പാകിസ്ഥാന്റെ കൊടും ഭീകരത ഇന്ത്യൻ മണ്ണിൽ ; ജമ്മു കശ്മീരിലെ യുവാക്കള്‍ക്ക് ഭീകര സംഘടനയില്‍ ചേരാന്‍ ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമ്മീഷന്റെ സഹായം; ഞെട്ടിക്കുന്ന വിവരം...

പാകിസ്ഥാന്റെ നെറികെട്ട കളി അതും ഇന്ത്യൻ മണ്ണിൽ. ജമ്മു കശ്മീരിലെ യുവാക്കള്‍ക്ക് ഭീകര സംഘടനയില്‍ ചേരാന്‍ ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമ്മീഷന്റെ സഹായം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ജമ്മു കശ്മീരിലെ യുവാക്കള്‍ക്കായി ഹൈക്കമ്മീഷന്‍ അനുവദിച്ചത് 399 വിസകളാണ്. ഇവരില്‍ ഭൂരിഭാഗം പേരും ലഷ്‌കര്‍ ഇ ത്വയ്ബയുള്‍പ്പെടെയുള്ള ഭീകര സംഘടനകളില്‍ ചേര്‍ന്നതായാണ് സൂചനയെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ അനുവദിച്ച വിസകളുടെ കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പാക് ഹൈക്കമ്മീഷന്‍ വിസ അനുവദിച്ച 399 പേരില്‍ 218 പേരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവരെല്ലാം വിവിധ ഭീകര സംഘടനകളില്‍ അംഗങ്ങളായിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
മാര്‍ച്ച് 31, ഏപ്രില്‍ 1 തിയതികളില്‍ സുരക്ഷാ സേന വധിച്ച ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഭീകര സംഘടനകളില്‍ ചേരുന്നതിനായി യുവാക്കള്‍ക്ക് പാക് ഹൈക്കമ്മീഷന്‍ സഹായം നല്‍കുന്ന വിവരം ലഭിച്ചത്. വധിക്കപ്പെട്ട ഭീകരര്‍ 2018 ല്‍ ഹൈക്കമ്മീഷന്‍ അനുവദിച്ച വിസയില്‍ പാകിസ്താനിലേക്ക് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.
നേരത്തെ പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ക്രൂര പീഡനങ്ങള്‍ക്ക് ഇരയാകുന്ന സാഹചര്യത്തില്‍ നിലവിലെ ഉദ്യോഗസ്ഥരുടെ എണ്ണം ചുരുക്കുകയാണെന്നും, പാകിസ്താന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണവും ചുരുക്കണമെന്നും പാകിസ്താനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.
അഫ്ഗാനിസ്താന്‍ അതിര്‍ത്തിയ്ക്കുള്ളില്‍ ചുരുങ്ങിയത് 6,500 പാകിസ്താനി 'ഭീകര'രുണ്ടെന്നും ഇത് യുദ്ധം മൂലം തകര്‍ന്ന രാജ്യത്തിന്റെ സമാധാനവും സുരക്ഷിതത്വവും ചോദ്യംചെയ്യുന്നതാണെന്നും ഐക്യരാഷ്ട്രസഭ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നു. യൂറോപ്യന്‍ യൂണിയന്‍ ക്രോണിക്കിള്‍ പ്രസിദ്ധീകരിച്ച ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതി റിപോര്‍ട്ടിലാണ് ഈ വിമര്‍ശനം.
ഭീകരര്‍ക്ക് സുരക്ഷിതതാവളമൊരുക്കുന്നതില്‍ പാകിസ്താനെതിരെ വീണ്ടും അമേരിക്കയും രംഗത്തെത്തിയിരുന്നു. ഭീകര സംഘടനകൾക്കുള്ള പിന്തുണ പാകിസ്താന്‍ തുടരുകയാണ്. ഇന്ത്യയും അഫ്ഗാനും ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്കെതിരെ ഇസ്ലാമാബാദ് ഇതുവരെ നിര്‍ണായക നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഭീകരസംഘങ്ങളുടെ സുരക്ഷിത താവളമായി പാകിസ്താന്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. ഭരണകൂടത്തിന്റെ സംരക്ഷണത്തിലുള്ള ഭീകരനേതാക്കളെ പ്രോസിക്യൂട്ട് ചെയ്യാന്‍ പാകിസ്ഥാന്‍ ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2008 ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹര്‍, സാജിദ് മിര്‍ എന്നീ ഭീകരരെ പ്രോസിക്യൂട്ട് ചെയ്യാന്‍ പാകിസ്താന്‍ ഒരു ശ്രമവും നടത്തിയിട്ടില്ല. ഇരുവരും സുരക്ഷിതമായി ഇപ്പോഴും പാകിസ്താനില്‍ തുടരുകയാണ്.
എല്ലാ ഭീകരസംഘടനകള്‍ക്കും പാകിസ്താന്‍ ആതിഥേയത്വം നല്‍കിവരികയാണ്. ഇത് അവസാനിപ്പിക്കുവാന്‍ പാകിസ്താന് സാധിച്ചിട്ടില്ല .ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയ്ക്ക് നല്കിയ വാക്ക് പാലിക്കുന്നതിലും പാകിസ്താന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പുല്‍വാമ ഭീകരാക്രമണ പദ്ധതിയെ സംബന്ധിച്ച് അറിവുണ്ടായിരുന്നിട്ടും തടയാനുള്ള നീക്കം പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും നേരത്തെ ആരോപണമുയര്‍ന്നിരുന്നു .
https://www.facebook.com/Malayalivartha

























