ്ടായത്. അഞ്ച് പതിറ്റാണ്ടിലധികം നീണ്ട കാലയളവിനിടെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇതാദ്യമായാണ് സ്ഥിതിഗതികള്‍ ഇത്രയും വഷളാവുന്നത്.
https://www.facebook.com/Malayalivartha

























