ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രകോപനങ്ങളുമായി ചൈന; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

കാര്യങ്ങൾ ഇപ്പോഴും കൈവിട്ടു തന്നെ. ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രകോപനങ്ങളുമായി ചൈന വീണ്ടും മുന്നോട്ട് വന്നിരിക്കുകയാണ്. ഗാല്‍വന്‍ താഴ്‌വരക്ക് പിന്നാലെ പാംഗോംഗ് നദിയ്ക്ക് സമീപമുള്ള ഫിംഗര്‍ഫോറിലും ചൈന സൈനിക വിന്യാസം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ ഇത് സംബന്ധിച്ച ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇതിനോടകം തന്നെ ഫിംഗര്‍ ഫോറിന്റെ തന്ത്ര പ്രധാനമായ പ്രദേശങ്ങള്‍ ചൈനീസ് സൈന്യം കയ്യടിക്കിയിട്ടുണ്ടെന്നാണ് ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഫിംഗര്‍ പോയിന്റെ കിഴക്കന്‍ ഭാഗത്തായി ചൈനീസ് വാഹനങ്ങള്‍, സൈനിക ടെന്റുകള്‍, ബോട്ടുകള്‍ എന്നിവ വിന്യസിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ചെറിയ ടെന്റുകള്‍ സ്ഥാപിച്ച് തന്ത്ര പ്രധാന മേഖലകള്‍ കയ്യടക്കുകയാണ് ചൈനയുടെ ലക്ഷ്യം. അതേസമയം ഫിംഗര്‍ ഫോറിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ ടെന്റുകള്‍ സ്ഥാപിച്ചിട്ടില്ല.
ഉയര്‍ന്ന മേഖലകളിലെ സൈനിക വിന്യാസം ഗൗരവതരമാണെന്നാണ് വിലയിരുത്തല്‍. ചൈനീസ് സൈന്യം വിന്യസിച്ച മേഖലകളില്‍ നിന്നും ഇന്ത്യന്‍ സൈനിക നീക്കങ്ങള്‍ വ്യക്തമായി നീരീക്ഷിക്കാം. ഇന്ത്യ-ചൈന രാജ്യങ്ങള്‍ തമ്മില്‍ നടത്തിയ കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ നിന്നും ഇരു സൈന്യങ്ങളും പിന്‍വാങ്ങാന്‍ ധാരണയായിരുന്നു. ഈ ധാരണകളുടെ നഗ്ന ലംഘനമാണ് ചൈന ഏതാനും ദിവസങ്ങളായി നടത്തുന്നത്.
ഡെസ്പാങ് സമതലമൊഴികെ യഥാർഥ നിയന്ത്രണരേഖയോടു (എൽ.എ.സി.) ചേർന്ന മുഴുവൻ പ്രദേശത്തും ചൈനീസ് പട്ടാളക്കാർ സാന്നിധ്യമുറപ്പിച്ചതായാണ് ഉന്നതകേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. 1962-ലെ യുദ്ധത്തിനുശേഷം ചൈന പിന്മാറിയ പ്രദേശങ്ങളാണിവ.
എൽ.എ.സി.യിലുടനീളം ചൈനീസ് സൈന്യം (പി.എൽ.എ.) കൂടാരങ്ങൾ കെട്ടിയിട്ടുണ്ടെന്ന് സേനാവൃത്തങ്ങൾ ‘മാതൃഭൂമി’യോടു പറഞ്ഞു. പി.എൽ.എ.യുടെ മിസൈൽ സംഘവും ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്. ഇവിടെനിന്ന് അവർക്ക് ലഡാക്കിലെ ജനവാസമേഖലകളെ ആക്രമിക്കാനാവുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു.
ഇതേത്തുടർന്ന് ഇന്ത്യയും വലിയതോതിൽ സൈന്യത്തെ എൽ.എ.സി.യിലേക്ക് അയച്ചു. എൽ.എ.സി.യിലെ സംഘർഷത്തിന് അയവുവരുത്താൻ ലെഫ്. ജനറൽ ഹരീന്ദർ സിങ്ങും ചൈനയുടെ സൗത്ത് ഷിൻജിയാങ് മിലിറ്ററി ഡിസ്ട്രിക്ട് മേധാവി മേജർ ജനറൽ ലിയു ലിനും തമ്മിൽ നടന്ന ചർച്ച പൂർണപരാജയമാണെന്നതിന്റെ സൂചനയാണ് പുതിയ സംഭവവികാസങ്ങൾ നൽകുന്നത്.
ഗാൽവനിലെ കടന്നുകയറ്റം തുടങ്ങിയതിനുശേഷം ഇന്ത്യ സ്വീകരിച്ച രാഷ്ട്രീയനിലപാടിനു വിരുദ്ധവുമാണ് അതിർത്തിയിലെ ഇപ്പോഴത്തെ സ്ഥിതി. ഇവിടെ ചൈന കാര്യമായ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ജപ്പാനുമായി സംഘർഷമുണ്ടായപ്പോൾ തെക്കൻ ചൈനക്കടലിൽ നടത്തിയ നിർമാണപ്രവർത്തനങ്ങൾക്കു സമാനമായി അതിവേഗത്തിലാണ് ഇവിടത്തേതും പുരോഗമിക്കുന്നത്.
സിക്കിമിനോടു ചേർന്ന ഡോക്‌ലാമിന്റെ കാര്യത്തിൽ ചൈനയും ഭൂട്ടാനും ധാരണയാകാനുള്ള സാധ്യതയും ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നതാണ്. 2017-ൽ ഡോക്‌ലാമിൽ ചൈന നടത്തിയ കടന്നുകയറ്റം 73 ദിവസംനീണ്ട ഇന്ത്യ-ചൈന സംഘർഷത്തിന് ഇടയാക്കിയിരുന്നു. ഡോക്‌ലാമിന്റെ മൂന്നിൽ രണ്ടുഭാഗവും ഇപ്പോഴും ചൈന കൈയടക്കിവെച്ചിരിക്കുകയാണ്. ഈ നില തുടരുന്നതിനായി ഭൂട്ടാനുമായി ചൈന നടത്തുന്ന ചർച്ചകൾ ഏതാണ്ട് അവസാനഘട്ടത്തിലാണ്.
‘ലഡാക്കിലെ ദൗലത്ത് ബേഗ് ഓൾഡിയിലെ ഇന്ത്യയുടെ വ്യോമതാവളത്തിൽനിന്ന് പി.എൽ.എ. നിലയുറപ്പിച്ചിരിക്കുന്നിടത്തേക്ക് 10 കിലോമീറ്ററിൽതാഴെ ദൂരമേയുള്ളൂ. സംഘർഷം ശക്തമായാൽ നമ്മുടെ സി-130ജെ വിമാനങ്ങൾ ഇവിടേക്കയക്കുന്നതിന് ഇക്കാരണത്താൽ അധികൃതർ മടിച്ചേക്കും. നേപ്പാളിലെ റൂയി ഗ്രാമത്തിലെ 35 ചതുരശ്ര കിലോമീറ്റർ പ്രദേശവും ചൈന കൈക്കലാക്കിയിരിക്കുന്നത് അവർക്ക് ഈ മേഖലയിൽ തന്ത്രപരമായ മുൻതൂക്കം നൽകും’ -ഔദ്യോഗികകേന്ദ്രങ്ങൾ പറഞ്ഞു.
https://www.facebook.com/Malayalivartha

























