ഇന്ത്യയും നേപ്പാളും പോരടിക്കുന്നതിന് പിന്നില്‍ ചൈനയോ? മേയ് എട്ടിന് ഹിമാലയ മേഖലയില്‍ ചൈനാ അതിര്‍ത്തിയും ലിപുലേഖ് പാസും ബന്ധിപ്പിച്ച് 80 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തതോടെ ഇന്ത്യയും നേപ്പാളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായി

മേയ് എട്ടിന് ഹിമാലയ മേഖലയില്‍ ചൈനാ അതിര്‍ത്തിയും ലിപുലേഖ് പാസും ബന്ധിപ്പിച്ച് 80 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തതോടെയാണ് ഇന്ത്യയും നേപ്പാളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നത്. തങ്ങളുടെ മേഖലയിലൂടെയാണ് റോഡ് കടന്നുപോകുന്നതെന്ന് നേപ്പാള്‍ പ്രതിഷേധിച്ചു. ഒരു മാസത്തിനിപ്പുറം ഇന്ത്യ അവകാശവാദം ഉന്നയിക്കുന്ന മേഖലകള്‍ കൂടി ഉള്‍പ്പെടുത്തി പുതിയ ഭൂപടം നേപ്പാള്‍ പാര്‍ലമെന്റ് അംഗീകരിക്കുന്നതിലേക്കു വരെ കാര്യങ്ങള്‍ വഷളായിരിക്കുന്നു കാലാപാനിയെ ചൊല്ലി ഇന്ത്യയും നേപ്പാളും പോരടിക്കുന്നത് എന്തിന്; പിന്നില്‍ ചൈനയോ? സംശയം നേരത്തെ തന്നെ ഉണ്ടായിരുന്നു ഇപ്പോഴിതാ
നേപ്പാളിനെ ഇന്ത്യയ്‌ക്കെതിരെ തിരിക്കുന്നുവെന്ന ആരോപണത്തിനിടെ നേപ്പാളിലെ ഒരു ഗ്രാമത്തെത്തന്നെ ചൈന വിഴുങ്ങിയെന്ന് റിപ്പോര്‍ട്ട്. ഗ്രാമത്തില്‍ പ്രവേശിച്ച ചൈനീസ് സംഘം അതിര്‍ത്തി തൂണുകള്‍ മാറ്റി സ്ഥാപിച്ചുവെന്നും മേഖല തങ്ങളുടെ അധീനതയിലാണെന്നു സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. നേപ്പാളിന്റെ അധീനതയിലുള്ള പല പ്രദേശങ്ങളിലേക്കും ചൈന നിരവധി ഉള്‍റോഡുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും രാജ്യത്തെ പൂര്‍ണമായി കൈപ്പിടിയില്‍ ഒതുക്കാനുള്ള നിഗൂഢ തന്ത്രങ്ങളുടെ ഭാഗമാണിതെന്നാണ് വ്യക്തമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
.ഏറ്റവും അവസാനമായി ഗോര്‍ഖ ജില്ലയിലെ റുയി ഗ്രാമമാണ് ചൈനയുടെ നിയന്ത്രണത്തിനു കീഴില്‍ വന്നത്. 'ഇടപെടില്ലെന്ന നയതന്ത്രനിലപാടില്‍നിന്നു പിന്നോട്ടുപോയ ചൈന, റുയി ഗ്രാമം പൂര്‍ണമായി പിടിച്ചെടുത്തിരിക്കുകയാണ്. ഇവിടുത്തെ 72 വീട്ടുകാര്‍ സ്വന്തം അസ്തിത്വത്തിനായി പോരാടുന്നു. നേപ്പാളിലെ ഇപ്പോഴത്തെ ഭരണകൂടം പൂര്‍ണമായി ചൈനയ്ക്കു കീഴ്‌പ്പെട്ടിരിക്കുകയാണെന്നാണ് ഇതു വ്യക്തമാക്കുന്നത്. ഇപ്പോള്‍ ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തുകയും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണ് അവരുടെ പരിപാടി' സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
റുയി ഗ്രാമത്തെക്കൂടാതെ, ചൈന നേപ്പാളിലെ തന്ത്രപ്രധാനമായ 11 സ്ഥലങ്ങള്‍ കൂടി ഏറ്റെടുത്തിട്ടുണ്ട്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന നാലു ജില്ലകളിലെ 36 ഹെക്ടര്‍ ഭൂമിയാണ് ഇപ്പോള്‍ നിയമവിരുദ്ധമായി ചൈനയുടെ കൈവശമുള്ളത്. എന്നാല്‍ കെ.പി. ഒലി ശര്‍മയുടെ നേതൃത്വത്തിലുള്ള നേപ്പാള്‍ ഭരണകൂടം ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് റുയി ഗ്രാമം ചൈന കൈപ്പിടിയിലൊതുക്കിയത്.
'ഈ ഗ്രാമം നേപ്പാളിന്റെ ഭൂപടത്തിലുണ്ട്, മാത്രമല്ല, ഈ നാട്ടിലെ ജനങ്ങള്‍ രാജ്യത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗവുമാണ്. എന്നാല്‍ ചൈനയുടെ വാക്കുകേട്ട് ഇന്ത്യയ്‌ക്കെതിരെ മനപ്പൂര്‍വം അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് നേപ്പാള്‍ സര്‍ക്കാര്‍ ചെയ്യുന്നത്' റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഭൂപടം കഴിഞ്ഞയാഴ്ച നേപ്പാള്‍ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. ഇന്ത്യയിലുള്‍പ്പെടുന്ന ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നീ മേഖലകളാണ് നേപ്പാള്‍ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയത്.
തങ്ങളുടെ പ്രദേശം ചൈന കൈവശപ്പെടുത്തുന്നത് കഴിഞ്ഞ വര്‍ഷം തന്നെ നേപ്പാള്‍ സര്‍ക്കാര്‍ അറിഞ്ഞെങ്കിലും മിണ്ടാതിരിക്കാനാണ് താല്‍പര്യപ്പെട്ടതെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. ഹുംല ജില്ലയിലെ ഭാഗ്ധരെ ഖോല നദീ മേഖലയില്‍ ആറു ഹെക്ടറോളം ഭൂമിയും കര്‍നാലി നദിക്കു സമീപം നാലു ഹെക്ടറോളം ഭൂമിയും ചൈന കൈവശപ്പെടുത്തിയെന്നും നേപ്പാള്‍ കണ്ടെത്തിയിരുന്നു. റാസുവ ജില്ലയില്‍ സിന്‍ജെന്‍ നദിക്കു സമീപം രണ്ടു ഹെക്ടറും ഭുര്‍ജുക് ഖോല നദിക്കു സമീപം ഒരു ഹെക്ടറും ചൈനയുടെ കൈവശമാണ്.
ഇതേ ജില്ലയിലെ ലാംഡെ ഖോലയ്ക്കടുത്തുള്ള ഭൂമിയും ജംബു ഖോലയ്ക്ക് അടുത്തുള്ള മൂന്നു ഹെക്ടറും ചൈന പിടിച്ചെടുത്തിരുന്നു. സന്ധു പാല്‍ ചോക് ജില്ലയിലെ ഖരാനെ ഖോലയില്‍ ഏഴ് ഏക്കറും ഭോട്ടെ കോഷിക്കു സമീപം നാലു ഹെക്ടറും പിടിച്ചെടുത്തിട്ടുണ്ട്. സാംഖുവസഭ ജില്ലയില്‍ സാംജുങ് ഖോലയിലെ മൂന്ന് ഹെക്ടറും കാം ഖോലയിലെ രണ്ടു ഹെക്ടറും അരുണ്‍ നദീതടത്തിലെ നാലു ഹെക്ടറും ചൈനയുടെ അധീനതയിലാണ്.
എന്നാല്‍ ചൈനയുടെ ഈ അനധികൃത കയ്യേറ്റത്തെക്കുറിച്ച് ഭരണനേതൃത്വം മിണ്ടുന്നില്ല. മാത്രമല്ല, ഇന്ത്യന്‍ പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടികളാണ് നേപ്പാള്‍ ഈ സാഹചര്യത്തിലും നടത്തിവരുന്നത്. പുതിയ ഭൂപടം ഇറക്കിയതിനു പിന്നാലെ, മഴക്കാലത്ത് ബിഹാറിനെ പ്രളയത്തിലാക്കുമെന്ന ഭീഷണിമുഴക്കി ഗന്‍ഡക് ബറാജിലെ അണക്കെട്ടില്‍ അറ്റകുറ്റപ്പണിയും കെ.പി. ശര്‍മ ഒലി സര്‍ക്കാര്‍ നടത്തുന്നുണ്ട്.
കോവിഡ് മഹാമാരിയെ നിയന്ത്രിക്കാനാവാത്തത് ലോകരാജ്യങ്ങള്‍ക്കുമേല്‍ ചൈനയുടെ പ്രതിച്ഛായ മോശമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് തങ്ങളുടെ സ്വാധീനശക്തി വര്‍ധിപ്പിക്കാന്‍ ചൈന ശ്രമിക്കുന്നത്. 'ചൈനയാണ് ഇപ്പോള്‍ നേപ്പാളിന്റെ ആഭ്യന്തര നയം തീരുമാനിക്കുന്നത്. ഇന്ത്യയും നേപ്പാളുമായുള്ള പ്രശ്‌നങ്ങളില്‍ ഉഭയകക്ഷി ബന്ധത്തെ ബാധിക്കുന്ന തരത്തില്‍ കൈവിട്ടുള്ള കളിയാണ് ഒലി സര്‍ക്കാര്‍ നടത്തുന്നത്. ഗ്രാമങ്ങള്‍ ചൈന കൈപ്പിടിയിലൊതുക്കുന്നതും ഇന്ത്യയുമായി നേപ്പാള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും കാണുമ്പോള്‍ ഒലി സര്‍ക്കാര്‍ ബെയ്ജിങ്ങിന്റെ പൂര്‍ണനിയന്ത്രണത്തിലാണെന്നു മനസ്സിലാക്കാം' ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha

























