ചൈനയെ നേരിട്ട സൈനികര്‍ക്ക് ആദരം..ഗൽവാൻ താഴ്വരയിൽ ദിവസങ്ങൾക്ക് മുമ്പുണ്ടായ സംഘർഷത്തിൽ പങ്കെടുത്തവരെ നേരിട്ട് കണ്ട അനുമോദിക്കാൻ ആര്‍മി തലവന്‍ എംഎം നരാവനെ ലഡാഖില്‍ എത്തി

ഇന്ത്യ- ചൈന അതിർത്തിയിലെ ഗൽവാൻ താഴ്വരയിൽ ദിവസങ്ങൾക്ക് മുമ്പുണ്ടായ സംഘർഷത്തിൽ പങ്കെടുത്തവരെ നേരിട്ട് കണ്ട അനുമോദിക്കാൻ ആര്‍മി തലവന്‍ എംഎം നരാവനെ ലഡാഖില്‍ എത്തി. കിഴക്കന്‍ ലഡാഖിലെ ഇന്ത്യന്‍ മുന്നേറ്റ പ്രദേശത്ത് എത്തിയ നരാവനെ, സൈനികരെ അഭിസംബോധന ചെയ്‍തു.
ബുധനാഴ്‍ചയാണ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ലഡാഖില്‍ എത്തിയതെന്ന് അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ (എഡിജി-പിഐ) സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. നിലവിലെ സ്ഥിതി അദ്ദേഹം വിലയിരുത്തി. സൈനികരുടെ കര്‍മ്മനിരത അദ്ദേഹം അഭിനന്ദിച്ചു.
ജൂൺ ആറിനു നടന്ന ചർച്ചയിൽ ഇരുവിഭാഗങ്ങളും അതിർത്തിക്ക് സമീപമുള്ള സൈനിക സന്നാഹങ്ങൾ ഒഴിവാക്കാൻ ധാരണയായിരുന്നു. ധാരണ പ്രകാരം ഇന്ത്യൻ സൈനികർ പിന്നിലേക്ക് മാറി. എന്നാൽ ചൈനീസ് സൈനികർ അവരുടെ ടെന്റുകൾ അഴിച്ചു മാറ്റിയില്ല. ഇതറിഞ്ഞ ബിഹാർ റെജിമെന്റ് കേണലായ ബി. സന്തോഷ് ബാബുവും രണ്ട് സൈനികരും ചൈനയുടെ കമാൻഡിംഗ് ഓഫീസറോട് സംസാരിക്കാൻ അതിർത്തിക്കപ്പുറത്തേക്ക് ചെന്നു.
നിരായുധനായി എത്തിയ കേണലിനെയും സൈനികരേയും വാഗ്വാദങ്ങൾക്കിടയിൽ ചൈനീസ് സൈനികർ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇതറിഞ്ഞ ബിഹാർ റെജിമെന്റ് ഭടന്മാരും ഘാതക് പ്ലാറ്റൂണും ഇരച്ചുകയറി ചൈനീസ് സൈനികരെ ആക്രമിച്ചു. ഘാതക് കമാൻഡോകളുടെ കടുത്ത ആക്രമണത്തിൽ അപ്പോൾ തന്നെ ഇരുപതോളം ചൈനീസ് സൈനികർ കൊല്ലപ്പെട്ടു. രക്ഷയില്ലാതെ ചൈനീസ് സൈനികർ പിന്തിരിഞ്ഞോടി. ചൈനീസ് സൈനികരെ നേരിട്ടുള്ള ഏറ്റുമുട്ടലിൽ കഴുത്തൊടിച്ച് വലിച്ചെറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇവർക്ക് സഹായവുമായി പിൻനിരയിൽ നിലയുറപ്പിച്ചിരുന്ന കൂടുതൽ ചൈനീസ് സൈനികരെത്തിയതോടെ കടുത്ത സംഘർഷം പൊട്ടിപ്പുറപ്പെട്ടു. എണ്ണത്തിൽ കൂടുതലാണെങ്കിലും ചൈനീസ് സൈനികരെ ഇന്ത്യൻ സൈനികർ കരുത്തോടെ നേരിട്ടു.. നാലു മണിക്കൂറോളം നീണ്ടുനിന്ന എറ്റുമുട്ടലിൽ ഇന്ത്യക്ക് ഇരുപത് സൈനികരെ നഷ്ടപ്പെട്ടപ്പോൾ ചൈനയ്ക്ക് നഷ്ടപ്പെട്ടവരുടെ എണ്ണം പോലും എടുക്കാൻ കഴിഞ്ഞില്ല.
ഈ സംഘര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ കരസേന തലവന്‍ ഇവിടെ സന്ദര്‍ശനം നടത്തിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് കരസേന തലവന്‍ നടത്തുന്നത്. ചൈനീസ് പട്ടാളത്തിന് എതിരെ പൊരുതിയ ഇന്ത്യന്‍ സൈനികര്‍ക്ക് അദ്ദേഹം അഭിനന്ദന കാര്‍ഡുകള്‍ സമ്മാനിച്ചു - ഫോട്ടോ ട്വീറ്റ് ചെയ്‍ത് എഡിജി-പിഐ അറിയിച്ചു.
https://www.facebook.com/Malayalivartha

























