കൊറോണ വൈറസിനുള്ള ആദ്യത്തെ ആയുര്‍വേദ മരുന്ന് വികസിപ്പിച്ചതായി ബാബ രാംദേവ് ; മരുന്നിന്റെ വിശദവിവരങ്ങള്‍ തരണമെന്നും പരസ്യം ചെയ്യരുതെന്നും രാംദേവിന്‌റെ പതഞ്ജലിയോട് കേന്ദ്ര സര്‍ക്കാര്‍; 100 ശതമാനം രോഗമുക്തിയെന്ന് അവകാശവാദം

കൊറോണ വൈറസിനെതിരായ വാക്‌സിൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങൾ. എന്നാൽ ഇതുവരെ ഫലപ്രദമായ മരുന്നൊന്നും തന്നെ കണ്ടെത്താനായിട്ടില്ല .എന്നാൽ കൊറോണയ്ക്കുള്ള മരുന്നെന്ന് അവകാശവാദവുമായി നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.അത്തരത്തിൽ എത്തിയ ഒരാളാണ് ബാബ റാം ദേവ് .പതഞ്ജലിയുടെ ബ്രാൻഡിലാണ് മരുന്നിന്റെ പരസ്യം ഇദ്ദേഹം കൊടുത്തിരിക്കുന്നത്.അതുകൊണ്ടുതന്നെ ശക്തമായ ഇടപെടൽ നടത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.
കൊറോണ വൈറസിനുള്ള ആദ്യത്തെ ആയുര്‍വേദ മരുന്ന് വികസിപ്പിച്ചതായി അവകാശപ്പെടുന്ന, പതഞ്ജലി ഗ്രൂപ്പിനോട് കേന്ദ്ര ആയുഷ് മന്ത്രാലയവും ഐസിഎംആറും (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) വിശദീകരണം തേടി. സര്‍ക്കാര്‍ പരിശോധിക്കുന്നത് വരെ കൊറോണില്‍ എന്ന് പേരിട്ടിരിക്കുന്ന മരുന്നിന് പരസ്യം ചെയ്യാന്‍ പാടില്ലെന്നും ആയുഷ് മന്ത്രാലയം വ്യക്തമാക്കി. 100 ശതമാനം രോഗമുക്തി അവകാശപ്പെട്ടാണ് പതഞ്ജലി സ്ഥാപകനും യോഗ-ആയുര്‍വേദ വ്യവസായിയുമായ ബാബ രാംദേവ് കൊറോണില്‍ മരുന്ന് ഇന്ന് പ്രഖ്യാപിച്ചത്. എല്ലാ ശാസ്ത്രീയപരിശോധനകളും വിശദമായ ഗവേഷണ, പരീക്ഷണങ്ങളും നടത്തിയ ശേഷമാണ് കൊറോണില്‍ വികസിപ്പിച്ചിരിക്കുന്നത് എന്നാണ് രാംദേവിന്റെയും പതഞ്ജലിയുടേയും അവകാശവാദം.
മരുന്ന് നിര്‍മ്മാണത്തിന്റെ പ്രോട്ടോകോള്‍, സാമ്പിള്‍ സൈസ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ എത്തിക്കസ് കമ്മിറ്റി ക്ലിയറന്‍സ്, സിടിആര്‍ഐ രജിസ്‌ട്രേഷന്‍, പഠനത്തിന്റെ റിസള്‍ട്ട് ഡാറ്റ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ പതഞ്ജലി ഹാജരാക്കണം. കോവിഡ് ചികിത്സ അവകാശപ്പെടുന്ന ആയുര്‍വേദ മരുന്നുകള്‍ക്ക് നല്‍കിയ ലൈസന്‍സ്, പ്രോഡ്ക്ട് അപ്രൂവല്‍ എന്നിവയുടെ പകര്‍പ്പ് ഹാജരാക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ലൈസന്‍സിംഗ് അതോറിറ്റിയോട് ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടു. മൂന്നു മുതല്‍ ഏഴു ദിവസം കൊണ്ട് കോവിഡ് രോഗം പൂര്‍ണമായി ഭേദമാകുമെന്ന് ബാബ രാംദേവ് അറിയിച്ചു. രോഗികളില്‍ പരീക്ഷിച്ച് വിജയിച്ച ശേഷമാണ് മരുന്ന് പുറത്തിറക്കിയത്. 69% രോഗികള്‍ മരുന്ന് ഉപയോഗിച്ച ശേഷം മൂന്നു ദിവസത്തിലും 100% രോഗികള്‍ ഏഴുദിവസത്തിലും രോഗമുക്തരായി. പ്രതിരോധമല്ല, രോഗമുക്തിയ്ക്കുള്ള മരുന്നാണ് പുറത്തിറക്കിയതെന്നും ബന്ധപ്പെട്ട അധികാരികളില്‍ നിന്നും അനുമതി നേടിയ ശേഷമാണ് ഈ മരുന്ന് രോഗികളില്‍ പരീക്ഷിച്ചതെന്നും രാംദേവ് അറിയിച്ചു.
കൊറോണ വൈറസിനെതിരായ ആദ്യ ആയുര്‍വേദ മരുന്നാണ് പതഞ്ജലി വികസിപ്പിച്ചതെന്നാണ് അവകാശവാദം . 'കൊറോണില്‍', 'സ്വാസരി' എന്നീ മരുന്നുകളാണ് പതഞ്ജലി വിപണിയില്‍ എത്തിച്ചത്. ഈ മരുന്നുകള്‍ പരീക്ഷിച്ച് വിജയിച്ചതാണെന്നും നൂറുശതമാനം സുരക്ഷിതമാണെന്നുമാണ് രാംദേവ് വ്യക്തമാക്കി. കൊറോണ മരുന്നുകള്‍ ഉള്‍പ്പെടുന്ന കിറ്റ് വിതരണത്തിനായി ഒരു ആപ്പ് ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകവും രാജ്യം മുഴുവനും കൊവിഡ് മരുന്നുനോ വാക്സിനോ വേണ്ടി കാത്തിരിക്കുകയാണ്. പതഞ്ജലി റിസര്‍ച്ച് സെന്ററിന്റെയും നിംസിന്റെയും നേതൃത്വത്തില്‍ നടത്തിയ പരീക്ഷണത്തിലാണ് ആദ്യ ആയുര്‍വേദ മരുന്ന് വിജയകരമായി വിപണിയില്‍ എത്തിക്കുന്നതെന്നും രാംദേവ് പറഞ്ഞു. ഡല്‍ഹി, അഹമ്മദാബാദ്, മറ്റ് നഗരങ്ങളിലും കൊറോണില്‍, സ്വസാരി എന്നിവ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയിരുന്നു. രോഗമുക്തി നേടിയവരില്‍ 280 പേര്‍ ഈ മരുന്ന് പരീക്ഷിച്ചവരാണെന്നും രാംദേവ് പറയുന്നു.
https://www.facebook.com/Malayalivartha

























